
ഓസ്ടേലിയന്‍ തീരത്തടിഞ്ഞ ആറടി നീളമുള്ള അസ്ഥികൂടം കണ്ടെത്തിയ കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ക്വീന്‍സ്ലാന്റിലെ കെപ്പല്‍ സാന്ഡ്സിലെ ഒരു കടല്‍ത്തീരത്താണ് അപൂര്‍വമായ ഈ കണ്ടത്തല്‍. ബീച്ചില്‍ നടക്കാന്‍ എത്തിയ ബോബി-ലീ ഓട്സ് എന്ന യുവതിയാണ് ഈ അസ്ഥികൂടം ആദ്യം കണ്ടത്. ഇത് മനുഷ്യന്റെതാണോ മറ്റേതെങ്കിലും ജീവിവര്ഗ്ഗത്തിന്റേതാണോ എന്ന് തിരിച്ചറിയാന്‍ തനിക്ക് സാധിച്ചില്ല എന്നാണ് ലീ ഓട്സ് പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ച അസ്ഥികൂടത്തിന്റെ ചിത്രം വൈറല്‍ ആയതോടെ അസ്ഥികൂടം മത്സ്യകന്യകയുടേതാകാം എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് നിരവധി ആളുകള്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ലൈനില്‍ കാണപ്പെട്ട ചിത്രങ്ങളില്‍, അസ്ഥികൂടത്തില്‍ നീളമേറിയ വാരിയെല്ലും സുഷുമ്നാ നാഡിയും വ്യക്തമായി കാണാം. കൂടാതെ, മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള തലയോട്ടിയുമുണ്ട്. ജീവിയുടെ ശരീരത്തിന് ഏകദേശം ആറടി നീളമുണ്ടെന്ന് ഓട്സ് വിവരിച്ചു. മത്സ്യകന്യകയുടെ അസ്ഥികള്‍ എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മത്സ്യകന്യകകള്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളായതുകൊണ്ട് തന്നെ ഈ അനുമാനങ്ങള്‍ നിലനില്ക്കുന്നില്ല.
മനുഷ്യന്റെ അസ്ഥികൂടമാണ് ഇതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ അതിന്റെ ഘടന സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തനിക്ക് ആശയ കുഴപ്പമുണ്ടായതെന്നും ഇവര്‍ പറയുന്നു. ഈ ജീവിക്ക് നീളമുള്ള താടിയെല്ലുകള്‍ ഉണ്ടായിരുന്നുവെന്നും ജീവിയുടെ മുടിക്ക് പശുവിന്റെയോ കംഗാരുവിന്റെയോ നിറത്തിന് സമാനമായ നിറമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ അത് അഴുകിപ്പോയതിനാല്‍ കൂടുതലൊന്നും വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.






