
ലിയോണ ലിഷോയ്... ഈ പേര് ആദ്യം കേള്‍ക്കുമ്പോള്‍ ഒരു വ്യത്യസ്തത തോന്നിപ്പോകും. എന്നാലതിന്റെ അര്‍ത്ഥം അന്വര്‍ത്ഥമാക്കുന്ന ഒരു അഭിനേത്രി മലയാള സിനിമാപ്രേക്ഷകര്‍ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. കാത്തിരിക്കുന്നവര്‍ക്ക് നല്ലത് വരും എന്നാണ് ആ പേരിനുള്ള ഒരര്‍ത്ഥം. ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി പിന്നീട് കാമ്പുള്ള, അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകമനസ്സിലിടം നേടിയ അഭിനേത്രിയാണ് ലിയോണ ലിഷോയ്. അച്ഛന്‍ ലിഷോയിയുടെ അഭിനയപാരമ്പര്യം പിന്‍തുടര്‍ന്ന് ബിഗ് സ്ക്രീനിലെത്തിയ താരം മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന യുവനടിയാണിപ്പോള്‍. അച്ഛന്‍ ലിഷോയ് നാടകവും സിനിമയും സീരിയലുമൊക്കെയായി തിരക്കിലാണ്, സഹോദരന്‍ ലയണല്‍ നര്‍ത്തകനും സംഗീത സംവിധായകനുമാണ്, ലിയോണയാണെങ്കില്‍ പത്തിലധികം വര്‍ഷമായി അഭിനയരംഗത്ത് നിറസാന്നിധ്യമാണ്. ഇങ്ങനെ വലിയൊരു കലാകുടുംബം തന്നെയാണ് ലിയോണയുടേത്. അടുത്തിടെയിറങ്ങിയ കുടുംബപശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കൊച്ചു ഫീൽ ഗുഡ് സിനിമയായ കനകരാജ്യത്തിലെ ദേവു എന്ന ലിയോണയുടെ കഥാപാത്രം ഏതൊരു സാധാരണക്കാരനും അടുപ്പം തോന്നുന്നതാണ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കുന്ന ലിയോണ തന്റെ സിനിമായാത്ര പങ്കിടുകയാണ്, മംഗളം ഓണ്‍ലൈനിലൂടെ...
ബിഗ് സ്‌ക്രീനിൽ എത്തിയിട്ട് പത്തിലധികം വർഷങ്ങൾ... തിരിഞ്ഞു നോക്കുമ്പോൾ ഒരു അഭിനേത്രി എന്ന നിലയിൽ സംതൃപ്തയാണോ ?
വെള്ളിത്തിരയിലെത്തിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഞാനിപ്പോഴും ഒരു തുടക്കക്കാരി എന്ന നിലയ്ക്കാണ് സിനിമയെ നോക്കിക്കാണുന്നത്. ചുറ്റുമുള്ളതില്‍ നിന്ന് പഠിക്കാനാണ് ശ്രമിക്കാറുള്ളത്. ഓരോ സിനിമ കഴിയുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥിയാണെന്ന തോന്നലാണ് ഇപ്പോഴുമുള്ളത്. എന്റെ സിനിമയാത്ര വളരെ പതുക്കെയായിരുന്നു. പക്ഷേ അതില്‍ ഞാന്‍ സംതൃപ്തയാണ്. വെള്ളിത്തിരയെന്ന അത്ഭുതലോകത്ത് നിന്നും അവിടെയുള്ള പ്രഗല്ഭരായ കലാകാരന്മാരില്‍ നിന്നുമൊക്കെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ബേസിക്കലി ഞാന്‍ എല്ലാം നന്നായി ഒബ്സേര്‍വ് ചെയ്ത് വളരെ പതിയെ പഠിക്കുന്ന ആളാണ്. സിനിമയിലും അങ്ങനെ തന്നെയായിരുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ ഞാനൊരു വലിയ സംഭവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനിയും ഒരുപാട് പഠിക്കാനുണ്ട്. എങ്കിലും ഒരു കഥാപാത്രം അഭിനയിച്ചു പ്രതിഫലിപ്പിച്ചു പ്രേക്ഷകരുടെ മുന്നിലെത്തിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. ഞാനത് നന്നായി ആസ്വദിക്കുന്നുമുണ്ട്.
സമാധാന പുസ്തകത്തിലെ ഷീന മിസ്സ് എന്ന കഥാപാത്രം ജീവിതത്തിൽ കണ്ട് മറന്ന അധ്യാപകരിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് ചെയ്തതാണോ ?
