
ചിറയിന്‍കീഴ് മുതലപ്പൊഴി 'അപകടപ്പൊഴി' യായത് അധികൃതരുടെ വാഗ്ദാനലംഘനങ്ങളാല്. രണ്ടു വര്‍ഷം കൊണ്ട് മൂപ്പതോളം മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. അപകടമുണ്ടാകുമ്പോള്‍ സ്ഥലത്തെത്തി വാഗ്ദാനപ്പെരുമഴ നല്കി മടങ്ങുന്ന മന്ത്രിമാര്‍ പിന്നീട് അടുത്ത അപകടം ഉണ്ടാകുമ്പോഴാണ് ഇവിടേക്കു തിരിഞ്ഞുനോക്കുന്നതെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
അഴിമുഖം അശാസ്ത്രീയമായി നിര്‍മിച്ചതാണ് ഇവിടുത്തെ അപകടകള്ക്കു പ്രധാന കാരണമെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതുമൂലം പ്രകൃതിദത്തമായി സംഭവിച്ചിരുന്ന മണലൊഴുക്ക് തടസപ്പെട്ടു. ഒരു സീസണില്‍ തെക്കോട്ട് ഒഴുകുന്ന മണല്‍, തുറമുഖം നിര്‍മിച്ചതു കാരണം വടക്കോട്ട് എത്തുന്നില്ലെന്നാണു ഇവര്‍ പറയുന്നത്. തുറമുഖ നിര്‍മാണം കാരണം തുറമുഖ ചാനലിനോടു ചേര്‍ന്ന് നിക്ഷേപിച്ചിട്ടുള്ള കല്ലുകളും ടെട്രാപോഡുകളും അഴിമുഖത്തേക്ക് ഇടിഞ്ഞു കിടക്കുകയാണ്.
ഡ്രജിങ് കൃത്യമായി നടക്കാത്തതിനാല്‍ പലയിടങ്ങളും മണല്‍തിട്ടകള്‍ രൂപം കൊണ്ടിട്ടുമുണ്ട്. ആറു മീറ്ററെങ്കിലും ആഴം വേണ്ട സ്ഥലത്ത് രണ്ടു മീറ്ററായി ആഴം കുറയുമ്പോള്‍ ചുഴികള്‍ രൂപപ്പെടുകയും ബോട്ടുകള്‍ മറിയുകയും ചെയ്യും. അഴിമുഖത്തിന്റെ വീതി 90 മീറ്ററില്‍നിന്ന് 50 മീറ്ററായി ചുരുങ്ങി. കല്ലുകളും ടെട്രാപോഡുകളും ചെരിഞ്ഞു വീണതാണ് ഇതിനു കാരണം. വള്ളങ്ങള്‍ പോകുന്ന ഭാഗത്തെ ആഴക്കുറവ് തിരിച്ചറിയാന്‍ ബോയകള്‍ സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പിലായില്ല. അഴിമുഖത്തെ പാറയും മണലും നീക്കി അഞ്ചു മീറ്റര്‍ ആഴം ഉറപ്പാക്കാനുള്ള നടപടിയും എങ്ങുമെത്തിയില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ മരിക്കുന്ന മുതലപ്പൊഴിയില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി 2011ലാണ് ഹാര്‍ബറിന്റെ നിര്‍മാണം ആരംഭിച്ചത്. ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകതയാണു മുതലപ്പൊഴിയില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നാണു മത്സ്യത്തൊഴിലാളികളുടെ ആരോപണം. സമീപപ്രദേശമായ അഞ്ചുതെങ്ങ് മുതല്‍ വേളിവരെയുള്ള ഭാഗങ്ങളില്‍ 2011 മുതല്‍ ഇതുവരെ 63 മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. ഇതില്‍ മുതലപ്പൊഴിയില്‍ മാത്രം 30 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് (സി.ഡബ്ല്യു.പി.ആര്.എസ്) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ക്കു നല്‍കാനുള്ള 54 ലക്ഷം രൂപയും ആവശ്യപ്പെട്ട ഡേറ്റയും കൈമാറി. മണ്‍സൂണിനുശേഷമുള്ള സ്ഥലത്തെ വ്യതിയാനങ്ങളുടെ ഡേറ്റയാണ് ഇനി െകെമാറാനുള്ളത്.
ഇത് ഓഗസ്റ്റില്‍ നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. പുലിമുട്ടിന്റെ നീളം കൂട്ടണമെന്നു നേരത്തേതന്നെ ആവശ്യം ഉയര്‍ന്നെങ്കിലും പഠന റിപ്പോര്‍ട്ട് ലഭിക്കട്ടെയെന്ന നിലപാടിലാണ്സര്ക്കാര്. ജനങ്ങള്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് അവരുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ ആലോചന.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 31 കോടി രൂപ ചെലവഴിച്ച് പുനര്‍നിര്‍മാണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ നാലു പേരാണ് ഇവിടെ മരിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിഷയം ഏറ്റെടുക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പിന്തുണയ്ക്കായി തീരസദസുമായി എത്തുന്ന സര്‍ക്കാരിന് വിഴിഞ്ഞം തുറമുഖ സമരത്തിനു ശേഷമുള്ള മുതലപ്പൊഴി പ്രക്ഷോഭം കടുത്ത വെല്ലുവിളിയാകുകയാണ്.






