
ന്യൂഡല്‍ഹി: ഭൂരിപക്ഷം ഇന്ത്യന്‍ മുസ്‌ളീങ്ങളും ഹിന്ദുത്വത്തില്‍ നിന്നും ഇസ്‌ളാമിലേക്ക് മതം മാറിയവരാണെന്ന ഗുലാം നബി ആസാദിന്റെ പ്രസ്താവന വിവാദമാകുന്നു. കശ്മീര്‍ താഴ്‌വരയില്‍ കശ്മീര്‍ പണ്ഡിറ്റുകളില്‍ ഒരു നല്ല വിഭാഗവും ഇസ്‌ളാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നും പറഞ്ഞു.
അതേസമയം ഡമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാന്റെ വാക്കുകള്‍ വിവാദമാകുകയും ചെയ്തു. ''ചിലര്‍ പുറത്തു നിന്നും വന്നവാണെന്നും ചിലര്‍ അങ്ങിനെയുള്ളവര്‍ അല്ലെന്നുമാണ് ചില ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ആരും പുറത്തുനിന്നും അകത്തു നിന്നും വന്നവരല്ല. ഇസ്‌ളാമികത നിലവില്‍ വന്നത് 1500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഹിന്ദുമതത്തിനും വളരെ പഴക്കമുണ്ട്. പത്തോ ഇരുപതോ മുസ്‌ളീങ്ങള്‍ പുറത്തു നിന്നും വന്നിരിക്കാം. അവര്‍ മുഗള്‍ സൈന്യത്തില്‍ നിന്നുള്ളവരാകാം.'' ആസാദ് പറഞ്ഞു.
''ഇന്ത്യയില്‍ മറ്റു മുസ്‌ളീങ്ങളെല്ലാം ഹിന്ദുമതത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയവരാണ്. ഇതിന്റെ ഉദാഹരണം കശ്മീരില്‍ തന്നെയുണ്ട്. കശ്മീരിലെ മുസ്‌ളീങ്ങള്‍ 600 വര്‍ഷം മുമ്പുള്ളവരാണോ? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവര്‍ ഇസ്‌ളാമിലേക്ക് മതം മാറി. പിന്നീടുള്ളവര്‍ ഈ മതത്തില്‍ തന്നെ ജനിച്ചു.'' ദോഡാ ജില്ലയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ കശ്മീരിലെ മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
മതത്തെ വോട്ടാക്കാന്‍ വേണ്ട ഉപയോഗിക്കരുതെന്നും പറഞ്ഞു. മതത്തെ ഉപയോഗിക്കുന്നത് രാഷ്ട്രീയത്തെ ദുര്‍ബ്ബലമാക്കും. രാഷ്ട്രീയത്തില്‍ വോട്ടുബാങ്കാക്കി മതത്തെ ഉപയോഗിക്കരുതെന്നും പറഞ്ഞു. ഹിന്ദുവോ മുസ്‌ളീമോ നോക്കിയല്ല വോട്ടു ചെയ്യേണ്ടതെന്നും പറഞ്ഞു.
അതേസമയം ആസാദിനെതിരേ പിഡിപി പ്രസിഡന്റ് മഹ്ബൂബാ മുഫ്ത്തി രംഗത്ത് വന്നു. ''അദ്ദേഹം എത്ര ദൂരം പിന്നോട്ട് പോയെന്നോ തന്റെ പൂര്‍വ്വികരെക്കുറിച്ച് അദ്ദേഹത്തിന് എന്ത് അറിവുണ്ടെന്നോ എനിക്കറിയില്ല. ഒരുപക്ഷേ കുറേക്കൂടി മുമ്പോട്ട് പോയാല്‍ പൂര്‍വ്വികരില്‍ ചില കുരങ്ങുകളെ അയാള്‍ കണ്ടെത്തിയേക്കാം.'' എന്നായിരുന്നു പരിഹാസം.






