
ന്യൂഡല്‍ഹി: ചരിത്രപരമായി സംഭവിച്ച തെറ്റ് തിരുത്താന്‍ മുസ്ളീം സമൂഹം മുമ്പോട്ട് വരണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദമാകുന്നു. തര്‍ക്കവും നിയമപോരാട്ടവും നടക്കുന്ന ഗ്യാന്‍ വ്യാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ടാണ് യോഗിയുടെ പ്രസ്താവന.
ഗ്യാന്‍വാപിയെ മോസ്ക്ക് എന്ന് വിളിച്ചാല്‍ തര്‍ക്കമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടത്തണമെന്ന കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി പരിഗണിക്കുന്ന സമയത്താണ് ഈ പരാമര്‍ശം. രണ്ടു ദിവസം കഴിയുമ്പോള്‍ ഇതില്‍ വിധി വരുമെന്നാണ് കരുതുന്നത്.
വിഷയം കോടതിയില്‍ വാദം കേള്‍ക്കുമ്പോള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് യോഗിയുടെ പ്രസ്താവന. ''നമ്മള് അതിനെ മോസ്ക്ക് എന്ന് വിളിച്ചാല്‍ തര്‍ക്കമുണ്ടാകും. ദൈവത്താല്‍ ആര്‍ക്കെങ്കിലും കാഴ്ച നല്കിയാല് ആ മനുഷ്യന് കാണണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു മോസ്ക്കിനുള്ളില്‍ തൃശൂലത്തിന് എന്താണ് ചെയ്യാനുള്ളത്. ഞങ്ങളാരും അത് അവിടെ കൊണ്ടുവെച്ചിട്ടില്ല. അതൊരു ജ്യോതിര്‍ലിംഗമാണ്. ദേവപ്രതിമകള്‍.'' യോഗി പറഞ്ഞു.
അവിടുത്തെ മതിലുകള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ചരിത്രപരമായ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും നമുക്ക് പരിഹാരം വേണമെന്നും മുസ്ലീം സമൂഹത്തില്‍ നിന്ന് ഒരു നിര്‍ദ്ദേശം ഉണ്ടാകണമെന്നാണ് അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നതെന്നും പറഞ്ഞു.
അതേസമയം യോഗിയുടെ പ്രസ്താവന കോടതിയലക്ഷ്യം എന്നാണ് ഹൈദരാബാദ് എംപിയും ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവുമായ അസദുദ്ദീന്‍ ഒവൈസി വിളിച്ചത്. ''എഎസ്ഐ സര്‍വേയെ മുസ്ലീം വിഭാഗം അലഹബാദ് ഹൈക്കോടതിയില്‍ എതിര്‍ത്തിട്ടുണ്ടെന്നും വിധി ഉടനുണ്ടാകുമെന്നും യോഗിക്ക് നന്നായിട്ട് അറിയാമെന്നും എന്നിട്ടും അദ്ദേഹം ഇത്തരമൊരു വിവാദ പ്രസ്താവന നടത്തുന്നത് നീതിന്യായത്തെ മറികടക്കലാണെന്നും പറഞ്ഞു.
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാന്‍വ്യാപി സമുച്ചയത്തിലെ ദേവതകളെ ആരാധിക്കുന്നതിനുള്ള അനുമതിക്കായി ഒരു കൂട്ടം സ്ത്രീകള്‍ 2021 ല്‍ വാരണാസിയിലെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഗ്യാന്‍വ്യാപി വാര്‍ത്തയില്‍ ഇടം പിടിച്ചത്. സമുച്ചയത്തിന്റെ വീഡിയോ സര്‍വേയ്ക്കിടെ ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ ശിവലിംഗമാണെന്ന് അവകാശപ്പെടുന്ന ഒരു വസ്തു കണ്ടെത്തി. എന്നാല്‍, വുസുഖാനയിലെ (കുളത്തിലെ) ജലധാരയുടെ ഭാഗമാണിതെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു.
വിഷയം സുപ്രീം കോടതിയിലെത്തി, സ്ഥിതിഗതികള്‍ രൂക്ഷമാകാതിരിക്കാന്‍ കുളം ഈ വര്‍ഷം ആദ്യം സീല്‍ ചെയ്തു. പരിസരത്ത് ഹിന്ദു ദേവതകളെ ആരാധിക്കണമെന്ന അഭ്യര്‍ത്ഥനയെ ചോദ്യം ചെയ്ത മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഹിന്ദു ക്ഷേത്രം തകര്‍ത്ത് ജ്ഞാനവാപി മസ്ജിദ് നിര്‍മ്മിച്ചതാണോ എന്ന് സ്ഥാപിക്കാനുള്ള ഏക മാര്‍ഗം ശാസ്ത്രീയമായ സര്‍വേയാണെന്ന് നല്കിയ പ്രത്യേക ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വാരണാസി ജില്ലാ കോടതി പള്ളിയില്‍ എഎസ്ഐ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.






