
ഗാംഗ്ടോക്ക്: കനത്ത ചൂടില്‍ ഉത്തര്‍പ്രദേശും ബീഹാറും ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ തിളച്ചുമറിയുമ്പോള്‍ സിക്കിമും ആസ്സാമും ഉള്‍പ്പെടെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോരിച്ചൊരിയുന്ന മഴയുടെ പിടിയില്‍. ബീഹാറിലും ഉത്തര്‍പ്രദേശിലുമായി 72 മണിക്കൂറിനിടയില്‍ നൂറോളം പേര് മരിച്ചപ്പോള്‍ സിക്കിമില്‍ കനത്തമഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന് 100 ലധികം വീടുകള്‍.
പടിഞ്ഞാറന്‍ സിക്കിമിലെ വിവിധ ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടായി. ഒരു പാലം ഒഴുകിപ്പോയി. കനത്തമഴ മൂലം പലയിടത്തും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. കനത്തമഴ കോളേജ് ഖോല താഴ്വരയിലും മറ്റും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി, സിംഫോക്കില് ഒരു പ്രധാന പാലം ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. ഗ്യാല്‍ഷിംഗ് ജില്ലയിലെ ഡെന്റത്തില് ഉണ്ടായ മണ്ണിടിച്ചലില്‍ വീടുകളും റോഡുകളും നാശമായി. കൃഷിഭൂമിയും കന്നുകാലികളും നഷ്ടമായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുരുങ്ങിപ്പോയ 300 ലധികം ടൂറിസ്റ്റുകളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ താറുമാറായി ലാചെന്‍, ലാ ചുംഗ് മേഖലയിലാണ് ഇവര്‍ കുടുങ്ങിക്കിടന്നിരുന്നത്.
കനത്തമഴ അസമിന്റെ വിവിധ ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കി. 33,500 പേരെയാണ് കനത്ത മഴ ബാധിച്ചത്. നഗരങ്ങളെയും ഗ്രാമങ്ങളെയും ജനവാസമേഖലകളെയെല്ലാം മഴ കുരുക്കി. അസമിലെ ധൂബ്രി, കാംരൂപ്, കാംരൂപ് മെട്രോപൊളീറ്റന്‍, നാല്‍ബറി, ഡിമാ ഹസാവോ, കാചെര്, ഗോള്‍പര, കരീംബഞ്ച് ജില്ലകളെയാണ് കനത്തമഴയും വെള്ളപ്പൊക്കവും ബാധിച്ചത്.
അതേസമയം വടക്കുകിഴക്കന്‍ മേഖലയിലെ ഒഡീഷ രണ്ടുദിവസം മുമ്പ് വരെ ഉഷ്ണതരംഗത്തില്‍ വിയര്‍ക്കുകയായിരുന്നു. ശനിയാഴ്ച അമിത താപം മൂലമുള്ള ആദ്യമരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളുടെ കുടുംബത്തിന് 50,000 രൂപ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം ചൂടിനെ തുടര്‍ന്ന് 20 പേരോളം മരണമടഞ്ഞതായുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച വരെ ഈ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ഞായറാഴ്ച തലസ്ഥാന നഗരമായ ഭുവനേശ്വറില്‍ റിപ്പോര്‍ട്ട് ചെയ്തത് 33.2 ഡിഗ്രി സെല്‍ഷ്യസാണ്. ഇന്നലെ രാവിലെ 8.30 വരെ സംഭാല്‍പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൂട് 36.4 ഡിഗ്രി സെല്‍ഷ്യസാണ്. വടക്കേ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യയില്‍ മൂന്നു ദിവസത്തിനിടെ മരണം നൂറോളമാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലും ബിഹാറിലുമാണു കൊടുംചൂടില്‍ മരണസംഖ്യ ഉയരുന്നത്. 72 മണിക്കൂറിനിടെ യു.പിയില്‍ 54 പേരും ബിഹാറില്‍ 44 പേരും മരിച്ചു. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും കൊടുംചൂട് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
യു.പിയില്‍ മൂന്നുദിവസങ്ങളിലായി പലയിടങ്ങളിലും നാല്‍പ്പത് ഡിഗ്രിയിലധികമാണു ചൂട്. വെള്ളിയാഴ്ച 42.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബല്ലിയയിലെ ചൂട്. സാധാരണനിലയിലേതിനേക്കാള്‍ 4.7 ഡിഗ്രി കൂടുതലാണിതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബിഹാറില്‍ ഇന്നലെ ഉച്ചവരെയുള്ള 24 മണിക്കൂറിനിടെ 44 പേരാണ് കൊടുംചൂട് താങ്ങാനാകാതെ മരിച്ചത്. ഇവരില്‍ 35 പേരും മരണത്തിനു കീഴടങ്ങിയത് തലസ്ഥാനമായ പട്നയിലാണ്. സംസ്ഥാനത്തെ 11 ജില്ലകളില്‍ 44 ഡിഗ്രിക്കു മുകളിലാണ് ചൂട്. പട്നയില്‍ 44.7 ഡിഗ്രി ചൂട് രേഖപ്പെടുത്തിയപ്പോള്‍ 45.1 ഡിഗ്രി സെല്‍ഷ്യസുമായി ഷെയ്ഖ്പുരയായിരുന്നു കൊടുംചൂടില്‍ മുന്നില്‍.
പട്നയിലടക്കം സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഈമാസം 24 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചൂട് ഉച്ചസ്ഥായിയിലായിരിക്കുമെന്നാണു മുന്നറിയിപ്പ്. ഔറംഗാബാദ്, റോത്താസ്, ഭോജ്പുര്‍, ബക്സര്‍, കയ്മുര്‍, അര്‍വാള്‍ മേഖലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ചു ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. ബിഹാര്‍, കിഴക്കന്‍ യു.പി, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരമേഖലകള് എന്നിവയ്ക്കുപുറമേ ആന്ധ്രാതീരം, യാനം, തെലങ്കാന എന്നിവിടങ്ങളിലും ഉഷ്ണതരംഗം വീശിയടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്.






