
ഗ്രാമത്തിന്റെ നന്മകളിലൂടെ, ജീവിതവുമായി അടുത്തുനില്ക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ, നിഷ്കളങ്കമായ പ്രണയത്തിലൂടെ മലയാളിയെ എന്നും ചേര്‍ത്തു പിടിച്ചിട്ടുള്ള സംവിധായകന്, സത്യന് അന്തിക്കാട്. അച്ഛന്റെ മൂന്നുമക്കളില്‍ ഇരട്ടക്കുട്ടികളായ അനൂപും അഖിലും വളര്‍ന്നത് ആ കലാപാരമ്പര്യത്തിലൂടെയാണ്. അനൂപ് സത്യന് മുമ്പേ സംവിധായകക്കുപ്പായമണിഞ്ഞിരുന്നു. അഖില്‍ സത്യനും അതേ പാതയില്‍ത്തന്നെയാണ്. അച്ഛനെന്ന ഗുരുവിനൊപ്പം പത്തു വര്‍ഷത്തോളം അസിസ്റ്റന്റായ ശേഷമാണ് അഖില്‍ സ്വതന്ത്ര സംവിധായകനായത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന നന്മയുള്ള സിനിമ ജനിച്ചത് അങ്ങനെയാണ്. പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ച സിനിമയ്ക്ക് ഇപ്പോള്‍ ഒടിടിയിലും മികച്ച സ്വീകാര്യത കിട്ടുന്നു. നിഷ്ക്കളങ്ക ഹാസ്യവും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറുന്ന മനുഷ്യ മനസ്സുകളുടെ ചിത്രീകരണവുമാണ് അഖിലിന്റെ സിനിമയെ വേറിട്ട് നിര്‍ത്തിയത്. പാച്ചു പറയുന്ന നര്‍മ്മങ്ങള്‍ ആരും പറയുന്ന സ്വാഭാവികമായ നര്‍മ്മ ശകലങ്ങളാണ്, പ്രേക്ഷകരെ ചിരിപ്പിക്കാനായി കൃത്രിമമായതൊന്നും അതിലില്ല. ശുദ്ധ നര്‍മ്മവും ഇണക്കങ്ങളും പിണക്കങ്ങളും ജീവിത പ്രാരാബ്ധങ്ങളും നിറഞ്ഞ സിനിമയില്‍ മറ്റൊരു നന്മയുടെ വശം കൂടി അഖില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. സിനിമ തനിക്കെന്നും പ്രിയമേറുന്നതാണെന്നും, അതിലൂടെ പ്രേക്ഷകരുടെ കൈയടി നേടാനായതിന്റെ സന്തോഷവും പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും മംഗളം ഓണ്‍ലൈനിലൂടെ പങ്കുവയ്ക്കുകയാണ് അന്തിക്കാടിന്റെ സ്വന്തം അഖില്‍ സത്യന്....
ആദ്യ സിനിമയ്ക്ക് ഇത്രയും വലിയൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ ?
ആളുകള്‍ക്ക് ഇഷ്ടമാകും എന്നൊരു ക്ലാരിറ്റിയുണ്ടായിരുന്നു. അങ്ങനെയൊരു ഉറപ്പു മനസ്സിലുണ്ടെങ്കിലേ സിനിമയെടുക്കാന്‍ തുനിയാവൂ എന്നാണ് എന്റെ ചിന്ത. ഓഫ് ബീറ്റ്, ഡോക്യൂമെന്ററി സിനിമകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. കൊമേഷ്യലി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയെടുക്കണമെന്നായിരുന്നു ആഗ്രഹം. ഒരു സെറ്റ് പ്രേക്ഷകരെ മനസ്സില്‍ കണ്ടാണ് പലപ്പോഴും സിനിമയെടുക്കാന്‍ പ്ലാന്‍ ചെയ്യുന്നത്. ഭൂരിപക്ഷം പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഈ സിനിമയെടുത്തത്. അതില്‍ത്തന്നെ ഗുണമേന്മ, നർമ്മം, പ്രണയം എന്നിങ്ങനെ പല ഭാഗങ്ങളായി ചിന്തിച്ചു. ഇപ്പറഞ്ഞ കാര്യങ്ങള്‍ കൃത്രിമമാക്കാതെ സ്വാഭാവികമായി യോജിപ്പിച്ചാലേ ഭംഗിയുണ്ടാകൂ. അത് സാധിച്ചു. റിലീസിന്റെയന്ന് ഞാന്‍ അന്തിക്കാടായിരുന്നു. ആദ്യ ദിവസം മികച്ച പ്രതികരണമായിരുന്നില്ല, പക്ഷേ അടുത്ത ദിവസം മുതല്‍ ഹൗസ് ഫുള്‍ ഷോയായി. 2018 എന്ന വലിയ സിനിമ വന്നിട്ടും ആ പ്രളയത്തില്‍ മുങ്ങിപ്പോകാതെ പാച്ചു പിടിച്ചു നിന്നു. ബാക്കിയുള്ള മിക്ക സിനിമകളും പോയിട്ടും പാച്ചു മാത്രം പൊന്തി കിടന്നു എന്നത് സിനിമയുടെ ക്വാളിറ്റി കൊണ്ടാണ്. പാച്ചു നിലനില്‍ക്കുന്ന ഒരു സിനിമയാണെന്ന് തോന്നുന്നു. ആവര്‍ത്തിച്ചു കാണാനിഷ്ടപ്പെടുന്ന ഒരു സിനിമയായി ഇതു മാറി എന്നത് വലിയ സന്തോഷം.
