
വിൻഡോസിന് പകരമായി 'മായ' എന്ന പേരിൽ തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത് പ്രതിരോധ മന്ത്രാലയം. സൈബർ ആക്രമണങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിെന്റ ഭാഗമായിട്ടും കപ്യൂട്ടര്‍ സുരക്ഷ വർധിപ്പിക്കാനും സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കലുമാണ് 'മായ' യിലൂടെ ലക്ഷ്യമിടുന്നത്. 'മായ ഒഎസ്' ഉടൻ തന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ വിൻഡോസിന് പകരമായി ഇൻസ്റ്റാള്‍ ചെയ്യും.
ഇത് വർഷാവസാനത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു തന്ത്രപരമായ നീക്കം മന്ത്രാലയത്തിന്റെ സൈബർ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും വിദേശ സോഫ്റ്റ്വെയറിനെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. 'മായ ഒഎസ്' ലേക്ക് മാറാൻ ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നിവയും ഒരുങ്ങുകയാണ്. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾക്കെതിരെ 2021-ൽ തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ നടന്നതോടെയാണ് ഈ സംവിധാനം വികസിപ്പിക്കാനുള്ള തീരുമാനത്തിന് വേഗം കൂട്ടിയത്.
ആറ് മാസത്തോളം ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി), സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്), തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം 'മായ ഒഎസ്' രൂപപ്പെടുത്തുന്നതിന് സഹകരിച്ച് പ്രവര്‍ത്തിച്ചു. ഓപ്പൺ സോഴ്സായ ഉബുണ്ടു പ്ലാറ്റ്ഫോമിൽ പ്രവര്‍ത്തിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു സൈബർ ഭീഷണി-പ്രതിരോധ ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. വിദേശ സോഫ്റ്റ്വെയറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രതിരോധശേഷി ഉയർത്തുക മാത്രമല്ല, സ്വദേശീയമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.






