
ന്യൂഡല്‍ഹി: വിവാദനായകനായി മാറിയ ഗുസ്തി ഫെഡറേഷന് തലവന്‍ ബ്രിജ്ഭൂഷന് ശരണ്‍ സിംഗിനെതയിരേയുള്ള ലൈംഗികാരോപണ കേസില്‍ ചേര്‍ത്തിരിക്കുന്ന 15 സാക്ഷികളില്‍ ബിജെപി നേതാവും. ജൂണ്‍ 15 ന് ഡല്‍ഹിപോലീസ് സമര്‍പ്പിച്ചിട്ടുള്ള സാക്ഷിപ്പട്ടികയില്‍ താരങ്ങള്‍ ആരോപിച്ച ലൈംഗിക കുറ്റകൃത്യങ്ങള്‍ നേരിട്ടു കണ്ടവരായ 15 പേരുടെ പട്ടികയില്‍ ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് ആണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ അടക്കം 108 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. 2016 ല്‍ മംഗോളിയയിലെ ഒരു ഹോട്ടലിലെ ഡൈനിംഗ് ഏരിയയില്‍ വെച്ച് സിംഗ് ലൈംഗികപരമായ രീതിയില്‍ പെരുമാറുന്നതിന് സാക്ഷിയായിട്ടുണ്ടെന്ന ഹരിയാനയിലെ ബിജെപി നേതാവിന്റെ മൊഴി ഉള്‍പ്പെടെ രണ്ടുപേരെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്.
അന്വേഷണ സമയത്ത് ഗുസ്തി ഫെഡറേഷന്, സായി, ഇരകള്‍, ടെലികോം കമ്പനികളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റോത്തക്, സോണീപഥ്, ലക്നൗ, പാട്യാല, കുരുക്ഷേത്ര, ഹിസാര്‍, ഭിവാനി, ചണ്ഡീഗഡ്, ബെല്ലാരി തുടങ്ങിയ പ്രദേശങ്ങളില്‍ എത്തുകയും ബന്ധപ്പെട്ട ആള്‍ക്കാരുമായി സംസാരിക്കുകയും ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.
ഇരകളെന്ന് കണക്കാക്കുന്ന ആറു പേര് ആരോപണത്തെ ന്യായീകരിക്കുകയൂം സംഭവം വിശദീകരിച്ച് പരാതി എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 21 ന് സിംഗിനെതിരേ കോണാട്ട്പ്ളേസ് പോലീസ് സ്റ്റേഷനില്‍ ആറു വനിതാ ഗുസ്തി താരങ്ങളാണ് പരാതി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ഏപ്രില്‍ 28 ന് രണ്ടു കേസുകളാണ് എടുത്തിരിക്കുന്നത്.
ആറ് പേരുടെ ആരോപണങ്ങളില്‍ അന്വേഷണം നടത്തി നടപടിയെടുത്തതായി 1599 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. ബ്രിജ്ഭൂഷനെതിരേ 50 ദിവസങ്ങള്‍ക്ക് ശേഷമാണ് വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്. കേസ് എടുക്കുന്നതിന് മുമ്പും പിമ്പും ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.






