
ന്യൂഡല്‍ഹി: കൗമാര ലൈംഗികത വിഷയമാകുന്ന റോമിയോ ജൂലിയറ്റ് നിയമം ഇന്ത്യയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് പ്രതികരണം തേടി. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയും 18 വയസ്സിന് മുകളലുള്ള ആണ്‍കുട്ടിയും ഉഭയസമ്മത പ്രകാരം ഏര്‍പ്പെടുന്ന ലൈംഗികതയില്‍ ക്രിമിനല്‍ കുറ്റമായി കണക്കാന്നതുമായി ബന്ധപ്പെട്ട സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയും പരസ്പരം സമ്മതിച്ച് ലൈംഗികതയില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബലാത്സംഗ പരാതി പോലീസില്‍ നല്‍കാറുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2012 ല്‍ അവതരിപ്പിക്കപ്പെട്ട പോക്സോകേസ് പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഏതു പ്രായത്തിലുള്ളതായാലും ഒരാള്‍ ലൈംഗികമായി ഉപദ്രവിക്കുന്നത് കുറ്റകരമായി കണക്കാക്കുന്നു. 16 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍ സമ്മതിച്ച് ഏര്‍പ്പെടുന്ന ലൈംഗികത പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ വരും.
അനേകം വിദേശരാജ്യങ്ങളില്‍ റോമിയോ ജൂലിയറ്റ് നിയമം നിര്‍ബ്ബന്ധപൂര്‍വം നടപ്പാക്കിയിട്ടുണ്ട്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത ആളായാല്‍ നാലുവയസ്സ് പ്രായവ്യത്യാസം ഇല്ലെങ്കില്‍ ആണ്‍കുട്ടിയ്ക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം. ഇന്ത്യയിലെ 18 വയസ് പ്രായത്തില്‍ വരുന്ന പല ആണ്‍കുട്ടികളും 16-18 വയസ്സുള്ള പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെടാറുണ്ടെന്നും 16-20 പ്രായത്തില്‍ വരുന്ന ആണ്‍കുട്ടികള്‍ 16 വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്നാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചില്‍ ഹര്‍ഷ് വിഭോരേ സിംഗാള്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
ആരോഗ്യമന്ത്രാലയം നടത്തിയ പഠനത്തില്‍ 25-49 പ്രായപരിധിയില്‍ വരുന്ന ഇന്ത്യയിലെ 10 ശതമാനം വരുന്ന സ്ത്രീകളും 15 വയസ്സിന് മുമ്പും 39 ശതമാനം പേരും 18 വയസ്സിന് മുമ്പും ആദ്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരാണെന്നും പറയുന്നതായും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള ലൈംഗികത നിരോധിച്ചിട്ടുണ്ട്.
ദശലക്ഷക്കണക്കിന് ആള്ക്കാര് 18 ന് മുമ്പ് ഉഭയസമ്മതത്തോടെ ലൈംഗികതയില്‍ ഏര്പ്പെടുകയൂം ചെയ്യുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുമ്പോള്‍ തന്നെ ഗര്‍ഭനിരോധന സംവിധാനം നല്‍കുകയും ചെയ്യുന്നത് വിചിത്രമാണെന്നും ഹര്‍ജിയില്‍ പറയുന്നു.






