
തിരുവനന്തപുരം: വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരേ നിയമപോരാട്ടത്തിനു തുടക്കം കുറിച്ച് സംസ്ഥാനസര്‍ക്കാര്‍. നിയമോപദേശത്തിനും തുടര്‍നടപടികള്‍ക്കുമായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ.കെ. വേണുഗോപാലിനെ സമീപിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംസ്ഥാനസര്‍ക്കാരിന് ഈവര്ഷമെടുക്കാവുന്ന വായ്പ 20,521 കോടി രൂപയാണെന്നു കേന്ദ്രധനമന്ത്രാലയം ഇന്നലെ വ്യക്തത വരുത്തി.
ധനകാര്യ കമ്മിഷന്റെ തീര്‍പ്പുപ്രകാരം, നടപ്പുസാമ്പത്തികവര്‍ഷം ആഭ്യന്തരവരുമാനത്തിന്റെ 3% വായ്പയെടുക്കാന്‍ അവകാശമുണ്ടെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പാര്‍ലമെന്റ് അംഗീകരിച്ച ധനകാര്യ കമ്മിഷന് റിപ്പോര്‍ട്ടിന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാണ്. അത് മറികടന്ന്, 2% വായ്പയ്ക്കുള്ള അവകാശമേയുള്ളെന്നാണു കേന്ദ്രനിലപാട്. ഇക്കാര്യമാകും സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ ചോദ്യംചെയ്യുക. ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ട സുപ്രധാന നിയമപോരാട്ടത്തിനാണു തുടക്കം കുറിക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നു.
നിയമപോരാട്ടം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചതിന്റെ ഭാഗമായാണു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയതെന്നു ധനവകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍, മറുപടി നിഷേധാത്മകമായിരുന്നു. വായ്പാപരിധിയില്‍ വ്യക്തത തേടിയതിനു മറുപടിയായാണു 20,521 കോടിയെന്നു കേന്ദ്രധനമന്ത്രാലയം അറിയിച്ചത്.
കിഫ്ബി, പെന്ഷന് ഫണ്ട്, ട്രഷറി/പി.എഫ്. നിക്ഷേപങ്ങള്‍, നബാര്‍ഡ് തുടങ്ങിയ വായ്പകള്‍ എന്നിവയെല്ലാം കുറച്ചുള്ള തുകയാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷവും സമാനമായ കുറവുവരുത്തിയിരുന്നു. കേന്ദ്രനിലപാടനുസരിച്ച് കേരളത്തിന്റെ പൊതുകണക്ക് (പബ്ലിക്ക് അക്കൗണ്ട്സ്) 13,177 കോടി രൂപയാണ്. അതു തെറ്റാണെന്നു സംസ്ഥാനസര്‍ക്കാര്‍ വാദിക്കുന്നു. എ.ജി. അംഗീകരിച്ച കണക്കുപ്രകാരം ഇത് ഏകദേശം 6000 കോടി രൂപയാണ്. അതംഗീകരിക്കണമെന്നാണ് ആവശ്യം. 28,550 കോടി രൂപയെങ്കിലും വായ്പയെടുക്കാമെന്നു പ്രതീക്ഷിച്ച സ്ഥാനത്താണ് 8000 കോടിയോളം വെട്ടിക്കുറച്ചത്.
കിഫ്ബി എടുക്കുന്ന വായ്പ ബജറ്റിനു പുറത്താണെന്ന് അംഗീകരിച്ചാലും അതെങ്ങനെ പൊതുകടത്തിന്റെ ഭാഗമാകുമെന്നു ധനവകുപ്പ് ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ഇതരവായ്പകള് പൊതുകടത്തിലോ ധനക്കമ്മിയിലോ ഉള്‍പ്പെടുത്താറില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.






