
കോട്ടയം: മീന്‍കറിയില്ലാതെ ഒരു വറ്റിറങ്ങില്ലെന്നു പറയുന്നവരുടെ ശ്രദ്ധയ്ക്ക്... കൂട്ടാന്‍ കൊള്ളുന്നതെന്ന് ഉറപ്പാക്കിയേ മീന്‍ വാങ്ങാവൂ. ട്രോളിങ് നിരോധനം ആരംഭിച്ചതിനു പിന്നാലെ പല മാര്‍ക്കറ്റുകളിലും പഴകിയ മത്സ്യങ്ങളുടെ ചാകരയാണെന്നതാണു കാരണം. വാങ്ങി വീട്ടിലെത്തി കറിക്കായി ഒരുക്കുമ്പോള്‍ മാത്രമാകും മീന്‍ കൊള്ളില്ലെന്ന കാര്യം പലരും അറിയുക. ട്രോളിങ് നിരോധനത്തിനു ശേഷം വില കൂടിയതല്ലാതെ, പല കടകളിലും മീനുകള്‍ക്കൊന്നും കാര്യമായ ക്ഷാമം അനുഭപ്പെടുന്നില്ലെന്നു ഉപയോക്താക്കള്‍ക്കു തോന്നാന്‍ കാരണവും പഴകിയ മീനിന്റെ് വരവാണ്. രണ്ടാഴ്ച മുമ്പ്, അയ്മനത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് മീന്‍ കഴിച്ചതിനെത്തുടര്‍ന്നു ഭക്ഷ്യവിഷബാധയുണ്ടായിരുന്നു.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ മീന്‍ വ്യാപകമായി വരുന്നത്. ഇവിടെ, നിന്നുമെത്തുന്ന ഫ്രഷ് മീനിന്റെ മറവിലാണ് പഴകിയ മീനും അതിര്‍ത്തി കടക്കുന്നത്. മീനിന്റെ വില കുത്തനെ താഴ്ന്നു നില്ക്കുന്ന സമയങ്ങളില്‍ വാങ്ങി ഫ്രീസറില്‍ സൂക്ഷിക്കുന്ന മീനാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നതിലേറെയും. ആറുമാസം പഴക്കമുള്ള മീന്‍ വരെ എത്തുന്നതായാണു വിവരം.
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ര്ട, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ വന്‍കിട മീന്‍ കച്ചവടക്കാര്‍ ഇത്തരത്തില്‍ മീന്‍ വാങ്ങി ദീര്‍ഘകാലം കേട് വരാതിരിക്കാന്‍ ചില രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുന്നതായി പ്രാദേശിക വ്യാപാരികള്‍ക്കും അറിയാം.
ട്രോളിങ്ങ് നിരോധനം ഉള്‍പ്പെടെ, ഇവിടെ മത്സ്യലഭ്യത കുറയുമ്പോള്‍ ഈ മീന്‍ ഇവിടേയ്ക്കെത്തും. വിലയില്‍ വലിയ വ്യത്യാസവുമുണ്ടാകും. സംസ്ഥാനത്തും ചില വ്യാപാരികള്‍ ഇത്തരത്തില്‍ മീന്‍ സൂക്ഷിച്ചു വലിയ വിലയ്ക്കു വില്‍ക്കുന്നുണ്ട്.ട്രോളിങ്ങ് നിരോധത്തിനു ശേഷം ചെറിയ വള്ളങ്ങള്‍ കടലില്‍ പോകുന്നുണ്ടെങ്കിലും മീന്‍ ലഭ്യത കുറവാണ്. മത്തിയുള്‍പ്പെടെയുള്ള മീനുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ മാര്‍ക്കറ്റില്‍ കാര്യമായി എത്തുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് നിലവില്‍ ചെറുമീനുകള്‍ ഏറെയുമെത്തുന്നത്.
അതേസമയം, വില കുത്തനെ ഉയരുകയാണ്. ഏറ്റവും കുറഞ്ഞ വില 200 രൂപയ്ക്കടുത്താണ്. വലിയ മീനുകളുടെ ശരാശരി വില 500 രൂപയ്ക്കു മുകളിലുമായി. മീന്‍ നിത്യവും വേണമെന്നുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ കടകളിലെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
കായല്‍, പുഴ മത്സ്യങ്ങളും വളര്‍ത്തുമത്സ്യങ്ങളും കുറഞ്ഞു
സാധാരണ ട്രോളിങ് നിരോധന കാലത്ത് മത്സ്യവിഭവ പ്രേമികള്‍, കായല്‍, പുഴ മത്സ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഇതും കുറവാണ്. മഴ ശക്തമാകാത്തതിനാല്‍ പുഴയില്‍നിന്നു ലഭിക്കുന്ന മീനുകളുടെ അളവും കുറഞ്ഞു. കായലില്‍നിന്നു ലഭിക്കുന്ന ചെറുമീനുകളുടെ അളവും ഗണ്യമായി കുറഞ്ഞതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു.
