
വിശാഖപട്ടണം: ഒരു മുറിയില്‍ പൂട്ടിയിട്ട് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് ആന്ധ്രാപ്രദേശില്‍ സ്വാമി പൂര്‍ണ്ണാനന്ദ സരസ്വതിയ്ക്ക് എതിരേയുള്ള പീഡനക്കേസില്‍ മൊഴി നല്കിയ പെണ്‍കുട്ടി. ആശ്രമത്തില്‍ ഗുരുതരമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി പോലീസ് പറഞ്ഞു. 2012 ല്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 64 കാരന് സ്വാമി പൂര്‍ണ്ണാനന്ദ സരസ്വതിയ്ക്ക് എതിരേ കടുത്ത ആരോപണങ്ങളാണ് ഇരയായ പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
ആശ്രമത്തിലെ ഒരു മുറിയില്‍ തന്നെ ചങ്ങലയ്ക്കിട്ടായിരുന്നു പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നത്. ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ദിവസങ്ങളോളം വേണ്ടവിധത്തില്‍ ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുമായിരുന്നു. ആരോടെങ്കിലും ഈ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നത്.
15 കാരിയായ അനാഥപെണ്‍കുട്ടിയുടെ പരാതിയില്‍ മനുഷ്യദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. 2012 ലെ പീഡനക്കേസില്‍ ജില്ലാകോടതിയില്‍ ബുധനാഴ്ച വിചാരണ തുടങ്ങാനിരിക്കെയാണ് സ്വാമിയ്ക്കെതിരേ പുതിയ പീഡനപരാതി കിട്ടിയിരിക്കുന്നത്. ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് ട്രെയിനില്‍ വിജയവാഡയില്‍ എത്തി ദിശാ പോലീസിനാണ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരേ പെണ്‍കുട്ടിയെ പൂട്ടിയിട്ടതിനും പീഡിപ്പിച്ചതിനും ബലാത്സംഗത്തിന് ഇരയാക്കിയതിനും കേസെടുത്തിരിക്കുകയാണ്.
വിശാഖപട്ടണം നഗരത്തില്‍ അനാഥാലയവും വൃദ്ധസദനവുമെല്ലാം നടത്തുന്നയാളാണ് ജ്ഞാനാനന്ദ. ആശ്രമത്തിന്റെ ഭരണാധികാരിയായ സ്വാമി പൂര്‍ണാനന്ദ സരസ്വതി എന്ന സ്വാമി പ്രേമാനന്ദയെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശാഖപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 2012 ല്‍ 13 കാരിയെ പീഡിപ്പിച്ചെന്ന പ്രേമാനന്ദയ്ക്ക് എതിരേ ഉയര്‍ന്ന കേസില്‍ ബുധനാഴ്ച വിചാരണ തുടങ്ങാനിരിക്കുകയായരിുന്നു.
സ്വാമി അറസ്റ്റിലായിട്ടും ആശ്രമത്തിലെ അനാഥാലയം ഇപ്പോഴും തുടരുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മുത്തശ്ശി അനാഥാലയത്തില്‍ കൊണ്ടുവന്ന് ആക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ജൂണ്‍ 13 നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ആശ്രമം നല്‍കുകയും കേസെടുക്കുകയൂം ചെയ്തു. ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി ആശ്രമത്തില്‍ തടവിലായിരുന്നെന്ന് പോലീസും പറഞ്ഞു.
പീഡനം സഹിക്കാന്‍ കഴിയാതായതോടെ ഒരു വേലക്കാരിയുടെ സഹായത്തോടെ പെണ്‍കുട്ടി തിരുമല എക്സ്പ്രസ് ട്രെയിനില്‍ രക്ഷപ്പെടുകയായിരുന്നു. ഒരു സഹയാത്രികയുടെ സഹായത്തോടെ ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലെത്തുകയും വിജയവാഡയില്‍ എത്തി ദിശാ പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു. ഇവര്‍ പിന്നീട് കേസ് വിശാഖപട്ടണം പോലീസിന് കൈമാറി.
നാലു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12 അനാഥക്കുട്ടികളാണ് ആശ്രമത്തിലുള്ളത്. അതേസമയം പോലീസ് ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍ ചില വ്യക്തികളും സംഘടനകളും ആശ്രമത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ഇവയെല്ലാമെന്നുമാണ് ആശ്രമത്തിലെ അന്തേവാസികള്‍ പറയുന്നത. പോക്സോപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.






