
തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും.
തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് എൻഐസി ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.
ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാട് ഇന്ന് റേഷൻ വിതരണം മുടങ്ങി. നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷൻ വിതരണം മുടങ്ങിയിരുന്നു. നാലു ദിവസമായി ഇവിടെയും റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു ദിവസം അടച്ചിരുന്ന തരത്തിലേക്ക് എത്തിയത്.
ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയിൽ ഇ പോസ് മെഷീൻ തകരാർ കാരണം സാധനം നൽകാൻ കഴിയാത്തതിന്റെ പേരിൽ സെയിൽസ് വുമണെ മർദിച്ചതായി പരാതി പോലീസിന് നല്കിയിരുന്നു. കാട്ടാക്കട തേവൻകോട് റേഷൻകടയുടമ റെജിയുടെ ഭാര്യ സുനിതയ്ക്കാണ് മർദനമേറ്റത്.ഇ പോസ് മെഷീൻ തകരാർ കാരണം സാധനം നൽകാനാവില്ലെന്നറിയിച്ചപ്പോൾ മർദിച്ചെന്നാണ് സുനിതയുടെ പരാതി.






