
''വിട ചൊല്ലുമീ ദിനം... ഈ വേഷമിന്നിതാ മാറ്റുന്നു ഞാന്‍... പടിയിറങ്ങുമ്പോള്‍ ആത്മാഭിമാനം... മറക്കുകില്ലൊരിക്കലും ഞാന്‍ എന്റെ ധീരമാം സേനയെ...'' ടോമിന് ജെ. തച്ചങ്കരി പോലീസ് ജീവിതം ഇന്ന് അവസാനിപ്പിക്കുന്നത് താന്‍ എഴുതി സംഗീതം നല്കിയ ഈ ഗാനത്തിലെ വരികളോടെയാണ്. ഇതോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു...''മനസാകെ നിറഞ്ഞേകുന്നു, ഹൃദയത്താല്‍ നന്ദിയും ആശംസകളും.''
തനിക്ക് സംസ്ഥാന പോലീസ് മേധാവിയാകാതെ പോയതില്‍ നിരാശയില്ലെന്ന് അദ്ദേഹം'മംഗള' ത്തോട് പറഞ്ഞു. ''പിന്നില്‍നിന്ന് കുത്തിയവരോട് എനിക്ക് സ്നേഹമേയുള്ളൂ''. വെട്ടിതുറന്നുള്ള ചില പറച്ചിലുകള്‍ തിരിച്ചടിയായെന്നും അദ്ദേഹം കരുതുന്നു. 1987-ല്‍ ഐ.പി.എസ്. നേടി ആലപ്പുഴ എ.എസ്.പിഗ്മായി തുടങ്ങി ഇന്നു ഡി.ജി.പിയായി ആ യാത്ര അവസാനിക്കുമ്പോള്‍ തച്ചങ്കരിയോട് ചോദിക്കുക, ജീവിതത്തില്‍ എന്താണ് ഏറ്റവുമിഷ്ടം? ഉടന്‍ മറുപടിയുണ്ട്, സംഗീതം.
ഇടുക്കി ജില്ലയിലെ കലയന്താനി എന്ന കൊച്ചു ഗ്രാമത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് തോമസിന്റെയും അധ്യാപികയായ തങ്കമ്മ ജേക്കബിന്റെയും മകനായി ജനനം. ചങ്ങനാശേരി എസ്.ബി. കോളജില്‍നിന്നു ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി ഐ.പി.എസുകാരനായി നാട്ടിലെത്തിയ തച്ചങ്കരി താണ്ടിയ ദൂരങ്ങള്‍ ഏറെ.
ഇടുക്കി എസ്.പി ആയിരിക്കെ കഞ്ചാവുവേട്ട നടത്തി ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം നേടി. കൊടുവേലി കൂട്ടക്കൊലപാതകം തെളിയിച്ച് ശ്രദ്ധേയനായ തച്ചങ്കരി, വീരപ്പന് വേട്ടയ്ക്ക് കേരള പോലീസിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ചു. തടിയന്റവിട നസീര്‍ പ്രതിയായ ബംഗളുരു ബോംബ് സ്ഫോടനക്കേസിലും കേരള പോലീസിനെ നയിച്ചത് അദ്ദേഹം തന്നെ.
റെയില്‍വേ പോലീസിനെ കേരള റെയില്‍വേ പോലീസാക്കിയും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ആരംഭിച്ചും സ്റ്റേഷനുകള്‍ ഇന്റര്‍നെറ്റ് സഹിതം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചും പോലീസുകാര്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കിയും അദ്ദേഹം സേനയ്ക്ക് ആധുനിക മുഖം നല്കി. മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പ് എന്ന് പേരു തന്നെ അദ്ദേഹത്തിന്റേതാണ്. ഈ വകുപ്പിലും ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്തി. ഇരുചക്രവാഹനങ്ങള്‍ വില്ക്കുമ്പോള് ഹെല്‍മെറ്റ് നല്‍കുന്നത് നിര്‍ബന്ധമാക്കി. ഇന്ന് വി.ഐ.പികള്‍ വാഹനങ്ങളില്‍ സംസ്ഥാന മുദ്രയ്ക്ക് പുറമെ നമ്പര്‍ പ്ലേറ്റ് വയ്ക്കുന്നുണ്ടെങ്കില്‍ അത് തച്ചങ്കരിയുടെ ഉത്തരവു പ്രകാരമാണ്.
ഫയര്ഫോഴ്സിനെയം അദ്ദേഹം ആധുനികവല്‍കരിച്ചു. നൂറോളം ഫയര്‍ എന്‍ജിനുകള്‍ വാങ്ങുകയും 250ല്‍ പരം ഫയര്മാന്മാരെ നിയമിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചില്‍ നിയമിക്കപ്പെടണമെങ്കില്‍ പ്രവേശന പരീക്ഷണ പാസാകണമെന്ന നിബന്ധന കൊണ്ടുവന്നത് തച്ചങ്കരിയായിരുന്നു. പരിഷ്കരണങ്ങളൊക്കെ പോലീസില്‍ മാത്രം തച്ചങ്കരി ഒതുക്കിയില്ല. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് വകുപ്പില്‍ സി.എം.ഡി. ആയിരിക്കെ പാഠപുസ്തക അച്ചടിയും വിതരണവും സ്കൂള്‍ വര്‍ഷം തുടങ്ങുന്നതിനുമുമ്പ് പൂര്‍ത്തിയാക്കി. തച്ചങ്കരി സി.എം.ഡി. ആയിരിക്കെ 30 വര്‍ഷത്തിനുശേഷം സ്വന്തം വരുമാനത്തില്‍നിന്ന് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് കൃത്യം ഒന്നാം തിയതി തന്നെ ശമ്പളം നല്കി. അവര്‍ക്ക് ശമ്പളം നല്കിയതിനുശേഷംമാത്രമാണ് തച്ചങ്കരി തന്റെ വേതനം കൈപ്പറ്റിയത്.
തിരിക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടെയായിരുന്നു തച്ചങ്കരിയുടെ സംഗീതസപര്യ. പഠനകാലത്തെ സംഗീതം അദ്ദേഹം ജോലിയ്ക്കിടിയിലും മനസില്‍ കൊണ്ടുനടന്നു. കുസൃതിക്കാറ്റ്, കളമശേരിയില്‍ കല്യാണ യോഗം, ബോക്സര്‍ തുടങ്ങിയ സിനിമകളില്‍ സംഗീതം നല്കി. യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള പോലീസ് ഓഫീസറായതിന് ഒരു കാരണം അദ്ദേഹത്തിന്റെ നിത്യഹരിത ഗാനങ്ങളാണ്.
ഭാര്യ അനിത നാലു വര്‍ഷം മുമ്പ് വിട പറഞ്ഞത് തച്ചങ്കരിയെ ഉലച്ചു. 'പോകുന്നേ ഞാനും എന്‍ ഗൃഹം തേടി' എന്ന വിശ്രുത ഗാനം ഈ സമയത്താണ് എഴുതി സംഗീതം നല്‍കിയത്. മക്കള്‍ മേഘയും കാവ്യയും ഐ.ടി മേഖലയില്‍ നാട്ടിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്നു. നിരവധി സുപ്രധാന തസ്തികകള്‍ വഹിച്ച തച്ചങ്കരി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡി.ജി.പി ആയാണ് വിരമിക്കുന്നത്.
ഇന്നു രാവിലെ 7.40 നു തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ കേരള പോലീസ് അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലിനു പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പുണ്ട്.






