
തിരുവനന്തപുരം: എ.ഐ. ക്യാമറ പദ്ധതി വിവാദത്തിലായതോടെ കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണും വന്‍പ്രതിസന്ധി. പദ്ധതിക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയും സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത ബാധ്യതയ്ക്കുപുറമേ സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട തുക കൃത്യമായി കിട്ടാതെവരുകയും ചെയ്താല്‍ സ്ഥാപനത്തിനു പിടിച്ചുനില്‍ക്കാനാവില്ല. വിജിലന്‍സ്, ആദായനികുതി വകുപ്പിന്റെ പരിശോധനകളും ഇ.ഡി. അന്വേഷണത്തിനുള്ള സാധ്യതയും കെല്‍ട്രോണിനെ കൂടുതല്‍ കുരുക്കിലാക്കുന്നു.
ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് എന്ന പേരില്‍ പദ്ധതിയുടെ തുടര്‍നടത്തിപ്പിനായി 66 കോടി രൂപയാണ് അഞ്ചുവര്‍ഷത്തേക്കു കെല്‍ട്രോണിനു ലഭിക്കേണ്ടത്. 5.90 കോടി രൂപ വീതമാണു പ്രതിവര്‍ഷം പിഴത്തുകയുടെ ചെലാന്‍ അയയ്ക്കാന്‍ കണക്കാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 25 ലക്ഷം ചെലാന്‍ അയയ്ക്കേണ്ടിവരുമെന്നും ചെലാന്‍ ഒന്നിന് 20 രൂപ ചെലവാകുമെന്നുമാണു കെല്‍ട്രോണിന്റെ കണക്ക്. എന്നാല്‍, എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ആദ്യദിവസങ്ങളില്‍ ്രപതിദിനം ശരാശരി രണ്ടുലക്ഷം നിയമലംഘനങ്ങളാണു കണ്ടെത്തിയത്.
അങ്ങനെയെങ്കില്‍ വര്‍ഷം 7.3 കോടി നിയമലംഘനങ്ങള്‍. പ്രതിവര്‍ഷം കെല്‍ട്രോണ്‍ കണക്കാക്കിയ 25 ലക്ഷം ചെലാനില്‍ കൂടിയാല്‍ ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസിനു കൂടുതല്‍ തുക ആവശ്യപ്പെടും. പദ്ധതി നടപ്പാക്കിയതിനുള്ള പ്രതിഫലം ത്രൈമാസഗഡുക്കളായി നല്‍കാമെന്ന കരാര്‍പ്രകാരം സര്‍ക്കാര്‍ ജൂെലെയില്‍ നല്‍കേണ്ടത് 11.61 കോടി രൂപ. കഴിഞ്ഞമാസം 19 മുതല്‍ പദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതിഷേധം മൂലം ഒരുമാസം ബോധവത്കരണത്തിനു മാറ്റിവച്ചെങ്കിലും ക്യാമറയും കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കെല്‍ട്രോണ്‍ പ്രതിഫലം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ കൃത്യമായ മറുപടി നലകിയില്ലെന്നാണു സൂചന. ഉപകരാറുകാരായ എസ്.ആര്.ഐ.ടിക്ക് 7.56 കോടി രൂപ നല്‍കണം.
കെല്‍ട്രോണ്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ വിലയിനത്തില്‍ 34.5 ലക്ഷം, കണ്‍സള്‍ട്ടന്‍സി ചാര്‍ജിന്റെ ആദ്യഗഡു 38.84 ലക്ഷം, ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസിന്റെ ആദ്യഗഡു 3.31 കോടി രൂപയും ലഭിക്കണം. 70 ജീവനക്കാരെ കണ്ട്രോള് റൂമുകളില്‍ കരാറടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നിയമിച്ചു. 76 പേരെക്കൂടി നിയമിക്കും.






