
അശ്ളീല ആശയങ്ങള്‍ ആരോപിച്ച് സ്കൂളില്‍ ബൈബിളിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കയിലെ ഉട്ടായിലെ ഒരു വിദ്യാഭ്യാസ ജില്ല. അശ്ളീലതയും അക്രമവും എലമന്ററി, മിഡില്‍ സ്കൂളുകളില്‍ പഠിപ്പിക്കേണ്ട എന്ന രീതിയില്‍ മുമ്പ് എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് നടപടി.
വടക്കന്‍ സാള്‍ട്ട്ലേക്ക് സിറ്റിയിലെ ഡേവിസ് സ്കൂള്‍ ജില്ലയാണ് ബൈബിള്‍ മാറ്റാന്‍ തീരുമാനം എടുത്തിട്ടുള്ളത്. തങ്ങളുടെ ഷെല്‍ഫില്‍ ഉണ്ടായിരുന്ന ബൈബിളിന്റെ ഏതാനും കോപ്പികള്‍ പോലും നീക്കം ചെയ്തതായി ജില്ലാ അധികാരികള്‍ വ്യക്തമാക്കി. കിംഗ് ജെയിംസ് ബൈബിളിലെ കണ്ടന്റുകള്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ ഒരു പിതാവിന്റെ പരാതിയിലാണ് നടപടി. ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
കിംഗ് ജെയിംസ് ബൈബിളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ഇല്ലെന്നും 2022 ലെ പുസ്തക നിരോധന നിയമം അനുസരിച്ച് ഇത് 'അശ്ലീലമാണ് ' എന്നും പിതാവ് വാദിച്ചു. 2022 ലെ പുസ്തക നിരോധന നിയമത്തെ പരാമർശിച്ച പിതാവ് കിംഗ് ജെയിംസ് ബൈബിളിന് 'പ്രായപൂർത്തിയാകാത്തവർക്ക് ഗുരുതരമായ മൂല്യങ്ങളൊന്നുമില്ലെന്നും കാരണം ഇത് അശ്ലീലമാണ് എന്നും രക്ഷിതാവ് പരാതിപ്പെട്ടതായി സാൾട്ട് ലേക്ക് ട്രിബ്യൂൺ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ലൈംഗികവും അശ്ളീലത വരുന്നതുമായ ആശയങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകരുതെന്ന് 2022 ലാണ് ഉട്ടാ റിപ്പബ്ളിക്കന്‍ ഗവണ്മെന്റ് നിയമം കൊണ്ടുവന്നത്. അതേസമയം കിംഗ്സ് ജെയിംസ് ബൈബിളില്‍ എവിടെയാണ് 'അശ്ലീലത അല്ലെങ്കില്‍ അക്രമം' അടങ്ങിയ ഭാഗങ്ങള്‍ എന്നത് കൂടുതല്‍ വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. അതേസമയം ലൈംഗികത വരുന്ന പുസ്തകങ്ങളും വിഷയങ്ങളും അനേകം സ്റ്റേറ്റുകളില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.
വിവിധ ആശങ്കകളും എതിര്‍പ്പുകളും കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിലെ മറ്റ് സ്കൂള്‍ ഡിസ്ട്രിക്റ്റുകള് ലൈബ്രറി ഷെല്ഫുകളില് നിന്ന് ബൈബിള്‍ നീക്കം ചെയ്യാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. 2022 ല്‍ ഒരു ടെക്സാസ് സ്കൂള്‍ ഡിസ്ട്രിക്റ്റ് സമാനമായ നടപടി സ്വീകരിച്ചിരുന്നു. കന്‍സാസിലെ വിദ്യാര്‍ത്ഥികളും തങ്ങളുടെ സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് ബൈബിള്‍ നീക്കം ചെയ്യണമെന്ന് ഈയിടെ അഭ്യര്‍ത്ഥിച്ചിരുന്നു.