ഒരു പ്രത്യേക വിഭാഗത്തിലുള്ള പ്രേക്ഷകരെ മാത്രം കണക്കിലെടുത്താണ് മിക്ക സംവിധായകരും സിനിമ ക്രിയേറ്റ് ചെയ്യുന്നത്. പക്ഷേ പാച്ചുവിനെ എല്ലാത്തരം പ്രേക്ഷകരും സ്വീകരിച്ചല്ലോ ?
എന്റെ സിനിമ അങ്ങനെ ഒരു പ്രത്യേക വിഭാഗത്തെ മനസ്സില്‍ കണ്ട് ചെയ്തതല്ല. അച്ഛന്റെ സിനിമകള്‍ അതുമല്ലെങ്കില്‍ പ്രിയദര്ശന് സാര്‍, മണിരത്നം സാര്‍ ഇവരുടെ സിനിമകളാണെങ്കിലും ക്വാളിറ്റി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്നവയാണ്. ഫാമിലി എന്റര്ടെയ്നര്, യൂത്ത് എന്റര്ടെയ്നര് എന്നതിനെ വേര്‍തിരിക്കാന്‍ കഴിയാറില്ല. പ്രേക്ഷകരുടെ പ്രായം അവരുടെ സിനിമകാഴ്ചകളില്‍ ഒരു ഘടകമല്ല. ആര്‍ക്കുമത് ആസ്വദിക്കാം. എന്റെയൊരു ടേസ്റ്റും അങ്ങനെയാണ്. ഞാന്‍ പ്രായമുള്ള ആളുകളുമായി ഇടപഴകുന്ന അതേ മനസ്സോടെ ചെറുപ്പക്കാരോടും കുട്ടികളോടും ഇടപഴകാറുണ്ട്. ഈ സിനിമയിലെ ഉമ്മച്ചിയുടെ ഇമോഷണന്സ് അതുകൊണ്ട് എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ പ്രായമുള്ളവരോട് സംവദിക്കാന്‍ എനിക്കിഷ്ടമുള്ളതു കൊണ്ടാകാം അത്. ജീവിതാനുഭവം ഉപബോധമനസ്സിനെ സ്വാധീനിക്കും. വ്യക്തിത്വവും സൃഷ്ടിയെ പലപ്പോഴും സ്വാധീനിക്കാറുണ്ട്. നമുക്ക് സ്മൂത്തായി ഇടപഴകാന്‍ കഴിയുന്നത് ആരോടാണോ, അവര്‍ക്ക് വേണ്ടിയാകും മിക്കപ്പോഴും നമ്മുടെ ക്രിയേഷന്.
എന്തുകൊണ്ടാണ് പാച്ചുവിനെ തമാശയിലൂടെ പരിചയപ്പെടുത്തിയത് ?
നല്ല നര്‍മ്മവും നല്ല നിമിഷങ്ങളുമുണ്ടെങ്കില് ആ സിനിമ തിയേറ്ററില്‍ സുരക്ഷിതമാണ്. നര്‍മ്മം പ്രായഭേദമന്യേ എല്ലാവരിലും കണക്ടാകും. ഇതിലെ പാച്ചുവിന്റെ അടിത്തറ നര്‍മ്മമാണ്. അതില്‍ നിന്നാണ് പല ഇമോഷനുകളും സെറ്റ് ചെയ്യുന്നത്. നര്‍മ്മം എന്ന കുഷ്യനില്‍ നിന്ന് കഥയും കഥാപാത്രങ്ങളും ഇമോഷനുകളും പണിതുയര്‍ത്തുമ്പോള്‍ എല്ലാവര്ക്കും വളരെപ്പെട്ടെന്ന് അതിലേക്ക് എത്താന്‍ കഴിയും. പ്രായം എന്നത് തമാശയ്ക്ക് ഒരു അതിര്‍വരമ്പല്ല. ചിരിക്കാനുള്ള സാധ്യത ആരും തള്ളിക്കളയാറില്ല. എല്ലാവരിലും ഈസിയായി എത്തിക്കാന്‍ കഴിയുന്ന ഒന്നാണ് നര്‍മ്മം.
ആദ്യ സിനിമ ഇതു തന്നെയാകണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നോ ?
ഈ വിഷയമല്ല ഞാനാദ്യം ചിന്തിച്ചിരുന്നത്. ഒരു അച്ഛന്-മകന് ബന്ധം പറയുന്ന സിനിമയായിരുന്നു അത്. നിവിന്‍ പോളിയായിരുന്നു എന്റെ കഥയിലെ നായകന്. അക്കാര്യം നിവിനോട് പറഞ്ഞപ്പോള്‍ ‘എന്തുകൊണ്ട് ഒരു കുടുംബത്തിനു പുറത്തുള്ള വിഷയം ചിന്തിച്ചു കൂടാ ? എല്ലാം സത്യന് സാറിനെ പോലെ ചെയ്യണമെന്നില്ലല്ലോ. ഫാമിലിക്ക് അപ്പുറത്തേക്ക് ചിന്തിച്ചു നോക്കിക്കൂടെ...’ എന്നെന്നോട് ചോദിച്ചു. അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്. ഇത് പാച്ചുവിന്റെ കുടുംബകഥയല്ലല്ലോ. വന്നു പോകുന്ന ഒരു കുടുംബമല്ലേ പാച്ചുവിന് ഉള്ളൂ. എനിക്കെപ്പോഴും കേരളത്തിന്റെ പുറത്തു നടക്കുന്ന ഒരു കഥ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്തരീക്ഷവും ചുറ്റുപാടും ഭാഷയുമൊക്കെ മാറുമ്പോള്‍ നാം ഇതുവരെ കാണാത്ത കാഴ്ചകളൊക്കെ കാണാന്‍ കഴിയും. അങ്ങനെയാണ് കേരളത്തിനു പുറത്തു നടക്കുന്ന ഒരു മലയാളിയുടെ കഥ പറഞ്ഞത്.
