
രാജകുമാരി: അരിക്കൊമ്പന് ദൗത്യത്തിനു സര്‍ക്കാര്‍ ചെലവാക്കിയത് 21,38,367 രൂപ. ഇതില്‍ 16 ലക്ഷത്തോളം രൂപ ചെലവഴിച്ചതിനു കൃത്യമായ മറുപടിയില്ലാതെ വനം വകുപ്പ്. വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് അവ്യക്തതകള്‍.
എറണാകുളം സ്വദേശിയാണ് അരിക്കൊമ്പന് ദൗത്യത്തിനായി ചെലവഴിച്ച തുക സംബന്ധിച്ച് ഏഴു ചോദ്യങ്ങള്‍ക്കു മറുപടി തേടിയത്. അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്നു പിടിച്ച് പെരിയാര്‍ െടെഗര്‍ റിസര്‍വില്‍ തുറന്നുവിടുന്നതിന് ആകെ ചെലവായ തുക 21,38, 367 രൂപയാണെന്ന് വിവരവകാശ രേഖയില്‍ വ്യക്തമാക്കുന്നു.
കോടനാട്ടെ ആന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി കോടനാട് ആനക്കൂട് നിര്‍മാണത്തിനുള്ള യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കാന്‍ 1,83,664 രൂപയും ആനക്കൂട് നിര്‍മാണത്തിനായി 1,81,823 രൂപയും ചെലവായി. ചിന്നക്കനാലില്‍ ദ്രുതകര്‍മ്മസേനയ്ക്ക് അഡ്വാന്‍സ് ഇനത്തില്‍ ഒരു ലക്ഷ രൂപ നല്‍കിയതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാല്‍, ബാക്കി ചെലവുകള്‍ സംബന്ധിച്ച് അവ്യക്തമായ മറുപടിയാണ് കിട്ടിയത്. തരംതിരിച്ച് ചെലവ് വ്യക്തമാക്കുന്നതിനു പകരം, വിവിധ ആവശ്യങ്ങള്‍ക്കായി 15,85,555 രൂപ ചെലവായെന്നാണ് മറുപടി.
മൊത്തം 16,72,875 രൂപയുടെ കണക്കിലാണ് അവ്യക്തത. അരിക്കൊമ്പനെ കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നത് കോടതി വിലക്കിയതോടെ പറമ്പിക്കുളത്തേക്കു മാറ്റാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ജനകീയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഈ തീരുമാനം മാറ്റി.
എങ്കിലും അരിക്കൊമ്പനെ വാഹനത്തില്‍ പറമ്പിക്കുളത്തെ ഉള്‍വനത്തിലേക്ക് കൊണ്ടുപോകാന്‍ റോഡ് നിര്‍മിച്ചു. പെരിയാറിലും റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. കുങ്കിയാനകള്‍ക്കായി വയനാട്ടില്‍നിന്നാണ് തീറ്റ എത്തിച്ചത്. ഇതിന്റെ ചെലവുകള്‍ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.
അരിക്കൊമ്പന് കൊലപ്പെടുത്തിയ ആളുകളുടെ കണക്കുകള്‍ ആവശ്യപ്പെട്ടെങ്കിലും, രേഖകളില്ലെന്നാന്ന് മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍നിന്നു വിവരാവകാശ പ്രകാരം ലഭിച്ച മറുപടി.






