
കോട്ടയം : എംജി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റുകള്‍ കാണാതായെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെയും സര്‍വകലശാല സര്‍വീസീല്‍ നിന്ന് സസ്പെന്റ് ചെയ്തു. നിലവിലെ സെക്ഷന്‍ ഓഫീസറാണ് സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതയെന്ന് കണ്ടെത്തിയത്.
ജൂൺ 2 ന് പിഡി 5 സെക്ഷനിൽ ചുമതലയേറ്റ സെക്ഷൻ ഓഫീസറാണ് ഇദ്ദേഹം. ജൂൺ 15 നാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിവരം ഇദ്ദേഹം കണ്ടെത്തിയത്. അന്നു തന്നെ ഇദ്ദേഹം വിവരം പരീക്ഷാ കൺട്രോളറെ അറിയിച്ചിരുന്നു. അതേസമയം കാണാതായ രണ്ട് സർട്ടിഫിക്കറ്റുകൾ സെക്ഷനിലെ താത്കാലിക ജീവനക്കാരിയുടെ മേശവലിപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ജൂൺ 2 വരെ സെക്ഷൻ ഓഫീസറായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.
എം.ജി സര്‍വകലാശാല കേന്ദ്രീകരിച്ചും വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സംശയം. സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പി.ജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി എന്നാണ് റിപ്പോര്‍ട്ട്. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോര്‍മാറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും രജിസ്റ്റര്‍ നമ്പറും വൈസ് ചാന്സലറുടെതായ ഒപ്പും ചേര്ത്താല്സര്ട്ടിഫിക്കറ്റ് തയാറാകും. ഈ ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനുമാകും.
സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ക്കാണ് ഈ ഫോര്‍മാറ്റുകള്‍ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുന്‍പ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റര്‍ കാണാതായിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെ ഒരു മേശയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകള്‍ കണ്ടെത്തി. അതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. ഫോര്‍മാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോള്‍ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി.
സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന എട്ട് വിഭാഗങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാന്‍ സെക്ഷന്‍ ഓഫീസര്‍ ഇത് അസിസ്റ്റന്റിന് കൈമാറുകയുമാണ് പതിവ്. ആറു ജീവനക്കാരാണ് സെക്ഷനിലുള്ളത്. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ഉച്ചയോടെ വിസിക്കും രജിസ്ട്രാര്‍ക്കും കൈമാറി. ഇന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.
സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് നഷ്ടപ്പെട്ട വിവരം വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി അരവിന്ദകുമാര്‍ സ്ഥിരീകരിച്ചു. പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ എത്ര സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.