ഫഹദ് ഫാസിലൊഴികെ മുഖ്യ കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങള്‍. അതൊരു വെല്ലുവിളിയായിരുന്നില്ലേ ?
ഫഹദ് ഫാസില്‍ എന്നൊരു വലിയ പില്ലറുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ ഉറപ്പ്. ഫഹദ് എന്ന ലക്ഷ്വറിയില്‍ ടെന്‍ഷനും കുറഞ്ഞു. ഫഹദിനെ അപ്പുറത്ത് നിര്‍ത്തി ഞാന്‍ ഇപ്പുറത്തെ വശം ബാലന്‍സ് ചെയ്തു. പിന്നെ പത്തു വര്‍ഷം ഞാന്‍ അച്ഛനൊപ്പം അസിസ്റ്റന്റായി കൂടിയിട്ടുള്ളതുകൊണ്ട് പുതുമുഖങ്ങളെ വച്ചാണെങ്കിലും അഭിനയിപ്പിക്കാന്‍ കഴിയും എന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു. അച്ഛനൊപ്പമുള്ള അനുഭവസമ്പത്തായിരുന്നു എന്റെ ധൈര്യം. ഫിലിം എഡിറ്റിംഗിന്റെ കാര്യത്തിലും അതുകൊണ്ട് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. ഉമ്മച്ചിയുടെ കഥാപാത്രം ചെയ്യാന്‍ പറ്റുന്ന ഒരുപാട് അഭിനേത്രികള്‍ സിനിമയിലുണ്ട്. പക്ഷേ അവരെയൊക്കെ അഭിനേത്രികളായിട്ടേ എനിക്ക് കാണാന്‍ കഴിയൂ. അല്ലാതെ കഥാപാത്രങ്ങളായി കാണാനാവില്ല. ഹംസധ്വനി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ആദ്യ സീന്‍ വാതില്‍ തുറന്നു വരുന്നതിലൂടെയാണ്. കണ്ട് പഴകിയ അഭിനേത്രികളാരെങ്കിലുമാണത് ചെയ്യുന്നതെങ്കില്‍ ആ താരം വന്നൂവന്നേ പ്രേക്ഷകര്‍ക്ക് തോന്നൂ. മുന്‍പ് കണ്ട് ശീലമില്ലാത്തതു കൊണ്ട് പ്രേക്ഷകര്‍ അവരെ കഥാപാത്രങ്ങളായി കണ്ടു. അല്ലാതെ താരമായി കണ്ടില്ല. അതുപക്ഷേ വെല്ലുവിളി കൂടിയാണ്. അഭിനയിച്ചു തഴക്കം വന്നവരെ അഭിനയിപ്പിക്കുന്നതും പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതുമായ വ്യത്യാസമുണ്ടതില്. ഈ സിനിമയ്ക്ക് വേണ്ടി കാസ്റ്റിംഗ് ഡയറക്ടര്‍ മൂന്നു നാലു മാസത്തോളം മെനക്കെട്ടു. പലയിടത്തും ഒഡിഷന് നടത്തി. അതിനും സമയവും പണവും ഏറെ ചെലവായി. പക്ഷേ എന്‍ഡ് ഓഫ് ദ ഡേ അതിന്റെ റിസള്‍ട്ട് വലിയ സന്തോഷം തന്നു. അച്ഛന്റെ ‘ഞാന്‍ പ്രകാശന്’ സിനിമയില്‍ കാസ്റ്റിംഗിന്റെ ഉത്തരവാദിത്തം എനിക്കായിരുന്നു. ആ സിനിമ ഹിറ്റായതോടെ ആത്മവിശ്വാസമായി. ഈ സിനിമയിലത് പ്രചോദനമായി. പുതുമുഖങ്ങള്‍ സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കും പലപ്പോഴും വേറൊരു ടച്ച് നല്‍കും. ഒരുപക്ഷേ ഫഹദല്ല നായകനെങ്കില്‍ ഞാന്‍ ചിലപ്പോള്‍ കണ്ട് പരിചിതമായ നായികമാരെക്കുറിച്ച് ചിന്തിച്ചേനേം.
പുതു സംവിധായകർ പിന്തുടരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള നര്‍മ്മങ്ങള്‍ക്കു പകരം പൊട്ടിച്ചിരിപ്പിക്കുന്ന നല്ല നർമ്മങ്ങൾ നൽകിയതും സിനിമയുടെ തനതായ ഭാഷ നല്കിയതും അച്ഛന്റെ കളരിയിൽ നിന്ന് പഠിച്ചിറങ്ങിയതു കൊണ്ടാണോ ?
