
ഡല്‍ഹി : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ ആയിരുന്നു പ്രധാനമന്ത്രിയൂടെ പ്രതികരണം. സുഡാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാന്‍ വ്യോമ - നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
കണ്ണൂര്‍ ജില്ലയിലെ നെല്ലിപ്പാറ സ്വദേശിയായ 48 കാരന് ആല്‍ബർട്ട് അഗസ്റ്റിനാണ് കലാപകലുഷിതമായ സുഡാനില്‍ കൊല്ലപ്പെട്ടത്. മുന്‍ സൈനികന് കൂടിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന് കഴിഞ്ഞ ശനിയാഴ്ചയാണ് ഖര്‍ത്തോമില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ വെടിയേറ്റ് മരണപ്പെട്ടത്. കലാപ കലുഷിതമായ സുഡാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യൻ വ്യോമ- നാവിക സേനകൾ സജ്ജമായിരിക്കുകയാണെന്നാണ് നിര്‍ദേശം. വിമാനത്താവളങ്ങൾ തകർന്നതിനാൽ കടൽമാർഗ്ഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുക. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാർഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന.
മൂവായിരം ഇന്ത്യക്കാരാണ് സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കണക്ക്. സുഡാൻ ആഭ്യന്തര കലാപത്തില്‍ ഒറ്റപ്പെട്ടു പോയ മലയാളികള്‍ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് ഡല്‍ഹിയിലെ കേരളഹൗസില്‍ തുടങ്ങിയിട്ടുണ്ട്. രക്ഷാദൗത്യത്തിനായി അമേരിക്ക, ബ്രിട്ടന്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കുന്നുണ്ട്. വിദേശകാര്യമന്ത്രിക്ക് പുറമെ വ്യോമ-നാവികസേന മേധാവിമാർ സുഡാന് അംബാസിഡർ ഉള്‍പ്പെടയുള്ള നയതന്ത്രപ്രതിനിധികള്‍ എന്നിവരും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ സുഡാനിലെ നിലവിലെ സാഹചര്യം വിലയിരുത്തി. സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന വിധം മേഖലയിലെ മറ്റ് രാജ്യങ്ങളുമായി സമ്പര്‍ക്കം ഉണ്ടാക്കുകയും നിലനിര്‍ത്തുകയും വേണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സങ്കീർണ സാഹചര്യം കണക്കിലെടുത്തുള്ള രക്ഷാദൗത്യ പദ്ധതി തയ്യാറാക്കാനാണ് യോഗത്തില്‍ നിര്‍ദേശിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സുഡാനിൽ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാനൂറ് കടന്നിട്ടുണ്ട്.






