
മലപ്പുറം: കരിപ്പൂർ റൺവേയുടെ നീളം കുറയ്ക്കും. റൺവേ 2860 മീറ്ററിൽ നിന്ന് 2540 മീറ്ററായാണ് ചുരുക്കുക. സുരക്ഷാ മേഖലയ്ക്ക് സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റൺവേയുടെ നീളം കുറയ്ക്കുന്നത്. നീളം കുറയ്ക്കുന്നതോടെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ കഴിയില്ല.
റൺവേയ്ക്കായി സർക്കാർ 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകാത്തതോടെയാണ് നടപടി. ഭൂമി എറ്റെടുക്കാനുള്ള സമയപരിധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിരുന്നു. തുടർന്ന് റൺവേയുടെ നീളം കുറയ്ക്കാനുളള നടപടിക്രമങ്ങൾ അറിയിക്കാൻ വിമാനത്താവള ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു.
റൺവേയുടെ നീളം കുറയ്ക്കുന്നത് നിലവിലെ വിമാന സർവീസുകളെ സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിലേക്കുൾപ്പടെ സർവീസ് നടത്തുന്ന എ321 വിമാനങ്ങൾക്കും വൈഡ് ബോഡി വിമാനങ്ങളും ലാൻഡ് ചെയ്യാൻ കഴിയില്ല.
കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറയ്ക്കാനുള്ള നടപടിയിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം കെ രാഘവൻ എം പി. വൈകിയാൽ അത് കരിപ്പൂർ വിമാനത്താവളത്തിൻ്റെ അന്ത്യമായിരിക്കും. ചർച്ചയല്ല നടപടിയാണ് വേണ്ടതെന്നും എം കെ രാഘവൻ എം പി മാധ്യമങ്ങളോട് പറഞ്ഞു.