പൂര്‍ണ്ണമായും പറയാനാവില്ല. എന്റെ സ്കൂള്‍ കാലഘട്ടത്തിലെ പ്രിന്‍സിപ്പളിന്റെയും അദ്ധ്യാപകരുടെയും അപ്പിയറന്‍സ് ഷീന മിസ്സിലുമുണ്ട്. പക്ഷേ എന്റെ കാലഘട്ടത്തിലെ സ്കൂള്‍ പ്രിന്‍സിപ്പിള്‍ കുറച്ചു പ്രായമുള്ള ആളായിരുന്നു. ഷീന മിസ്സ് കുറച്ചു കൂടി ചെറുപ്പമാണ്. ആ ഒരു എനര്‍ജിയും ശുണ്ഠിയുമൊക്കെ ആഡ് ചെയ്തിട്ടുണ്ട്. എന്റെ സ്കൂള്‍ ലൈഫിനെ കഥയല്ല സമാധാന പുസ്തകത്തിലുള്ളത്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്നുള്ള വിവേചനം എന്റെ സ്കൂളിലുണ്ടായിരുന്നില്ല. എല്‍ പി സെക്ഷനില്‍ നമുക്ക് ആണ്‍കുട്ടികളുടെ കൂടെയിരിക്കുന്നതില്‍ പ്രശ്നമില്ലായിരുന്നു, മാത്രവുമല്ല അങ്ങനെയൊരു നിയമം കൂടിയുണ്ടായിരുന്നു എന്റെ സ്കൂളില്‍. ഒരുമിച്ചിരുന്ന് പഠിക്കുക എന്നതായിരുന്നു അവിടുത്തെ പോളിസി. അതുകൊണ്ട് സമാധാന പുസ്തകത്തില്‍ പറയുന്ന വിദ്യാഭ്യാസ സമ്പ്രദായം എനിക്ക് പരിചിതമല്ല. എങ്കിലും അദ്ധ്യാപകരുടെ മാനറിസങ്ങളൊക്കെ നോക്കിയിരുന്നു. എന്താണോ കഥാപാത്രം ആവശ്യപ്പെടുന്നത് അതാണ് ഞാന്‍ ചെയ്തത്.
കനകരാജ്യത്തിലെ ദേവുവിന് ഒരുപാട് അഭിനന്ദനങ്ങൾ കിട്ടിയിരുന്നല്ലോ, സിനിമ കമ്മിറ്റു ചെയ്യുന്ന സമയത്ത് ഇങ്ങനെയൊരു സ്പാർക്ക് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചോ? എന്താണ് ആ കഥാപാത്രത്തിലേക്ക് ആകർഷിച്ചത്?
കനകരാജ്യത്തിലെ ദേവൂനെപ്പോലെയൊരു കഥാപാത്രം ഞാൻ ചെയ്തിട്ടില്ല. വീട്ടമ്മയായിട്ടും അമ്മയായിട്ടുമൊക്കെ ഇതിന് മുൻപ് കഥാപാത്രം കിട്ടിയിട്ടുണ്ടെങ്കിലും ദേവൂന് കുറച്ചു കൂടെ നിഷ്കളങ്കതയുണ്ട്. ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് ഓർത്തില്ല. എങ്കിലും കഥ കേൾക്കുമ്പോൾ പണ്ടൊക്കെ കണ്ടിട്ടുള്ള അതായത് 90 കളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ഛായയുള്ള കഥാപാത്രം പോലെ തോന്നി. അതാണ് കനകരാജ്യം ചെയ്യാമെന്ന് വിചാരിച്ചത്.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഭരത് ഗോപിയുടെ മകനും തിരക്കഥാകൃത്തും എഴുത്തുകാരനും നടനുമൊക്കെയായ മുരളി ഗോപിയ്ക്കൊപ്പം അഭിനയിച്ച എക്സ്പീരിയൻസ് എങ്ങനെയായിരുന്നു, ഒരു അഭിനേതാവെന്ന നിലയിൽ മുരളി ഗോപിയിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ കഴിഞ്ഞോ?
ഏതൊരു പുതിയ താരത്തിനൊപ്പം അഭിനയിക്കുമ്പോഴും ഒരു ടെൻഷൻ ഉണ്ടാകുമല്ലോ. ഒരുമിച്ചുള്ള കെമിസ്ട്രി വർക്ക് ഔട്ട് ആകുമോ ഇല്ലയോ എന്നൊരു ടെൻഷൻ. പ്രത്യേകിച്ചും അവരുടെ വർക്കിംഗ് സ്റ്റൈൽ നമുക്കറിയില്ലല്ലോ. ഷൂട്ടിനു മുൻപ് കാണാത്ത, അധികം പരിചയപ്പെടാത്ത ഒരാളിനോട് തോന്നുന്ന ഒരു അപരിചിതത്വം ഇല്ലേ, അത് മുരളി ചേട്ടനോടും ഉണ്ടായിരുന്നു. അവരുടെ വർക്കിംഗ് സ്റ്റൈൽ അറിയാത്തതിന്റെ ടെൻഷൻ, കൺഫ്യൂഷൻ ഒക്കെ ഉണ്ടാകും. അങ്ങനെയുള്ള ടെൻഷൻ മുരളി ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോഴും ഉണ്ടായിരുന്നു. മുരളി ചേട്ടൻ അല്പം സീരിയസ് ആണെന്നും ഇന്റലക്ച്വൽ ആണെന്നും ഉള്ളത് കൊണ്ട് ആ ടെൻഷൻ അല്പം കൂടി.