ഇത്തവണ വളര്‍ത്തു മത്സ്യങ്ങളുടെ എണ്ണവും കുറവാണെന്നു വ്യാപാരികള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ കൂണുപോലെ വളരുകയും വില്‍പ്പന സമയത്തു മികച്ച വില കിട്ടാതിരിക്കുകയും ചെയ്തതോടെ കൂടുകളിലെ മത്സ്യകൃഷി കുറഞ്ഞു. 2020, 21 വര്‍ഷങ്ങളില്‍ തിലോപ്പിയ, റെഡ്ബെല്ലി, വാള, അനാബസ്, കട്ല, രോഹു, മൃഗാള്‍, ഗൗരാമി തുടങ്ങിയ മീനുകള്‍ വ്യാപകമായി മാര്‍ക്കറ്റില്‍ എത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അതു വാളയും തിലോപ്പിയയുമായി ചുരുങ്ങിയിരിക്കുകയാണ്.
വന്‍ തുക മുടക്കി തുടങ്ങിയ അക്വാപോണിക്, ബയോഫ്ളോക് തുടങ്ങിയ കൃഷിരീതികള്‍ പലര്‍ക്കും നഷ്ടം സമ്മാനിച്ചതും തിരിച്ചടിയായി. മുടക്കുമുതല്‍ പോലും ലഭിക്കാതെ കൃഷി ഉപേക്ഷിച്ചവര്‍ ഏറെ. സബ്സിഡിയുടെ ആകര്‍ഷണീയതില്‍ മാത്രം മയങ്ങി കൃഷിക്കിറങ്ങിയവര്ക്കാണു തിരിച്ചടി നേരിട്ടത്.
തൊട്ടുനോക്കി വാങ്ങാന്‍ നാണക്കേട് വിചാരിക്കേണ്ട
കോട്ടയം: മീന്‍ കഴിച്ചേ മതിയാകൂ എന്നുള്ളവര്‍, വേണ്ടത്ര പരിശോധന നടത്തിയശേഷം മാത്രമേ വാങ്ങാവൂ എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. കേടായ മത്സ്യം കറിവച്ചാല്‍ മുള്ളും ഇറച്ചിയും വെവ്വേറെയായി മാറും. കേടാകാത്ത മത്സ്യത്തിന്റെ ചെകിളപ്പൂക്കള്‍ക്ക് സ്വാഭാവിക ആകൃതി, നല്ല ചുവപ്പു നിറം എന്നിവയുണ്ടാകും.
കേടായതാണെങ്കില്‍ ചോരയും വെള്ളവും കലര്‍ന്ന നിറമോ ചാര മഞ്ഞ നിറമോ ഉണ്ടാകും. തൊട്ടു പരിശോധിച്ച ശേഷം വാങ്ങുന്നതു നാണക്കേടായി കരുതേണ്ടതില്ല. നല്ല മത്സ്യത്തിന്റെ കണ്ണുകള്‍ക്കും ശരീരത്തിനും സ്വാഭാവിക തിളക്കം നല്ല വെളുപ്പ് എന്നിവ കാണാം. കണ്ണുകള്‍ കുഴിയില്ല. ഭക്ഷ്യ യോഗ്യമല്ലാത്ത മീനിന്റെ കണ്ണില്‍ ചോരയും വെള്ളവും കലര്‍ന്ന നിറമോ ചാര മഞ്ഞ നിറമോ ഉണ്ടാകും. മത്സ്യത്തിനു ദുര്‍ഗന്ധം ഉണ്ടാകില്ല. കേടാകാത്ത മത്സ്യത്തിന്റെ പ്രതലത്തില്‍ വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ അത് ആദ്യം കുഴിഞ്ഞു പോകും.
ഉടന്‍ പൂര്‍വ സ്ഥിതിയിലാകും. കേടായ മത്സ്യം അമര്‍ത്തിയാല്‍ പൂര്‍വസ്ഥിതി വരില്ല. കാലപ്പഴക്കത്തിനൊപ്പം ഉയര്‍ന്ന താപനില, വൃത്തിഹീനമായ ഐസ്, പാത്രം, രാസവസ്തുക്കളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം വയറിനും ആരോഗ്യത്തിനും ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നിറിപ്പു നല്കുന്നു.