അത് അച്ഛന്റെ കൈയില്‍ നിന്നു തന്നെ കിട്ടിയതാണ്. എനിക്കു തോന്നുന്നു ലാസ്റ്റ് ചെയ്യുന്നതും ഈ ഭാഷ തന്നെയാണ്. ‘മനസ്സിനക്കരെ’ ഇറങ്ങിയിട്ട് ഏകദേശം 20 വര്‍ഷത്തോളമായി. സന്മനസ്സുള്ളവര്ക്ക് സമാധാനം ഇറങ്ങിയിട്ട് 30 വര്‍ഷത്തിന് മേലെയും. ഈ സിനിമ ഇപ്പോഴും ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നുണ്ട്. നീണ്ടകാലം നിലനില്ക്കുന്നതും സിനിമയുടെ ബേസിക് സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റാണ്. ആ ഫോര്‍മാറ്റ് കൊണ്ടു വരാനാണ് ശ്രമിച്ചത്. 20 വര്‍ഷം കഴിഞ്ഞാലും അത്തരം സിനിമകള്‍ ആസ്വദിക്കാന്‍ പറ്റുമെന്നതാണ് അതിന്റെ ഗുണം. അച്ഛന്റെ ജീനില്‍ നിന്നു കിട്ടിയതാണ് നര്‍മ്മം. അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ അതെനിക്കും അനൂപിനും കിട്ടിയിട്ടുണ്ട്. അച്ഛന് കുഞ്ഞു കുഞ്ഞു വാക്കുകളില്‍ നിന്ന് നര്മ്മമുണ്ടാക്കുന്ന ആളാണ്, ഞൊടിയിടയില്‍ കൗണ്ടറും പറയും. കുഞ്ഞുനാള് മുതല്‍ അത് കേട്ടും കണ്ടുമാണ് ഞാന്‍ വളര്‍ന്നത്. അത്തരം സുഹൃത്തുക്കളും എനിക്കുണ്ട്. അത്യാവശ്യം സെന്‍സ് ഓഫ് ഹ്യൂമറുള്ള സുഹൃത്തുക്കളെ എനിക്ക് വളരെയിഷ്ടമാണ്. അവരുമായി സംസാരിക്കുന്നതും എന്നില്‍ അത്തരം നര്‍മ്മങ്ങള്‍ ഉണ്ടാകാനുള്ള കാരണമാകാം. ചുറ്റുപാടും അന്തരീക്ഷവും നര്‍മ്മങ്ങള്‍ക്ക് കാരണമാകും. എല്ലാറ്റിനും മേലെ അച്ഛന്റെ ജീന്‍ തന്നെയാണ് കാരണം.
തിരക്കഥ പൂർത്തിയായ ശേഷം അച്ഛനോടും അനൂപിനോടും ഡിസ്കസ് ചെയ്തിരുന്നോ ?
അച്ഛന് വായിക്കുന്നത് ഫുള്‍ സ്ക്രിപ്റ്റായി കഴിഞ്ഞിട്ടാണ്. ഈ സിനിമ വായിക്കുമ്പോള്‍ തന്നെ അച്ഛന് ഭയങ്കര വിശ്വാസമായിരുന്നു. ആദ്യ പകുതി വായിച്ചിട്ട് ‘രണ്ടാം പകുതി ഇങ്ങനെ മതിയോ’ എന്നു ചോദിക്കുന്നതിനൊപ്പം ‘നിന്റെ ഫ്രീഡമാണ് അതങ്ങനെ തന്നെ പോകട്ടെ’ എന്ന് അച്ഛന് പറഞ്ഞു. ‘അവന് നന്നായി എഴുതിയിട്ടുണ്ട്..’ എന്നാണ് അച്ഛന് അമ്മയോട് പറഞ്ഞത്. പക്ഷേ ഈ സിനിമയുടെ രണ്ടാം പകുതിയെക്കുറിച്ച് എനിക്ക് നല്ല ക്ലാരിറ്റിയായിരുന്നു. ഇതിന്റെ പ്രധാന ഇമോഷന് രണ്ടാം പകുതിയാണ്. അനൂപിന് ഞാന്‍ മെയില്‍ ചെയ്തു കൊടുത്തു. ‘100 ശതമാനം വര്‍ക്കാകുന്ന, ക്വാളിറ്റിയുള്ള സിനിമയാണ്’ എന്ന് അനൂപും പറഞ്ഞു. അവന് പറഞ്ഞിട്ട് സിനിമയിലെ ഒരു മിനിറ്റ് സീന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ‘ഈ സീന്‍ വേണ്ട, അതില്ലെങ്കിലും ആശയം കണ്‍വേ ചെയ്യുന്നുണ്ടെ’ന്നായിരുന്നു അവന്റെ അഭിപ്രായം. സിനിമയില്‍ നിന്ന് മാറ്റിയ സീനും അതുമാത്രമാണ്. അനൂപിന്റെ സജഷന്‍ അതായിരുന്നു.
ആരും ആഗ്രഹിക്കുന്ന ഒരു അച്ഛനും മകനും ഇതിലുണ്ട്... സ്വന്തം ജീവിതവുമായി ഇതിന് ബന്ധമുണ്ടോ ?
ഇന്നസെന്റ് എന്ന അതുല്യ പ്രതിഭയുടെ അവസാന സിനിമയാണിത്. അദ്ദേഹം എന്ന നടനെ വിലയിരുത്തുന്നത് ?