പക്ഷേ പോയി കണ്ട് സംസാരിച്ചു ഷൂട്ട് തുടങ്ങിയപ്പോൾ മനസ്സിലായി ഒരു സ്വീറ്റ് ആയ വ്യക്തിയാണ് അദ്ദേഹം. സജഷൻ പറയുന്നു, സീനുകൾ റിഹേഴ്സൽ ചെയ്യാമെന്ന് പറയുന്നു, ഡയലോഗ് പറയുന്നു. അങ്ങനെ കൂടെ വർക്ക് ചെയ്യാൻ ശരിക്കും കംഫർട്ടബിൾ ആയിരുന്നു മുരളി ചേട്ടൻ.
ഒരു എഴുത്തുകാരൻ കൂടിയായത് കൊണ്ട് ഓരോ സീനും കൃത്യമായി ജഡ്ജ് ചെയ്യാൻ അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നു. ഒരു സീൻ ഫോർമേഷനിൽ അതൊരുപാട് സഹായിച്ചു. സിനിമയെക്കുറിച്ച് അത്രയ്ക്കും ഗഹനമായി അറിയുന്ന ആളായിട്ട് കൂടി ഒരു സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുകയോ ആവശ്യമില്ലാതെ അഭിപ്രായങ്ങൾ പറയുകയോ ചെയ്തിട്ടില്ല. സംവിധായകനെ ഡയറക്റ്റ് ചെയ്യാനോ ആരെയും ഓവർ പവർ ചെയ്യാനോ ശ്രമിച്ചിട്ടില്ല. ഒരു നല്ല അഭിനേതാവ് മാത്രമാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ചതും ഇതു തന്നെയാണ്. അദ്ദേഹത്തിൽ ഞാൻ കാണുന്ന ഒരു ഗുഡ് ക്വാളിറ്റിയും ഇത് തന്നെയാണ്.
അടുത്ത കാലത്തായി സീരിയസ് കഥാപാത്രങ്ങൾ, അമ്മ വേഷങ്ങൾ ഒക്കെയാണല്ലോ തേടിയെത്തുന്നത് . ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടോ ?
ഇല്ല. എനിക്കങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നൊരു തോന്നൽ ഒന്നുമില്ല. പക്ഷേ സ്‌ക്രീനിൽ എന്നെയൊരു ചെറുപ്പ കഥാപാത്രമായി കാണാൻ പറ്റുന്നില്ലല്ലോ എന്നൊരു തോന്നൽ ഉണ്ട്. അതുകൊണ്ട് ഞാൻ തന്നെ സ്റ്റീരിയോ ടിപ്പിക്കലായ കഥാപാത്രങ്ങൾ എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അമ്മ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല, പക്ഷേ ആ അമ്മയ്ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ ഉണ്ടാവണം. അമ്മ മാത്രമായി നിൽക്കരുത്, അതിനപ്പുറത്തേക്ക് ആ കഥാപാത്രത്തിന് ഒരു പ്രാധാന്യം വേണം. അങ്ങനെ പരമാവധി നോക്കാറുണ്ട്.
പിന്നെ ഇതിനൊന്നും ഒരുപാട് ആശങ്കപ്പെട്ടിട്ടു കാര്യമില്ല. നമുക്ക് വരുന്ന കഥാപാത്രങ്ങൾക്ക് എത്രത്തോളം പെർഫോമൻസ് ചെയ്യാൻ പറ്റുമോ അത്രയും ചെയ്യുക എന്നതാണ് കാര്യം.
സിനിമയ്ക്ക് പുറമേ നാടകത്തോട് ഒരു പ്രത്യേക അഭിനിവേശമുണ്ടെന്നു കേട്ടിട്ടുണ്ട്, എങ്ങനെയാണു ആ ഇഷ്ടം കയറിക്കൂടിയത്, എന്ത് കൊണ്ടാണതിനെ ചേർത്ത് പിടിക്കുന്നത്?
