
ആമസോണ്‍ കാടുകളില്‍ നിന്നും ആറാഴ്ചയ്ക്ക് ശേഷം കൊളംബിയന്‍ സൈന്യം കണ്ടെത്തിയ കുട്ടികളുടെ മാതാവ് വിമാനം തകര്‍ന്ന ശേഷം നാലുദിവസം കൂടി കുട്ടികള്‍ക്കൊപ്പം ജീവനോടെ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കുട്ടികളുടെ സുരക്ഷയെ കരുതിയും രക്ഷപ്പെടാനുള്ള സാധ്യത മുന്‍ നിര്‍ത്തിയും തന്നെ നോക്കേണ്ടെന്നും രക്ഷപ്പെടാന്‍ പറഞ്ഞതും മാതാവ് തന്നെയാണ്.
കാട്ടിലൂടെ മുമ്പോട്ട് പോകാനും നിര്‍ദേശം നല്കി. മാതാവിന്റെ അവസാന ദിനങ്ങളും തങ്ങളുടെ അതിജീവനം സംബന്ധിച്ച കാര്യങ്ങളും ഇനി പുറത്തുവരേണ്ടത് കുട്ടികളിലൂടെ തന്നെയാണ്. കുട്ടികളുടെ അമ്മ മഗ്ദലീന മുക്യുറ്റി അപകടം കഴിഞ്ഞ് നാലു ദിവസം ജീവിച്ചിരുന്നതായും അപകടത്തിലെ മുറിവുകളെ തുടര്‍ന്ന് പിന്നീട് മരണത്തിന് കീഴടങ്ങിയെന്നും കുട്ടികളുടെ പിതാവ് മാനുവേല്‍ റാനോക്കാണ് മാധ്യമങ്ങളോട് പറഞ്ഞത്.
നാലു ദിവസം കൂടി അമ്മ ജീവിച്ചിരുന്നതായി തന്നോട് മൂത്ത മകളാണ് പറഞ്ഞതെന്നും റാനോക്ക് വ്യക്തമാക്കി. കൊളംബിയന്‍ സൈന്യം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്.
ഒരുപക്ഷേ നിങ്ങള്‍ രക്ഷപ്പെട്ടേക്കാം. നിങ്ങളുടെ അച്ഛന് എങ്ങിനെയുള്ള ആളാണെന്ന് ഇനി നിങ്ങള്‍ക്ക് അറിയാനാകും. ഞാന്‍ നിങ്ങളോട് കാണിച്ച അതേ അളവിലുള്ള വലിയ സ്നേഹം അദ്ദേഹം നിങ്ങളോട് കാണിക്കാന്‍ പോകുന്നെന്ന് ഭാര്യ മക്കളോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 13, 11, നാല്, 11 മാസം പ്രായമുള്ള നാലു കുട്ടികളുമായി മാതാവ് അവരുടെ സെസ്സാനാ ചെറു വിമാനത്തില്‍ ആമസോണ്‍ ഗ്രാമമായ അരാരാകുവേറയില് നിന്നും സാന്‍ജോസ് ഡെല്‍ ഗുവവിയേരയിലേക്കുള്ള യാത്രയ്ക്കിടയില്‍ മെയ് 1 വിമാനം എഞ്ചിന് പ്രശ്നം മൂലം തകര്‍ന്നു വീഴുകയായിരുന്നു.
വിഷപ്പാമ്പുകളും കൊടുതുകളും മറ്റ് വന്യജീവികളുമുള്ള കാട്ടില്‍ ഒരുമാസം കഴിഞ്ഞ ശേഷം സൈന്യം കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഗോതമ്പും കപ്പയുമൊക്കെ കഴിച്ചാണ് കുട്ടികള്‍ ഇക്കാലമത്രയും ജീവന് നിലനിര്‍ത്തിയതെന്ന് കുട്ടികളുടെ അമ്മാവന് ഫിഡെന്‍ഷ്യോ വലന്‍സിയ പറഞ്ഞു. മഴക്കാടുകളിലെ ഫലങ്ങളെക്കുറിച്ചുള്ള അറിവും അവര്‍ക്ക് തുണയായെന്നും വ്യക്തമാക്കി.
മഴക്കാടുകളിലെ ഫലങ്ങളെക്കുറിച്ച് അമ്മയില്‍ നിന്നുള്ള അറിവ് വെച്ചാണ് മൂത്തകുട്ടി ലെസ്ലി നീങ്ങിയതും മറ്റു കുട്ടികളുടെ ജീവന് നിലനിര്‍ത്തിയതെന്നും വലന്‍സിയ വ്യക്തമാക്കി. വിമാനദുരന്തം നടന്ന സമയവും കുട്ടികള്‍ക്ക് തുണയായെന്ന് കൊളംബിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി വെല്‍ഫയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
കാട് ഫലപുയിഷ്ടമായി നിന്ന സമയത്തായിരുന്നു വിമാനം അപകടത്തില്‍ പെട്ടതെന്നും അതുകൊണ്ടാണ് കുട്ടികള്‍ക്ക് ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ കായ്കനികള്‍ കിട്ടിയതെന്നും ഇവര്‍ നിരീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഇനിയും ഒരു രണ്ടാഴ്ച കൂടി കുട്ടികള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയുമായിരുന്നെന്നും ഇവര്‍ വിലയിരുത്തുന്നു.