ഇന്നസെന്റ് അങ്കിള്‍ ഒരു നടനെന്നതിലുപരി ഒരു കുടുംബാംഗമാണ്. ഏറ്റവും കൂടുതല്‍ അടുപ്പമുള്ള സിനിമാതാരം അദ്ദേഹമായിരുന്നു. ദിവസവും ഒന്നോ രണ്ടോ അല്ല നാലു തവണയെങ്കിലും അച്ഛന് വിളിക്കുകയും വിശേഷം തിരക്കുകയും ചെയ്യുന്ന ആളായിരുന്നു അങ്കിള്‍. ഈ സിനിമ ചെയ്യുന്ന സമയത്ത് ഞാനെഴുതിയ കഥാപാത്രങ്ങളില്‍ അങ്കിള്‍ തന്നെ അഭിനയിക്കണം എന്നു കരുതിയ ഒരു കഥാപാത്രമായിരുന്നു വാസു. അദ്ദേഹത്തിന് വേണ്ടിയാണത് എഴുതിയത്. സ്ക്രീനില്‍ സ്ഥിരമായി ജുബ്ബ മുണ്ട് വേഷങ്ങളിലെത്താറുള്ള അങ്കിളിനെ അല്‍പ്പം ചെറുപ്പം തോന്നിക്കുന്ന തരത്തില്‍ അവതരിപ്പിക്കണം എന്നെനിക്കുണ്ടായിരുന്നു. ഇതില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഐ ഫോണ്‍ ഒക്കെ ഉപയോഗിക്കുന്ന അപ്പ്ടു ഡേറ്റായ ഒരു അമ്മാവന് കഥാപാത്രമാണ്. പിന്നെ എനിക്ക് ഏറ്റവും സന്തോഷമുണ്ടായ മറ്റൊരു കാര്യവുമുണ്ട്. ഈ സിനിമയില്‍ ‘മുള്ളു കിട്ടി, 7.30 പി.എം’ എന്ന് നഴ്സ് വന്നു പറയുന്ന സീനില്‍ മുകേഷേട്ടനോട് ‘കണ്‍ഗ്രാറ്റ്സ്’ പറയുന്ന ഇന്നസെന്റ് അങ്കളിനെ കണ്ട് തിയേറ്ററില്‍ നിറഞ്ഞ കൈയടിയും പൊട്ടിച്ചിരിയുമായിരുന്നു. അങ്കിളിന്റെ അവസാനത്തെ ബിഗ് സ്ക്രീന്‍ ഡയലോഗിന് ഫുള്‍ കൈയടി നല്‍കിയാണ് പ്രേക്ഷകര്‍ യാത്രയാക്കിയത്. അതെന്റെ സിനിമയില്‍ കൂടിയാണല്ലോ എന്നത് ശരിക്കുമൊരു ഇമോഷണല്‍ മൊമെന്റായി.
ഈ സിനിമയില്‍ ഹംസധ്വനി എന്ന കഥാപാത്രം ഫഹദിനോട് പറയുന്ന ഒരു സംഭാഷണം കേള്‍ക്കുമ്പോള്‍ എനിക്ക് ഇന്നസെന്റ് അങ്കിളിനെ ഓര്‍മ്മ വരും. എപ്പോള്‍ സിനിമ കണ്ടാലും ആ രംഗം കാണുമ്പോള്‍ ഞാന്‍ അങ്കിളിനെക്കുറിച്ച് ഓര്‍ക്കും. കാരണം ചിലര്‍ പോയാലും നമുക്കത് വിശ്വസിക്കാനാവില്ല. അങ്കിള്‍ ഇല്ലായെന്നു കരുതി ജീവിക്കുന്നതിനേക്കാള്‍ എനിക്കെളുപ്പം അങ്കിള്‍ ഇവിടെയൊക്കെയുണ്ട് എന്നു കരുതി ജീവിക്കുന്നതാണ്. അദ്ദേഹം ഇല്ലാ എന്നുള്ള സത്യം വിശ്വസിച്ചാലത് തളര്‍ത്തിക്കളയും. എവിടെയെങ്കിലും ഉണ്ടാകും എന്നു കരുതിയാണ് ഞാന്‍ മുന്നോട്ടു പോകുന്നത്. വ്യക്തിപരമായി എനിക്കൊരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അങ്കിള്‍. അങ്കിളും ഞാനുമായിട്ടുള്ള ബന്ധം സ്പെഷ്യലായിരുന്നു. സിനിമാ നടന്മാരില് ഞാനാകെ പരിചയപ്പെട്ടിട്ടുള്ള ആള് അങ്കിളായിരുന്നു. ഒരു താരമെന്നതിലുപരി നല്ലൊരു മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. എനിക്കു മാത്രമല്ല അച്ഛനും അനൂപിനും ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും വ്യക്തിപരമായ ഒരു നഷ്ടമാണത്.
അച്ഛന്റെ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന കെ.പി.എ.സി.ലളിതയ്ക്കും ഇതില്‍ വേഷമുണ്ടായിരുന്നോ ?
ഇല്ല. ആ പ്രായത്തിലൊരു ഫീമെയില്‍ കഥാപാത്രം സിനിമയിലുണ്ടായിരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം ഒരാളെ അവിടെ പ്ലേസ് ചെയ്യണമെന്നു തോന്നിയതുമില്ല. പിന്നെ ഇവരാരും പെട്ടെന്ന് പോകുമെന്ന് ചിന്തിക്കുന്നില്ലല്ലോ. സമയമുണ്ടല്ലോ എന്നോര്‍ത്തു. അനൂപിന്റെ സിനിമയില്‍ ലളിത ആന്റിയുണ്ട്. എന്റെ അടുത്ത സിനിമയില്‍ നല്ലൊരു വേഷം കൊടുക്കാം, ഈ സിനിമയില്‍ കുത്തിത്തിരുകി ഒരു വേഷം കൊടുക്കേണ്ട കാര്യമില്ലല്ലോ എന്ന് ചിന്തിച്ചു. പക്ഷേ... ആന്റിയും പോയി. അതുമൊരു വലിയ നഷ്ടം.
നര്‍മ്മത്തിലൂടെ തുടങ്ങി അല്‍പ്പം സീരിയസ്സായി, പിന്നീട് വലിയൊരു സന്ദേശം കൂടി നല്കുന്നുണ്ടല്ലോ ഈ സിനിമ ?