ഞാൻ നാടകങ്ങൾ കണ്ട് വളർന്നൊരു ആളാണ്. അച്ഛന് നാടക ട്രൂപ്പ് ഉണ്ടായിരുന്നു, അച്ഛൻ നാടകം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ നാടകവും റിഹേഴ്സലുകളും വേദികളുമൊക്കെ സുരിചിതമായിരുന്നു. എന്റെ ചെറുപ്പത്തിൽ റിഹേഴ്സലുകളും നാടക ക്യാമ്പും ഷോയും ഒക്കെ ഒരുപാട് കണ്ടറിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് വച്ച് അച്ഛനത് നിർത്തി. സീരിയൽ, സിനിമ ഒക്കെയായി അച്ഛന് കൂടുതൽ ശ്രദ്ധ. എനിക്ക് തോന്നുന്നു എന്റെ രക്തത്തിലത് അലിഞ്ഞു ചേർന്നതാണെന്ന്. കോളേജിൽ പഠിക്കുമ്പോൾ തിയേറ്റർ ശ്രമിച്ച് നോക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നെ സിനിമയിലെത്തി അഭിനയം ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴാണ് നാടകം കൂടുതൽ എക്സ്പ്ലോർ ചെയ്യണമെന്ന് തോന്നിയത്. അഭിനയത്തെ കുറിച്ച് ആക്ടെഴ്സിനു കൂടുതൽ പഠിക്കാൻ കഴിയുന്നത് നാടകത്തിലൂടെയാണല്ലോ. അങ്ങനെയാണ് കുറച്ചു വർക്ക് ഷോപ്പുകൾ ചെയ്തത്. വേറെയൊരു ത്രില്ലാണത്. സ്റ്റേജിൽ കയറിയൊരു എക്സ്പീരിയൻസ് തന്നെ വേറെയൊരു ത്രില്ലു തന്നെയാണ്. പ്രേക്ഷകരുടെ അടുത്തു നിന്ന് നേരിട്ട് ഫീഡ്ബാക്ക് അറിയാൻ കഴിയുന്നു, അവരോടു ഇന്ററാക്ട് ചെയ്യാൻ പറ്റുന്നു എന്നതൊക്കെ ശരിക്കും രസകരമായ ഫീലിംഗ് ആണ്. അഭിനയം കൂടുതൽ സീരിയസ് കാണുന്നവർക്കും, ഏറ്റവും മികച്ച കലാകാരന്മാർക്കും ഒരു നാടക ബാക്ക് ഗ്രൗണ്ട് ഉണ്ടാകും. അവർ സിനിമയെ പോലെ തന്നെ നാടകത്തെ സ്നേഹിക്കുന്നവരായിരിക്കും. അതൊന്നു അറിയണം, എക്സ്പ്ലോർ ചെയ്യണം എന്നൊക്കെയുണ്ടായിരുന്നു. അതാണ് തിയേറ്റർ ചെയ്തത്.
നാടകവും സിനിമയും ഒരേ സമയം ചെയ്യുബോൾ അതൊരു വെല്ലുവിളിയായി മാറാറുണ്ടോ?
നാടകം ഇഷ്ടമാണ്. കൂടുതൽ ചെയ്തത് വർക്ക് ഷോപ്പുകളാണ്. ഒരു നാടകം രണ്ടു വേദികളിൽ ചെയ്തു, അത്രേയുള്ളൂ. എനിക്ക് രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോകണം എന്ന് വലിയ ആഗ്രഹം ഉണ്ട്. ചിലപ്പോൾ ഭാവിയിൽ അത് നടന്നേക്കും. വെബ് സീരീസ്, സിനിമകൾ ഒക്കെയാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. നാടകം എന്നൊരു അവസരം വന്നാൽ രണ്ടും ഒരുമിച്ചു കൊണ്ട് പോകണം എന്നാണ് ആഗ്രഹം.
പുതുതലമുറയിലെ നായികമാരിൽ അധികവും ഗ്ലാമർ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഇഷ്ടം പ്രകടിപ്പിക്കാറുണ്ട്, അത്തരമൊരു കഥാപാത്രം വന്നാൽ ലിയോണയുടെ തീരുമാനം എന്തായിരിക്കും?
