
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടറെന്ന നിലയില്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ ദൗത്യത്തിന് ഈ മാസത്തോടെ അവസാനം. കാലാവധി മൂന്നാം തവണയും നീട്ടി നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി തടഞ്ഞതോടെയാണ് അദ്ദേഹം വിരമിക്കലിനു നിര്‍ബന്ധിതനാകുന്നത്.
1984 ബാച്ചി-ലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്ര. എന്നാല്‍, 15 പ്രമുഖ നേതാക്കളെ ജയിലിലടച്ചതിന്റെ പേരിലാണ് അദ്ദേഹം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായത്. മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി, പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി തുടങ്ങിയവരെയാണു മിശ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവില്‍ ജയിലിലായത്.
അവരെല്ലാം പ്രതിപക്ഷത്തുള്ള നേതാക്കളുമായിരുന്നു. രാഷ്ട്രീയക്കാര്‍ പ്രതികളായ 181 കേസുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ആകെ 726 കേസുകളാണ് ഇപ്പോള്‍ ഇ.ഡിയുടെ അന്വേഷണത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണു മിശ്രയെന്നാണു പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. സാമ്പത്തിക വിദഗ്ധനായി അറിയപ്പെടുന്ന മിശ്ര 2018 ഒക്ടോബറിലാണു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടക്കാല ഡയറക്ടറായ നിയമിതനായത്. മൂന്നു മാസത്തേക്കായിരുന്നു ആദ്യ നിയമനം.
2020 നവംബറില്‍ അവസാനിക്കുന്ന രണ്ടു വര്‍ഷത്തെ കാലാവധിക്കാണ് മിശ്രയെ ഇ.ഡി. ഡയറക്ടറായി ആദ്യം നിയമിച്ചത്. പിന്നീടത് ഒരു വര്‍ഷത്തേക്കു ദീര്‍ഘിപ്പിച്ച് നല്കി. ഇതിനെതിരേ കോമണ്‍ കോസ് എന്ന എന്‍.ജി.ഒ. സുപ്രീം കോടതിയിലെത്തി. എന്നാല്‍ അദ്ദേഹത്തിന്റെ കാലാവധി രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെയാണു കോടതി വിധിയെത്തിയത്. 2021 സെപ്റ്റംബറിലെ വിധിയില്‍ കോടതി നിലവിലെ നിയമനം തടയാതിരിക്കുകയും പിന്നീട് ദീര്‍ഘിപ്പിക്കരുതെന്നും നിര്‍ദേശിച്ചു.
ഇതോടെ, കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സി.വി.സി.) നിയമത്തിലും ഡല്‍ഹി സ്പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലും കേന്ദ്രസര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവന്നു, ഇ.ഡി, സി.ബി.ഐ. മേധാവികളുടെ സേവന കാലാവധി രണ്ടു വര്‍ഷത്തില്‍നിന്നു മൂന്ന് വര്‍ഷത്തേക്കു നീട്ടാന്‍ അനുമതി നല്കി. ഇതോടെ ഇരു ഏജന്‍സികളുടെയും മേധാവിമാര്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധി ദീര്‍ഘിപ്പിച്ചു കിട്ടി.
ഭേദഗതി പ്രകാരം 2021 നവംബര്‍ മുതല്‍ 2022 നവംബര്‍ വരെ കാലാവധി നീട്ടി നല്കി. കഴിഞ്ഞ നവംബറില്‍, അദ്ദേഹത്തിന്റെ കാലാവധി 2023 നവംബര്‍ വരെ വിജ്ഞാപനത്തിലൂടെ നീട്ടി. ഇതിനെതിരേയാണു സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്.