ഫ്ളാറ്റ് ലൈഫില്‍ എപ്പോഴും കാണുന്ന ഒരു കാഴ്ചയാണ് ഈ സിനിമ. വലിയ കുടുംബങ്ങളില്‍ ജോലിക്കെത്തുന്ന വീട്ടുജോലിക്കാരുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന പല വീട്ടുകാരുമുണ്ട്. ഒരു ദിവസം ജോലിക്കാര്‍ ചെന്നില്ലെങ്കില്‍ അവരുടെ ജീവിതം ആകെപ്പാടെ താറുമാറാകും. ജോലിക്കാരുമായി മാത്രമല്ല അവരുടെ മക്കളുമായി നല്ല സ്നേഹം നിലനിര്‍ത്തുന്ന വീട്ടുകാരുണ്ട്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു കുടുംബത്തിലെ വീട്ടുജോലിക്കാരിയുടെ മക്കളെ പഠിപ്പിച്ചത് ആ വീട്ടുകാരാണ്. അങ്ങനെ എത്രയോ വലിയ കുടുംബങ്ങള്‍ ചെയ്യുന്നുണ്ടാകും. ഒരാളുടെ ചിന്താഗതി കൊണ്ടു മാത്രം ഒരു കുട്ടിയുടെ ഭാവി സുരക്ഷിതമാകുന്നത് എത്ര വലിയൊരു കാര്യമാണ്. ആ നന്മ മറ്റുള്ളവരും അറിയണം എന്നുണ്ടായിരുന്നു. മനഃപൂര്‍വ്വം ഞാനത് സിനിമയിലേക്ക് കൊണ്ടു വന്നതല്ല. സിനിമയുടെ രണ്ടാം പകുതി ചലിക്കണമെങ്കില്‍ ഒരു കാരണമുണ്ടാകണം. ആ കാരണമായി വന്നത് ഇതാണ്. എനിക്കത് പെട്ടെന്ന് കണക്ട് ചെയ്യാനും പറ്റി, അത്രേയുള്ളൂ.
അനൂപും അഖിലും തമ്മിലുള്ള കെമിസ്ട്രി എങ്ങനെയാണ് ?
ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെയാണ്. ഇരട്ടക്കുട്ടികള്‍ ആയതു കൊണ്ടാകാം 22 വയസ്സു വരെ ഒരുമിച്ചായിരുന്നു. വിപ്രോയില്‍ ജോലി ചെയ്യുന്നതു വരെ അതു തുടര്‍ന്നു. പിന്നെ ഞങ്ങള്‍ രണ്ടു വഴിക്ക് തിരിയാന്‍ തീരുമാനിച്ചു. ഒരു ഇന്‍ഡിവിഡ്വാലിറ്റി വന്നത് അതിനു ശേഷമാണ്. അതുകൊണ്ട് ഞങ്ങള്‍ക്കൊരിക്കലും ഒരുമിച്ചൊരു സിനിമ സംവിധാനം ചെയ്യാനാവില്ല. കാരണം ഞങ്ങളുടേതായ വ്യത്യസ്തമായ ക്രിയേറ്റീവ് സ്റ്റൈല്‍ ഉണ്ട്. എന്നാലും ഞങ്ങള്‍ക്കിടയില്‍ പറയാതെ അറിയുന്ന ഒരു ടെലിപ്പതിയുണ്ട്. അനൂപിന്റെ തോന്നലുകള്‍ എനിക്ക് ഈസിയായി പറയാന്‍ പറ്റും. എന്റേത് അവനും.
എന്നുമുതലാണ് സിനിമ ജീവിതത്തിന്റെ ഭാഗമായത് ?
സിനിമ എന്നും കൂടെയുണ്ടായിരുന്നു. പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ മുതല്‍ അതൊരു പാഷനായി മാറി. ഫിലിം മേക്കിംഗ് ചെയ്താല്‍ കൊള്ളാമെന്നു തോന്നിയെങ്കിലും അത് പ്രാപ്യമായിരുന്നില്ല. അച്ഛന് ഞങ്ങളുടെ കാര്യത്തില്‍ ഭയങ്കര കണ്‍സേണായിരുന്നു, ഒരു അനിശ്ചിതമായ ജോലിക്കു ഞങ്ങളെ വിടാന്‍ പേടിയായിരുന്നു. അങ്ങനെ പിജി കഴിഞ്ഞ് വിപ്രോയില്‍ ജോലി കിട്ടി എല്ലാം സേഫായി ഇരിക്കുന്ന സമയത്ത് അനൂപ് എന്‍.ഐ.ഡിയില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍) പഠിക്കാന്‍ പോയി. അവന് നന്നായി വരയ്ക്കും. അവന് അവിടെ പോയത് എനിക്ക് ഒരു വഴി വെട്ടിത്തെളിച്ചു തന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ ഞാനും ജോലി റിസൈന്‍ ചെയ്ത് കസിന്‍സിനൊപ്പം പരസ്യചിത്രങ്ങള്‍ ചെയ്തു തുടങ്ങി.
അഭിനയിക്കാനുള്ള മോഹം ഉള്ളിലുണ്ടായിരുന്നതു കൊണ്ടാണോ ഈ സിനിമയില്‍ ഒരു സീനിലെത്തിയത് ?