ഗ്ലാമര്‍ കഥാപാത്രങ്ങള്‍ എന്നൊരു പ്രത്യേക കാറ്റഗറിയിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് എല്ലാം കഥാപാത്രങ്ങളായിട്ട് മാത്രമേ തോന്നിയിട്ടുള്ളൂ. ഒരു കഥയിലെ കഥാപാത്രത്തിനുള്ള പ്രാധാന്യം, അവരുടെ വേഷവിധാനം എന്താണോ, ആ കഥാപാത്രത്തിനെ എങ്ങനെയാണോ ഡിസൈന്‍ ചെയ്തിരിക്കുന്നത്, എങ്ങനെയാണ് സ്ക്രിപ്റ്റില്‍ പറഞ്ഞിരിക്കുന്നത് അതുപോലെ പെര്‍ഫോം ചെയ്യുക എന്നതു മാത്രമേ ചിന്തിക്കേണ്ട കാര്യമുള്ളൂ. അതിനു വേണ്ടി പ്രിപ്പയര്‍ ചെയ്ത് പെര്‍ഫോം ചെയ്യുക എന്നതേയുള്ളൂ. എല്ലാവരും അഭിനേതാക്കളാണല്ലോ, കഥാപാത്രത്തിന് ഉചിതമാകുന്നത് ചെയ്യുക എന്നതേയുള്ളൂ. ഉദാഹരണം പറയുകയാണെങ്കില്‍ ജിന്നിലെ എന്റെ കഥാപാത്രം എയര്‍ഹോസ്റ്റസ്സാണ്. അതല്പം ഗ്ലാമര്‍ വേഷമാണല്ലോ. അതല്ല എക്സ്പോസ് ചെയ്യുന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ കഥാപാത്രത്തിന് അത് ആവശ്യമാണോ എന്ന് ചിന്തിക്കും, അത് എനിക്ക് എങ്ങനെ പെര്‍ഫോം ചെയ്യാന്‍ പറ്റുമെന്ന് ചിന്തിക്കും, നന്നായി ഡിസ്കസ് ചെയ്ത്, തിരക്കഥയില്‍ പറഞ്ഞിരിക്കുന്ന പര്‍ട്ടിക്കുലര്‍ സീന്‍ എന്താണെന്ന് ചര്‍ച്ച ചെയ്ത് മാത്രമേ ആ തീരുമാനമെടുക്കാന്‍ കഴിയൂ. അല്ലാതെയൊന്നും തോന്നുന്നില്ല.
ലിഷോയ് എന്ന അച്ഛനും അഭിനേതാവും തന്ന ഉപദേശങ്ങൾ ലിയോണയുടെ കരിയറിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്?
അച്ഛന്റെ അഭിനയത്തിന്റെ യാത്രയും എന്റെ അഭിനയ യാത്രയും വളരെ വ്യത്യസ്തമാണെന്ന് തോന്നിയിട്ടുണ്ട്. അച്ഛൻ ചെയ്ത കഥാപാത്രങ്ങളും തുടങ്ങിയ കാലഘട്ടവും വ്യത്യസ്തമായതു കൊണ്ട് തന്നെ എന്റെ പ്രോസസ്സ് ഭയങ്കര ഡിഫറെൻറ് ആണ്. ഞങ്ങൾ ഡിസ്‌കസ് ചെയ്യാറുണ്ട്. അച്ഛൻ പൊതുവെ ഉപദേശത്തിന്റെ ആളല്ല. ആദ്യ സമയത്ത് എനിക്ക് ഈ മേഖലയെക്കുറിച്ച് ഒന്നുമറിയാതിരുന്ന സമയത്ത് കഥാപാത്രത്തെ ഉൾക്കൊണ്ടു ചെയ്യണം, ബേസിക് ആക്ടിങ് ടിപ്സ് ഒക്കെ അച്ഛൻ പറഞ്ഞ് തന്നിട്ടുണ്ട്. ബാക്കി ഒക്കെ എനിക്ക് വീട്ടിരിക്കുകയായിരുന്നു. ഞാൻ തന്നെ ചെയ്തു പഠിക്കൂ എന്നൊരു സ്വാതന്ത്ര്യം തന്നിട്ടുണ്ടായിരുന്നു. ഒരു പുതിയ വർക്ക് ഷോപ്പിന് പോയിട്ട് ഞാൻ എന്തെങ്കിലും പുതുതായി പഠിച്ചാൽ അത് കേൾക്കാൻ അച്ഛന് ഭയങ്കര താല്പര്യമാണ്. ഒരു ഗിവ് ആൻഡ് ടേക്ക് ആണ് ഞങ്ങൾക്കിടയിൽ ഉള്ളത്. ഞാൻ ഇവിടെ എത്തിയത് അച്ഛൻ കാരണമാണ്. അച്ഛന്റെ മകൾ എന്നൊരു ബഹുമാനം എനിക്ക് കിട്ടിയിട്ടുണ്ട്. മിക്ക സെറ്റുകളിലും ലിഷോയ് ചേട്ടന്റെ മകൾ, അല്ലേ എന്ന് ചോദിച്ച് സംസാരിക്കുന്നവരുണ്ട്. അതൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്.
കഴിഞ്ഞു പോയത് ഒരു പതിറ്റാണ്ട്, തുടക്കാലത്തു വെല്ലുവിളികൾ നേരിട്ടുണ്ടോ, അതോ വളരെ ഈസിയായിരുന്നോ എൻട്രി?
