
ബോളിവുഡ് ഏറെ കാത്തിരിക്കുന്ന രാമായണത്തെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഇന്ത്യൻ ഇതിഹാസ പുരാണ ചിത്രമാണ് ആദിപുരുഷ്. ഓം റൗത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തില്‍ കൃതി സനോനും പ്രഭാസുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം റിലീസ് ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടീ നടന്മാരും സംവിധായകനുമൊക്കെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇപ്പോഴിതാ തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിലെത്തിയ കൃതിയുടെയും സംവിധായകന് ഓം റാവത്തിന്റെയും പേരില്‍ വിവാദമുയര്‍ന്നിരിക്കുകയാണ്. ക്ഷേത്ര സവിധത്തില്‍ വച്ച് രണ്ടുപേരും ചുംബിച്ചതിന്റെ പേരിലാണ് വിവാദം. ബിജെപിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
രാവിലെ ആദിപുരുഷ് ടീം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ദര്‍ശനത്തിന് ശേഷം കൃതി സനോന്‍ മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് നടിയെ ആശ്ലേഷിച്ച ഓം ചുംബനം നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു രംഗത്തെത്തി. ഇത്തരം കോമാളിത്തരങ്ങള്‍ പവിത്രമായ ക്ഷേത്രസന്നിധിയില്‍ കാണിക്കേണ്ട കാര്യമുണ്ടോയെന്ന് രമേശ് നായിഡു ട്വീറ്റ് ചെയ്തു.
തെലങ്കാനയിലെ ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ അപലപനീയമെന്ന് വിശേഷിപ്പിച്ചു.‘‘ഇത് അപലപനീയമായ പ്രവൃത്തിയാണ്. ഭാര്യാഭർത്താക്കന്മാർ പോലും അവിടെ (ക്ഷേത്രം) ഒരുമിച്ചു പോകാറില്ല. നിങ്ങൾക്ക് ഒരു ഹോട്ടൽ മുറിയിൽ പോയി അത് ചെയ്യാം. നിങ്ങളുടെ പെരുമാറ്റം രാമായണത്തെയും സീതാദേവിയെയും അപമാനിക്കുന്നത് പോലെയാണ്.’’ പ്രധാന പുരോഹിതൻ പറയുന്നു.
ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങള്‍ കൃതി പങ്കിട്ടിട്ടുണ്ട്. തനിക്ക് ലഭിച്ച സ്നേഹത്തിനും തിരുപ്പതി ക്ഷേത്ര സന്ദർശനത്തിനും നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട് താരം. ജൂണ്‍ 16ന് ആണ് ആദിപുരുഷ് റിലീസിനെത്തുന്നത്. രാമായണത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസിനെയും കൃതിയെയും കൂടാതെ അമിതാഭ് ബച്ചന്, സെയ്ഫ് അലിഖാന്, ദേവദത്ത നാഗെ എന്നിവരടക്കം വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്.






