
ഒരു സ്ഥാപനം ജോലി സമയത്ത് അനുവാദമില്ലാതെ ജീവനക്കാർ പുറത്തിറങ്ങാതിരിക്കാൻ ഓഫീസ് വാതിലുകൾ പുറത്ത് നിന്ന് പൂട്ടിയെന്ന വൻ വിമർശനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റുവാങ്ങുന്നത്.
ട്വിറ്ററിൽ എഡ്ടെക് സംരംഭകനായ രവി ഹാൻഡയാണ് ഈ വീഡിയോ പങ്കിട്ടത്. വീഡിയോയിൽ സെക്യൂരിറ്റി ജീവനക്കാരൻ തൊഴിൽ സ്ഥാപനത്തിന്റെ വാതിൽ ഒരു പുറത്ത് നിന്ന് പൂട്ടുന്നതിന്റെ ദൃശ്യങ്ങളാണു ള്ളത്. എന്തിനാണ് ഇത്തരത്തിൽ തൊഴിലാളികളെ പൂട്ടിയിടുന്നത് എന്ന് ചോദിക്കുമ്പോൾ തന്റെ അനുവാദമില്ലാതെ ജീവനക്കാരെ ഓഫീസിന് പുറത്ത് വിടരുതെന്ന് മാനേജർമാരിൽ ഒരാൾ ആവശ്യപ്പെട്ടതായാണ് ഈ സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ജനങ്ങളിൽ വൻ രോഷമാണുയർത്തിയത്.
ഇത്തരത്തിൽ തൊഴിലാളികളെ പൂട്ടിയിട്ടതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളില്‍ കോഡിങ് നിൻജാസ് എന്ന സ്ഥാപനത്തിനാണ് വൻവിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവം വിവാദമായതോടെ കമ്പനി വിശദീകരണക്കുറിപ്പുമായി രംഗത്തെത്തി . രണ്ടാഴ്ച മുൻപ് തങ്ങളുടെ സ്ഥാപനത്തിൽ നടന്ന ഈ സംഭവം അത്യന്തം ഖേദകരവും മോശമായ ഒന്നാണെന്ന് വിശദീകരിച്ച് കൊണ്ടുള്ളതായിരുന്നു കമ്പനിയുടെ പ്രസ്താവന. തങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ ഭാഗത്ത് നിന്നും വന്ന തെറ്റിന് കമ്പനി എല്ലാ തൊഴിലാളികളോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നതായാണ് പ്രസ്താവനയിൽ പറയുന്നത്. കൂടാതെ ഇനിയൊരിക്കലും സമാനമായ സംഭവങ്ങൾ ആവർത്തിക്കില്ലെന്നും പ്രസ്താവനയിൽ ഉറപ്പിക്കുന്നു.