എൻട്രി ശരിക്കും വളരെ ഈസിയായിരുന്നു. അച്ഛൻ വഴി തന്നെയായിരുന്നു അത്. അച്ഛന്റെ ഒരു സുഹൃത്ത് സംവിധാനം ചെയ്യുന്നു, അതിലേക്ക് അഭിനയിക്കാൻ താല്പര്യം ഉണ്ടോയെന്നു ചോദിക്കുന്നു. എനിക്ക് താല്പര്യം എന്നതിലുപരി പേടിയായിരുന്നു. അച്ഛനാണ് ചെയ്തു നോക്കെന്നു പറഞ്ഞത്. ആദ്യ സിനിമ ചെയ്തെങ്കിലും ആ പേടിയൊക്കെ മാറാൻ വർഷങ്ങൾ എടുത്തു. സിനിമകൾ ചെയ്തു ചെയ്താണ് അതിനോട് ഒരിഷ്ടം തോന്നിത്തുടങ്ങിയത്. ഞാൻ ഭയങ്കര ഇൻട്രോവേർട്ട് ആയ ഒരാളായത് കൊണ്ട് ആദ്യ സമയത്ത് ഒരുപാട് വെല്ലുവിളികൾ നേരിട്ടു. ആളുകൾ, ക്യാമറ ഇതൊക്കെ എനിക്ക് പ്രശനമായിരുന്നു. അച്ഛൻ അഭിനേതാവ് ആണെങ്കിൽ പോലും ഞാൻ അധികം സെറ്റുകളിൽ പോയിട്ടില്ല, അഭിനയത്തേക്കുറിച്ച് പഠിച്ചിട്ടില്ല, നീരീക്ഷിച്ചിട്ടില്ല. അതിന്റെയൊക്കെ പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. ഇന്ന് വരുന്ന ചൈൽഡ് ആർട്ടിസ്റ്റ് അടക്കമുള്ള എല്ലാ താരങ്ങൾക്കും നന്നായി പഠിച്ചാണ്, പ്രൊഫഷനലി അറിഞ്ഞാണ് അവർ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഞാൻ വരുന്ന സമയത്ത് ഞാൻ അങ്ങനെയേ ആയിരുന്നില്ല. എന്താണ് അഭിനയത്തിന്റെ പാറ്റേൺ, എങ്ങനെയാണ് വർക്ക് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ക്ലൂ പോലും ഉണ്ടായിരുന്നില്ല. കംഫർട്ടബിളായി ബാക്കി ഒന്നിനേം കുറിച്ചു ചിന്തിക്കാതെ, ആരെയും നോക്കാതെ അഭിനയിക്കുക എന്നതായിരുന്നു അക്കാലത്തു എന്നെ സംബന്ധിച്ചുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് ഇപ്പോഴാണ് എനിക്ക് സാധ്യമായി തുടങ്ങിയത്.
ആരാധകരിലേക്ക് വളരെ എളുപ്പത്തിൽ എത്താൻ സോഷ്യൽ മീഡിയ സഹായിക്കുന്നതായി തോന്നിയിട്ടുണ്ടോ, ലിയോണ എത്രത്തോളം അതിനെ ഫോളോ ചെയ്യാറുണ്ട്?
ഞാൻ ജനറലി ഒരു ഫോൺ പേഴ്സൺ അല്ല. വർക്ക് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധ പതറിപ്പോകാനുള്ള കാരണമാണ് എനിക്ക്. ചില സമയത്തു ഞാൻ ഇൻസ്റ്റാഗ്രാം ഒക്കെ ഡിലീറ്റ് ചെയ്യാറുണ്ട്. കുറെ നാൾ അത് ഉപയോഗിക്കാതിരിക്കും, ഫോളോവേഴ്‌സിനെ കുറയ്ക്കും. സോഷ്യൽ മീഡിയ ശരിക്കും പ്രശസ്തിക്കും ആളുകളുമായി സംവദിക്കാനും ഒരു ഈസി ഓപ്ഷൻ ആണ്. സിനിമ ചെയ്യാതെ ഒരു ബ്രേക്ക് വന്നാൽ പോലും സോഷ്യൽ മീഡിയയിൽ ലൈവ് ആണെങ്കിൽ ആളുകൾക്ക് നമ്മൾ നിലനിൽക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകും. അതൊന്നും ചിലപ്പോൾ എന്റെയടുത്തു നിന്ന് കിട്ടിയെന്നു വരില്ല. എന്നെ സംബന്ധിച്ചു അത് വളരെ വലിയൊരു എഫോർട്ട് ആണ്. എനിക്ക് ഇഷ്ടം തോന്നിയാൽ ചിലതൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. എങ്കിലും നന്നായി നോക്കി, സമയമെടുത്ത്, ക്യാപ്ഷൻ ചിന്തിച്ച്, ആലോചിച്ചാണ് എന്തും പങ്കു വയ്ക്കാറുള്ളത്. വളരെ ക്രീയേറ്റീവ് ആയ ഒരു പ്ലാറ്റ് ഫോം ആണ് സോഷ്യൽ മീഡിയ. അമിതമായി ഞാനത് ഉപയോഗിക്കാറില്ല. അധികം ഫോളോ ചെയ്യാറില്ല. പക്ഷേ അത് നന്നായി ഉപയോഗിക്കുന്ന, പ്രൊമോഷനൽ ടൂൾ ആക്കുന്ന ഒരുപാട് ആക്ടേഴ്സുണ്ട്. എനിക്കതിനോട് എതിർപ്പൊന്നുമില്ല. പക്ഷേ എനിക്കത് ചെയ്യാൻ കൂടുതൽ എഫോർട്ട് വേണ്ടി വരാറുണ്ടെന്നു തോന്നാറുണ്ട്.