അയ്യോ.അല്ല. ബസ്സിനകത്തായിരുന്നു ആ സീന്‍. സിങ്ക് സൗണ്ടിലായിരുന്നല്ലോ സിനിമ. മുഴുവന്‍ സീനിലും മൈക്കെല്ലാം അഭിനേതാക്കളുടെ ഡ്രസ്സിനുള്ളിലും ഹെഡ്ഫോണ് നമ്മുടെ ചെവിയിലുമായിരുന്നു. പക്ഷേ ആ സീനില്‍ ക്യാമറ വച്ചത് ബസ്സിന്റെ എന്‍ജിന്റെ അടുത്തായിപ്പോയി. ശബ്ദം കാരണം എനിക്കാണെങ്കില്‍ അവര്‍ പറയുന്നതൊന്നും അതുകൊണ്ട് കേള്‍ക്കാനും പറ്റിയില്ല. പാച്ചു വളരെ ഇമോഷണലായി സംസാരിക്കുന്ന സീനാണത്. അവരു പറയുന്നത് കേള്‍ക്കാനായി ഞാന്‍ അടുത്തു പോയിരുന്നതാണ്. എന്റെ മടിയില്‍ ഒരു കുഞ്ഞു മോണിറ്ററും ഉണ്ടായിരുന്നു. ആര്‍ക്കും കാണാന്‍ പറ്റാത്ത രീതിയിലത് ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്നു. ഞാനവിടെ ജോലിക്കു വേണ്ടി പോയിരുന്നതാണ്, അല്ലാതെ അഭിനയിക്കാന്‍ പോയതല്ല. പ്രോപ്പര്‍ മുംബൈ സ്ട്രീറ്റിലാണത് ഷൂട്ട് ചെയ്തത്. നന്നായി പൈസ കൊടുത്തിട്ടായിരുന്നു റോഡിലെ ഷൂട്ട്. അത്രയും പൈസ കൊടുക്കുന്നതു കൊണ്ട് ചമ്മലൊന്നും നോക്കാതെ കാര്യം നടക്കാന്‍ വേണ്ടി അവിടെ ചെന്നിരുന്നതാണ്.
അച്ഛന്റെ സിനിമകളില്‍ നായകനും നായികയും പ്രണയം തുറന്നു പറയാറില്ല, അത് പ്രേക്ഷകര്‍ക്ക് വിട്ടു കൊടുക്കാറാണ് പതിവ്. ആ രീതി ഇഷ്ടമാണോ ?
എന്റെ സിനിമയിലും നായകനും നായികയും ഒന്നിക്കുന്നത് കാണിക്കുന്നില്ലല്ലോ. അതൊരുപക്ഷേ അച്ഛനില്‍ നിന്ന് കിട്ടിയതാവാം. പിന്നെ എനിക്കു തോന്നുന്നത് പ്രണയം പറയേണ്ട ആവശ്യമില്ല എന്നാണ്. പ്രണയം അങ്ങനെ തുറന്നു പറയേണ്ട ഒന്നല്ലല്ലോ. പരസ്പരം ഐ ലവ് യൂ പറയാതെ പ്രണയിക്കാം. അച്ഛനത് സ്വന്തം സിനിമകളില്‍ സ്മാര്‍ട്ടായി ഉപയോഗിച്ചിട്ടുണ്ട്, എനിക്കത് ഇഷ്ടമാണ്. പിന്നെ ഈ സിനിമയിലെ ഡ്രാമയ്ക്കത് ആവശ്യമായതു കൊണ്ടാണ് ദേഷ്യപ്പെട്ട് പാച്ചു ഇഷ്ടമാണെന്ന് പറയുന്നത്. അല്ലെങ്കില്‍ ഈ സിനിമയിലും അങ്ങനെ പറയേണ്ട കാര്യമില്ല.
അച്ഛനും അമ്മയും മക്കളെ എപ്പോഴും പിന്തുണയ്ക്കും. പക്ഷേ ജീവിതപങ്കാളി അങ്ങനെ ആകണമെന്നില്ല. അഖിലിന്റെ കാര്യത്തില്‍ അതെങ്ങനെയാണ് ?
ആ പിന്തുണ കിട്ടിയതു കൊണ്ടു മാത്രമാണ് ഞാനീ സിനിമ സംവിധാനം ചെയ്തത്. എന്റെയും ഫെബിനയുടെയും ലവ് മാര്യേജാണ്. വിപ്രോയില്‍ വച്ചുള്ള ബന്ധമാണ്.ലൈഫ് പാര്‍ട്നേഴ്സ് എപ്പോഴും നല്ല സുഹൃത്തുക്കളാകണം. പ്രണയം എപ്പോള്‍ വേണമെങ്കിലും ഫെയ്ഡ് ഓഫ് ആകാം. എന്നാല്‍ ഫ്രണ്ട്ഷിപ്പ് എവര്ലാസ്റ്റിംഗാണ്. ഫ്രണ്ട്ഷിപ്പും പ്രണയവും കൂടിയുള്ള മിക്സ് കിട്ടിയത് എന്റെ ഭാഗ്യം. ജോലി വിട്ട് സിനിമയ്ക്കു വേണ്ടി ഞാന്‍ മൂന്നു വര്‍ഷം മാറ്റി വച്ചു. അന്നൊക്കെ വരുമാനവും കുടുംബവും നോക്കിയത് നാച്ചു എന്നു ഞാന്‍ വിളിക്കുന്ന ഫെബിനയാണ്. അത്യാവശ്യം വായിക്കുന്ന, സെന്സുള്ള ആളാണ്. അതുമൊരു ഭാഗ്യം. സിനിമ കണ്ടിട്ട് വലിയ ആഹ്ലാദപ്രകടനമൊന്നുമില്ലായിരുന്നെങ്കിലും ആ സന്തോഷം എനിക്ക് മനസ്സിലായി. കുറച്ചു നാള് സിനിമയ്ക്കു വേണ്ടി മാറ്റിവച്ചതു കൊണ്ട് ഞാനിപ്പോള്‍ ഫുള്‍ ടൈം കുടുംബസ്ഥനാണ്. മൂന്നു വയസ്സുള്ള മകന് ആര്യനെ നോക്കുന്നതാണ് പ്രധാന ജോലി. ഇടവേള കിട്ടുമ്പോള്‍ സിനിമകള്‍ കാണും. അതിനാടകീയത ഇല്ലാത്ത സിനിമകളും ആക്ഷന്‍ സിനിമകളും അച്ഛന്റെ പഴയ സിനിമകളും കാണാനേറെയിഷ്ടമാണ്. എല്ലാ ജോണറിലെയും സിനിമകള്‍ കാണും.
