
തൊമ്മന്‍കുത്ത്: ആവണി സ്റ്റോഴ്സ് ഉടമ തൊമ്മന്‍കുത്ത് ആനിത്തോട്ടത്തില്‍ എ.ആര്. രാജേഷിനു പത്രങ്ങളില്‍ വന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ സംശയമാണ് കൊന്നു കുഴിച്ചുമൂടിയെന്നു കരുതിയ നൗഷാദിനെ ജീവനോടെ കണ്ടെത്തുന്നതിലേക്കു നയിച്ചത്. നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ മൊഴിയും മണ്ണുനീക്കിയുള്ള പോലീസിന്റെ പരിശോധനയും ഉള്‍പ്പെടെയുള്ള വാര്‍ത്തകളായിരുന്നു പത്രങ്ങളില്‍.
നൗഷാദിനെ മുഖപരിചയം തോന്നിയ രാജേഷ് അക്കാര്യം ബന്ധുവും അയല്‍വാസിയുമായ പോലീസ് ഓഫീസര്‍ ജെയ്മോനെ വിളിച്ചറിയിച്ചു. ഉടന്‍തന്നെ കടയിലെത്തിയ ജെയ്മോനോടു നൗഷാദും ഇയാളുടെ തൊഴിലുടമായ സന്തോഷും പല പ്രാവശ്യം കടയില്‍ വരാറുണ്ടെന്ന കാര്യവും താമസസ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങളും െകെമാറി. സന്തോഷിന്റെ മൊെബെല്‍ നമ്പരും സംഘടിപ്പിച്ചു നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തൊമ്മന്‍കുത്ത് കുഴിമറ്റത്തെ തൊഴിലിടത്തില്‍നിന്നു നൗഷാദിനെ കണ്ടെത്തിയത്.
നൗഷാദ് ഇവിടെത്തിയ കാലംമുതല്‍ ഇടയ്ക്കിടെ സന്തോഷിനൊപ്പം കടയില്‍ വരാറുണ്ടായിരുന്നെന്നു രാജേഷ് പറഞ്ഞു. ''നൗഷാദ് വരുമ്പോഴെല്ലാം സന്തോഷും കൂടെയുണ്ടായിരുന്നു. കുഴിമറ്റത്തെ കൃഷിയിടത്തിലെ പണികള്‍ കഴിഞ്ഞു മണിയാറന്‍കുടിയില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്കു ജീപ്പിലാണ് പോയിരുന്നത്. സാധനങ്ങള്‍ വാങ്ങി പണം അപ്പപ്പോള്‍ തരികയാണ് ചെയ്തിരുന്നത്. സന്തോഷ് ഇവിടെ ഭൂമി വാങ്ങിയിട്ടു രണ്ടര വര്‍ഷത്തോളമേ ആയിട്ടുള്ളൂ.
സന്തോഷുമായോ നൗഷാദുമായോ കൂടുതല്‍ അടുപ്പം പുലര്‍ത്തേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. പല പ്രാവശ്യം കണ്ടിട്ടുള്ളതിനാല്‍ ഓര്‍മ്മ വന്ന മുഖമെന്ന നിലയിലാണ് നൗഷാദിനെ വേഗത്തില്‍ തിരിച്ചറിയാന്‍ ഇടയാക്കിയത്. കേരളമാകെ തെരഞ്ഞിരുന്ന ആളെ കണ്ടെത്താന്‍ നിമിത്തമായതില്‍ സന്തോഷമുണ്ട്''- രാജേഷ് പറഞ്ഞു.