എന്‍ഡോ മെട്രിയോസിസ് പോലുള്ള ഒരു അവസ്ഥാന്തരം തനിക്കുണ്ടെന്നു തുറന്നു പറഞ്ഞതിന് പിന്നിലുള്ള കാരണം?
എന്‍ഡോ മെട്രിയോസിസിനെക്കുറിച്ച് ഞാൻ പറയാൻ കാരണം എനിക്കത് വന്ന്, ചികിത്സ ചെയ്ത ശേഷം ഭേദമായപ്പോൾ കുറച്ചൊക്കെ നിയന്ത്രിക്കാൻ പറ്റി എന്നുള്ളത് കൊണ്ടാണ്. ചികിത്സയ്ക്ക് ശേഷം എന്റെ ശരീരം ദിനം പ്രതി അതിനോട് നടത്താനുള്ള പോരാട്ടം കുറഞ്ഞു. ഇതിനൊരു വഴിയുണ്ട് എന്നൊരു തോന്നൽ വന്നപ്പോഴാണ് ഞാനതു പങ്കു വച്ചത്. അതിന്റെ പ്രധാന കാരണം ആർത്തവ വേദന അത് സ്വാഭാവികമാക്കി മാറ്റി എന്നുള്ളതാണ്. എന്റെ വീട്ടിലായാലും വേറെ എവിടെയാണെങ്കിലും ആരുടെയും ഈ വേദന നമുക്ക് അളക്കാൻ കഴിയില്ലല്ലോ. ആർത്തവം അല്ലേ, വേദന വരും, ചൂട് പിടിച്ചാൽ മതി മാറും, സാരമില്ല സഹിക്ക് എന്നൊക്കെയാണ് പലരും ചിന്തിക്കുക. എന്നാൽ അതൊരു പ്രശ്നമാണെന്നും, ശരീരത്തിന്റെ ഒരു അവസ്ഥയാണ് അതി ഭീകരമായ വേദന എന്നുള്ളതും ഞാൻ മനസിലാക്കിയത് കൊണ്ടാണ് ഡോക്ടറിനെ കാണിക്കുക എന്നൊരു ഓപ്ഷൻ ഉണ്ടെന്നു ഞാൻ പങ്കു വച്ചത്. എത്ര നേരത്തെ അത് മനസിലാക്കുന്നോ അത്രയും നല്ലതാണെന്നും , മരുന്നുകൾ കഴിക്കുന്നതുമോരു പരിഹാരമാണെന്നും പറയണമെന്ന് തോന്നി. ഇതൊക്കെ ഹോർമോണൽ സംബന്ധമായ പ്രശ്നമാണെന്നും, മൂഡ്സ് മാറുമെന്നും, അത് നമ്മുടെ ശാരീരിക മാനസിക അവസ്ഥകളെ ബാധിക്കുമെന്നും എല്ലാവരും അറിയണം എന്ന് തോന്നി. ഞാൻ അതിൽ ഒരുപാട് വേദന സഹിച്ചിട്ടുണ്ട്. അത് അനുഭവിക്കുന്ന വേറെ ആളുകളുണ്ടെകിൽ അങ്ങനെ സഹിക്കണ്ട കാര്യമില്ലെന്നു പറയണം എന്ന് തോന്നി. ഞാൻ ഈ പോസ്റ്റ് ഇട്ടതിനു ശേഷം കുറെ സ്ത്രീകൾ എനിക്ക് മെസ്സേജ് അയച്ചു. ഒരുപാട് പേർ ഈ അവസ്ഥ സഹിക്കുന്നുണ്ട്, അവർക്ക് എന്റെ പോസ്റ്റ് കൊണ്ട് എന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകുമെങ്കിൽ നല്ലതാകട്ടെ എന്ന് തോന്നി. അതാണ് തുറന്നു പറഞ്ഞത്.
