
തിരുവനന്തപുരം : സോളാര്‍ കമ്മിഷന്റെ നിയമനപ്രശ്നത്തില്‍ പുറത്തുവരുന്നത് അന്നു കോണ്‍ഗ്രസില്‍, പ്രത്യേകിച്ച് എ ഗ്രൂപ്പിലുണ്ടായിരുന്ന അഭിപ്രായഭിന്നത. ആ സമയത്ത് ഉടലെടുത്ത സംഭവങ്ങളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എ ഗ്രൂപ്പ് വിട്ട് നിലവിലെ ഔദ്യോഗികപക്ഷത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സോളാര്‍ കമ്മിഷനെതിരേ സി.പി.ഐ. നേതാവ് സി. ദിവാകരനാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. അതിനെ സാധൂകരിക്കുന്ന തരത്തിലും അതിനേക്കാള്‍ അപ്പുറമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എ. ഹേമചന്ദ്രന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍. അതില്‍ ഏറ്റവും പ്രധാനം ജസ്റ്റീസ് ശിവരാജന്റെ നിയമനമായിരുന്നു. ഇതാണ് എ ഗ്രൂപ്പിനുള്ളില്‍ത്തന്നെ പ്രശ്നമുണ്ടാക്കിയത്.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അവഗണിച്ചാണ് ജസ്റ്റീസ് ശിവരാജനെ കമ്മിഷനായി നിയമിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. തിരുവഞ്ചൂര്തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. സോളാര്‍ കേസില്‍ ടെന്നി ജോപ്പനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തവലയത്തില്നിന്നു തിരുവഞ്ചൂര്‍ പുറത്തായത്. ഉമ്മന്ചാണ്ടിയെപ്പോലും അറിയിക്കാതെ, അദ്ദേഹം സ്ഥലത്തില്ലായിരുന്ന സമയത്താണു ജോപ്പനെ അറസ്റ്റ് ചെയ്തത്. ഇതോടെ തിരുവഞ്ചൂരിനെ അവഗണിച്ചു തീരുമാനങ്ങളെടുക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ അറസ്റ്റ് തിരുവഞ്ചൂരിന്റെ അറിവോടെ ആയിരുന്നില്ലെന്ന് ഹേമചന്ദ്രന്റെ പുസ്തകത്തിലുണ്ട്. എന്തായാലും ഇതുമൂലം സോളാര്‍ കമ്മിഷനെ നിയമിക്കുമ്പോള്‍ തിരുവഞ്ചൂരിനെ ഉമ്മന്‍ചാണ്ടി അവഗണിച്ചു. പകരം മറ്റൊരു വിശ്വസ്തനായ കെ. ബാബുവിന്റെ ഉപദേശപ്രകാരം ജസ്റ്റീസ് ശിവരാജനെ നിയമിച്ചു. ഇതാണ് സോളാര്‍ കേസില്‍ തിരിച്ചടിക്കു വഴിവച്ചതെന്ന ആരോപണം എ ഗ്രൂപ്പിലെതന്നെ ഒരു വിഭാഗം ഉന്നയിക്കുന്നു.
അന്നുമുതല്‍ എഗ്രൂപ്പുമായി അടുപ്പം പുലര്‍ത്താതിരുന്ന തിരുവഞ്ചൂര്‍ ഗ്രൂപ്പ് വിടുന്നതിലേക്കു നയിച്ചതും ഈ വിഷയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.






