
തിരുവനന്തപുരം: ഓണക്കാലത്ത് കേരളീയര്‍ വെള്ളമടിച്ചു മറിഞ്ഞപ്പോള്‍ കോളടിച്ചത് സര്‍ക്കാരിന്. മദ്യം വിറ്റുവരവിലൂടെ സര്‍ക്കാരിന് നികുതിയായി കിട്ടാന്‍ പോകുന്നത് 675 കോടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മദ്യവില്‍പ്പനയിലൂടെ ഉണ്ടായ വരുമാനത്തില്‍ എട്ടര ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഓണത്തിന് വില്‍പ്പന നടന്നത് 700 കോടിയായിരുന്നെങ്കില്‍ ഇത്തവണ 759 കോടിയുടെ മദ്യം വിറ്റു.
ഈ ആഗസ്റ്റ് മാസത്തില്‍ 1799 കോടിയുടെ മദ്യം വിറ്റു. 2022 ആഗസ്റ്റില്‍ 1522 കോടി മദ്യമാണ് വിറ്റത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. ആറു ലക്ഷം പേര് ഉത്രാട ദിവസം ബെവ്ക്കോ ഔട്ട് ലെറ്റിലെത്തി. പ്രാഥമിക കണക്കനുസരിച്ച് ബെവ്കോയുടെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നു മാത്രം 116 കോടി രൂപയുടെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്പ്പനകേന്ദ്രങ്ങളിലെയും മറ്റും കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 121 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. അന്തിമകണക്ക് വരുമ്പോള്‍ ഏറെ മുന്നോട്ടു പോകുമെന്നാണ് ബെവ്കോ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഈ സമയം ബെവ്കോയുടെ ഔട്ട്ലെറ്റുകള് വഴി വിറ്റത് 112.07 കോടിയുടെ മദ്യമാണ്. ഇക്കുറി ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. വിറ്റത് 1.06 കോടി രൂപയുടെ മദ്യം. 1.01 കോടി രൂപയുടെ വില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. ഇതെല്ലാം പ്രാഥമിക കണക്കുകളാണ്. കഴിഞ്ഞ എട്ടുദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യമാണ്. ഓണത്തിന് ഏറ്റവും കൂടുതൽ വിറ്റത് ജവാന് റമ്മാണ്. 7000O കെയ്സ് ജവാന് റം വിറ്റു.