എക്കാലത്തെയും പ്രണയ ജോഡിയായ മോഹന്‍ലാലും ശോഭനയുമാണ് സഹോദരന് അനൂപിന്റെ അടുത്ത സിനിമയിലെന്ന് കേട്ടല്ലോ ?
അനൂപിന്റെ അടുത്ത സിനിമയില്‍ ലാല്‍ സാറാണ് എന്നറിയാം. പാച്ചുവിന്റെ കഥ അനൂപിന് അറിയാത്തതു പോലെ ഇതിനെക്കുറിച്ചും കൂടുതലായി എനിക്കൊന്നുമറിയില്ല. ശോഭന മാം കാണുമെന്ന് തോന്നുന്നു. പിന്നെ നസറുദ്ദീന്‍ ഷായും ലാലേട്ടനുമാണ് പ്രധാന കഥാപാത്രങ്ങള്‍ എന്നാണ് കേട്ടറിവ്.
ഷെർലക്ക് ഹോംസ് കഥകളിലൂടെയാണോ അഖിലിന്റെ അടുത്ത പ്രൊജക്ട് ?
എന്റെ അടുത്ത സിനിമ വ്യത്യസ്തമായ രീതിയിലാണ് പ്ലാന്‍ ചെയ്യുന്നത്. ചെയ്യാന്‍ കൊതിയുള്ള, കാണാന്‍ കൊതിക്കുന്ന സിനിമകളാണ് ടെന്‍ഷന്‍ കുറയ്ക്കുന്നത്. മണിരത്നം സാറിന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്ത എഴുത്തുകാരനായ ഒരു തമിഴ് സുഹൃത്ത് എനിക്കുണ്ട്. ആ സുഹൃത്തിന്റെ ചിന്തയില്‍ നിന്ന് എനിക്ക് കിട്ടിയൊരു കഥയാണിത്. ഷെര്‍ലക് ഹോംസിന്റെ ഫീമെയില്‍ വേര്‍ഷനാണ് ആലോചിക്കുന്നത്. ഒരു അമ്മായിയമ്മയുടെയും മരുമകളുടെയും കഥ. അതില്‍ മരുമകളാണ് ഷെര്‍ലക് ഹോംസ്. പ്രോപ്പര്‍ ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമ അല്ലെങ്കില്‍ കൂടി മിസ്റ്ററി, ത്രില്ലര്‍, പ്രണയം എന്നിവയടങ്ങുന്ന കഥ. വില്ലനും ഹീറോയുടെയത്ര പ്രാധാന്യമുണ്ടതില്. അങ്ങനെയൊക്കെയുള്ളതു കൊണ്ട് എഴുതാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ആറുമാസമെങ്കിലും എടുക്കും മുഴുവനായി എഴുതിത്തീര്‍ക്കാന്‍. ഉര്‍വ്വശി ചേച്ചിയാണതില് അമ്മായിയമ്മയുടെ കഥാപാത്രം ചെയ്യുന്നത്. ബാക്കി കഥാപാത്രങ്ങളെയൊക്കെ തീരുമാനിച്ചു വരുന്നതേയുള്ളൂ. പിന്നെ ‘പാച്ചുവും അത്ഭുതവിളക്കും’ അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള ഓഫറുകള്‍ കിട്ടുന്നുണ്ട്. ഉടനെ ചെയ്യാനൊരു തീരുമാനമായിട്ടില്ല. അല്‍പ്പം കൂടി കഴിഞ്ഞിട്ടേ ചെയ്യുന്നുള്ളൂ.
പാച്ചുവിനെ സ്വീകരിച്ച പ്രേക്ഷകരോട് പറയാനുള്ളത് ?
ചിന്തിക്കുന്ന റൂട്ട് ശരിയാണെന്നു തെളിയിച്ചതിനു ഒരുപാട് നന്ദി. ഒരു ഫിലിംമേക്കറിന് കിട്ടേണ്ട ഏറ്റവും വലിയ അംഗീകാരമാണത്. ഫീല്‍ ചെയ്താണതിലെ വരികള്‍ ഞാനെഴുതിയത്. ഹംസധ്വനി അവളുടെ സഹോദരനെക്കുറിച്ച് പറയുന്നതിന്റെ തീവ്രത ഞാന്‍ മനസ്സിലാക്കിയ അതേ രീതിയില്‍ പ്രേക്ഷകരും ഏറ്റെടുത്തു. മുന്നോട്ടും അങ്ങനെ തന്നെ ചിന്തിക്കാനുള്ള പ്രചോദനമാണത്. ചിന്തകള്‍ കറക്ടാണ് എന്നൊരു ആത്മവിശ്വാസം ഈ സിനിമയിലൂടെ കിട്ടി. അതിന് ഓരോ പ്രേക്ഷകരോടും തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ട്.