
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ ഹർഷിനക്ക് എതിരായി മെഡിക്കൽ ബോർഡ് നിഗമനം. ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോർഡ് റിപ്പോർട്ട് എന്നുള്ളതാണ് ശ്രദ്ധേയം. മെഡിക്കൽ ബോർഡിന്റെ ഈ റിപ്പോർട്ടിനോട് മെഡി. കോളേജ് എസിപി സുദർശനൻ, പ്രോസിക്യൂട്ടർ ജയദീപ് എന്നിവർ വിയോജിച്ചതായാണ് വിവരം.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന തന്നെയെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട് . മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശനായിരുന്നു അന്വേഷണ ചുമതല . മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പോലീസിന്റെ കണ്ടെത്തി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
താമരശ്ശേരി ഗവ . താലൂക്കാശുപത്രിയിലായിരുന്നു ഹര്‍ഷിനയുടെ ആദ്യത്തെയും രണ്ടമാത്തെയും പ്രസവശസ്ത്രക്രിയ . മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവശസ്ത്രക്രിയ്ക്ക ശേഷമാണ് ഹര്‍ഷിനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയത്.






