
മുസ്ലിം ലീഗ്,എഐഎംഐഎം ഉള്‍പ്പെടെയുളള മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി സുപ്രീംകോടതി തളളി. എംഐഎമ്മിന്റെ അഭിഭാഷകന് കെ കെ വേണുഗോപാല്‍ സമാന ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലുണ്ടെന്ന് വാദിച്ചു. ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ സുപ്രീംകോടതിയില്‍ കൂടി വരുന്നത് ശരിയല്ല. സാങ്കേതികമായി ഹര്‍ജി നിലനില്‍ക്കില്ലെന്നും കെ കെ വേണുഗോപാല്‍ വാദിച്ചു.
ജസ്റ്റിസുമാരായ അഹ്സനാദുയിന്‍ അമാനുള്ള, എം. ആര്. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും ഉത്തര്‍പ്രദേശ് സ്വദേശിയുമായ ഷിയ സൈദ് വസീം റിസ്വി എന്നയാളാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഹര്ജിക്കാരന് ചില പാര്‍ട്ടികളെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. മുസ്ലിം ലീഗ്, എഐഎംഐഎം, ഏകത ദള്‍ എന്നീ പാര്‍ട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹര്ജിക്കാരന് ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെ കൂടി കക്ഷികളാക്കുന്നില്ല. താമര ചിഹ്നം ബിജെപി ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു ചിഹ്നമാണെന്നും മുസ്ലിം ലീഗ് ഉന്നയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സുപ്രീംകോടതി വിധിയെ ചരിത്രപരമായ തീരുമാനമായിട്ടാണ് കാണുന്നതെന്ന് പറഞ്ഞു. മുസ്ലിം ലീഗിന് അതിന്റെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിന് തടസ്സമില്ല എന്ന വിധി വന്നിരിക്കുകയാണ്. ഈ വിധി നീതിന്യായ വ്യവസ്ഥയോടുളള വിശ്വാസം വര്‍ധിപ്പിക്കാന്‍ ഒരു കാരണമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






