
തൊടുപുഴ: ഇഞ്ചിയാനിയില്‍ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടി വിതറി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അയല്‍ക്കാരായ അമ്മയും മകളും. കഴിഞ്ഞ ദിവസം ഒളിവില്‍പ്പോയ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടി. കൊച്ചിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേരാനല്ലൂര്‍ ചൂരപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് (26) എന്നിവരാണ് തൊടുപുഴ സി.ഐ: വി.സി വിഷ്ണുകുമാറിന്റെയും ഡി. വൈ.എസ്.പി സ്ക്വാഡിന്റെയും പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ചേരാനെല്ലൂരില്നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനെ െബെക്കിലെത്തിയ രണ്ടുപേര്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു.
അയല്‍വാസികളായ മില്‍ഖ, മകള്‍ അനീറ്റ എന്നിവരാണ് ഇതിനായി ക്വട്ടേഷന്‍ നല്‍കിയത്. കാല് തല്ലി ഒടിക്കാന്‍ റമ്പാന് എന്നറിയപ്പെടുന്ന ഗുണ്ടയ്ക്ക് 30,000 രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ചേരാനെല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാരായ അനീഷും വിനീഷും പ്രതികളെ അറസ്റ്റ് ചെയ്യാനും ആക്രമികള്‍ ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്താനും തൊടുപുഴ പോലീസിനെ സഹായിച്ചു.
മില്‍ഖയുടെ നാലാം ഭര്‍ത്താവ് റെജിയുടെ സ്വദേശം എറണാകുളമായതിനാല്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെടാന്‍ എളുപ്പമായതായി പോലീസ് പറഞ്ഞു. ഓമനക്കുട്ടന് പ്രഭാത സവാരിക്കിറങ്ങിയ വിവരം ക്വട്ടേഷന്‍ പാര്‍ട്ടിയെ മില്‍ഖ ഫോണില്‍ വിളിച്ചറിയിച്ചതിനും തെളിവുകളുണ്ട്. രണ്ടുദിവസം മുമ്പ് അനീറ്റയുടെ ഫോണ്‍ തൊടുപുഴ ഡിെവെ.എസ്.പി. പരിശോധിച്ചതിന് ശേഷമാണ് കേസ് അന്വേഷണം ക്വട്ടേഷന്‍ പാര്‍ട്ടിയിലേക്ക് തിരിഞ്ഞത്.
പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. സി.ഐ: വി.സി. വിഷ്ണു കുമാര്‍, എ.എസ്.ഐ മാരായ ഉണ്ണികൃഷ്ണന്, ഷംസുദ്ദീന്, എസ്.സി.പി.ഒ: റ്റി. രാജേഷ്, സി.പി.ഒ: സനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.






