
മലപ്പുറം: പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി. കൊച്ചി എന്‍ഐഎ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഗ്രിന്‍വാലി അക്കാദമി കണ്ടുകെട്ടിയത്.
യുഎ(പി)എ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി. 10 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്രീൻ വാലി അക്കാദമിയിൽ എൻഡിഎഫും പിഎഫ്ഐയും ആയുധ പരിശീലനം നടത്തിയിരുന്നുവെന്ന് എൻഐഎ പറയുന്നു.
മഞ്ചേരിയിലെ ഈ പരിശീലന കേന്ദ്രം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് നേരത്തേ ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളടക്കം ഇവിടെ പരീക്ഷിച്ചെന്നും കണ്ടെത്തി.
എൻഐഎ കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലാണ് അക്കാദമി കണ്ടുകെട്ടുന്നത്. പോപ്പലര്‍ ഫ്രണ്ട് നിരോധിച്ചതിനു ശേഷം കേരളത്തിലെ ആറാമത്തെ ആയുധ കായിക പരിശീലന കേന്ദ്രമാണ് എന്‍ഐഎ പൂട്ടിയത്.
അക്കാദമിയിലെ ലൈബ്രറിയില്‍നിന്ന് ചില പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കണ്ടുകെട്ടൽ.
പോപ്പുലർ ഫ്രണ്ടിന്റെ മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവ എന്‍ഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു. സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവാണ് കണ്ടുകെട്ടിയത്.