ഏതു തരം കഥാപാത്രങ്ങളാണ് ചെയ്യാൻ ഏറെയിഷ്ടമുള്ളത് അല്ലെങ്കിൽ വെല്ലുവിളിയായി തോന്നിയിട്ടുള്ളത്?
എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം എന്നാണ് ആഗ്രഹം. ഒരു കഥാപാത്രം വരുമ്പോൾ അതിനി എത്ര കണ്ടിട്ടുള്ളതാണെങ്കിലും അതിൽ എന്ത് വ്യത്യസ്തത കൊണ്ട് വരാം എന്നു ചിന്തിക്കുന്ന ആളാണ് ഞാൻ. അത് തന്നെ ഒരു ചലഞ്ചാണ്. നമ്മളെത്തന്നെ എങ്ങനെ ചലഞ്ചു ചെയ്യാൻ പറ്റും എന്ന് ഞാൻ ചിന്തിക്കാറുണ്ട്. നെഗറ്റീവോ പോസിറ്റീവോ ആകട്ടെ, മോഡേണോ നാടനോ ആകട്ടെ കിട്ടുന്ന കഥാപാത്രത്തിനെ ഒരു ചലഞ്ചായി ഏറ്റെടുത്ത് നമുക്ക് പറ്റുന്ന മാക്സിമം കൊടുക്കുക എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം.
ഇതുവരെ ചെയ്തതിൽ മനസ്സിനോട് ഏറ്റവും അടുത്തു നിൽക്കുന്ന കഥാപാത്രം?
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അണലി എന്ന വെബ് സീരീസിലെ മരിയ എന്ന കഥാപാത്രം കുറച്ചു സ്പെഷ്യൽ ആണ്. വെബ് സീരീസ് ആകുമ്പോൾ കുറെ നാൾ ഷൂട്ട് ഉണ്ടാകുമല്ലോ. പെട്ടെന്ന് തീരുന്ന ഒരു പ്രോസസ്സ് അല്ലയത്. 80 ദിവസം ഷൂട്ട് ചെയ്തു. അത്രയും ദിവസം അതിന്റെ കൂടെ യാത്ര ചെയ്തത് കൊണ്ടാവണം അതെന്റെ കൂടെ കുറെ നാൾ ഉണ്ടായിരുന്നു. സെറ്റിൽ പോലും പലരും 'മരിയയെ ഒന്ന് മാറ്റി വയ്ക്കൂ' എന്ന് പറഞ്ഞിട്ടുണ്ട്. ആ കഥാപാത്രത്തിനു കുറച്ചു നെഗറ്റീവ് ഷേയ്ഡുകൾ ഉണ്ട്. കുറെ റിസർച്ച്, കഷ്ടപ്പാട്, പ്രിപ്പറേഷൻ, ഒക്കെ ചെയ്താണ് ആ കഥാപാത്രത്തിലേക്ക് എത്തിയത്. അതുകൊണ്ടത് എന്നോട് ചേർന്നു നിൽക്കുന്നതാണ്.
വരാനിരിക്കുന്ന പ്രൊജക്ടുകൾ, സ്വപ്ന കഥാപാത്രങ്ങൾ?
ഏറ്റവും ആകാംഷയോടെ നോക്കിക്കാണുന്നത് അണലി എന്ന വെബ് സീരീസാണ്. തേർഡ് മർഡർ എന്നൊരു സിനിമ റിലീസ് ആകാനുണ്ട്. റാം, പ്രിന്‍സ് സ്ട്രീറ്റ് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. ഇതിനു പുറമെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടാണ് തമിഴിൽ ഇൻഡിപെൻഡ് ആയി ചെയ്ത Alt Love എന്ന തമിഴ് ചിത്രം. പുതുതലമുറയിലെ സിനിമാപ്രവര്‍ത്തകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഈ ചിത്രം കലാമൂല്യമുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
പിന്നെ സ്വപ്ന കഥാപാത്രം എന്നൊന്നില്ല. നല്ല സംവിധായകർക്കൊപ്പം, അഭിനേതാക്കൾക്കൊപ്പം, ടീമിനോപ്പം മികച്ച സിനിമകളുടെ ഭാഗമാകണം. സിനിമ എന്ന വലിയ പ്രോസസ്സ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. എന്നെ ചലഞ്ച് ചെയ്യുന്ന കാമ്പുള്ള കഥാപാത്രം ചെയ്യാൻ കഴിയണം എന്നുള്ളതാണ് സ്വപ്നം.