
കുന്നംകുളം: അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍നിന്നും കണ്ടെടുത്ത മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് തിരിച്ചറിഞ്ഞ് സുഹൃത്ത്. പ്രതീഷിന് ഒരു ചെവിയുടെ കുറച്ചുഭാഗം നഷ്ടപ്പെട്ടിരുന്നുവെന്ന കാര്യം സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കണ്ടെടുത്ത മൃതദേഹത്തിനും ഒരു ചെവിക്ക് കുറച്ചുഭാഗം ഉണ്ടായിരുന്നില്ല. ഈ തെളിവ് ഉള്‍പ്പെടെയാണു മൃതദേഹം പ്രതീഷിന്റേതാണെന്ന് സുഹൃത്തിന്റെ സ്ഥിരീകരണം.
എന്നാല്‍, ബന്ധുക്കള്‍ ഈ വാദത്തോട് വിയോജിപ്പ് അറിയിച്ചു. പോലീസും ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഘട്ടനത്തിനിടയില്‍ പ്രതീഷിന്റെ ചെവിക്ക് വെട്ടേറ്റിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രതീഷിന്റെ ഒരു ചെവിയുടെ കുറച്ചുഭാഗം നഷ്ടപ്പെട്ടത്.
ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉച്ചതിരിഞ്ഞ് പോസ്റ്റ്മോര്‍ട്ടം നടത്തി. ഭാരമുള്ള മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മുഖത്തടിച്ചാണു കൊലപാതകമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തെ ചുറ്റിപ്പറ്റി ദുരൂഹത തുടരുകയാണ്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമന് കഴിഞ്ഞ മാസം 25നാണ് ആത്മഹത്യചെയ്തത്. എന്നാല്‍ 18മുതല്‍ പ്രതീഷിനെ കാണാനില്ലെന്നാണു വീട്ടുകാര്‍ പറയുന്നത്. മൃതദേഹത്തിനു മൂന്നാഴ്ച പഴക്കമുണ്ട്. ശിവരാമന്റെ മുറിയില്‍നിന്നു രക്തക്കറ പുരണ്ട കമ്പിപ്പാരയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരിച്ച പ്രതീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ശിവരാമന് പ്രതീഷിനെ കൊന്നതാകാമെന്നാണു പോലീസിന്റെ നിഗമനം.
സുഹൃത്തുക്കളായിരുന്ന ശിവരാമനും പ്രതീഷും ഒരുമിച്ച് മദ്യപിച്ചിരുന്ന സ്ഥലം കൂടിയാണ് ആ വീട്. ബംഗളുരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി വരുമെന്നുമായിരുന്നു ഭാര്യയോട് പ്രതീഷ് പറഞ്ഞിരുന്നത്. എന്നാല്‍ അയാള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നിനാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പ്രതീഷും ശിവരാമനും തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്നു ശിവരാമന് പ്രതീഷിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയതായിരിക്കുമെന്നുള്ള സംശയം പോലീസിനുണ്ട്. ശിവരാമന്റെ ആത്മഹത്യയുടെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഒരാളെകൊണ്ട് മാത്രം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയിടാന്‍ കഴിയില്ലെന്നാണു പോലീസിന്റെ രണ്ടാമത്തെ നിഗമനം. അതിനുള്ള ആരോഗ്യം തൂങ്ങിമരിച്ച ശിവരാമനില്ല. സെപ്റ്റിക് ടാങ്കിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കി മൃതദേഹം തള്ളിയിടണമെങ്കില് ഒന്നില്‍ കൂടുതല്‍ പേര് വേണ്ടിവരും. മൃതദേഹം പെട്ടെന്ന് ദ്രവിക്കാനായി മൃതദേഹത്തിനു മുകളില്‍ ഇത്തിള്‍ (കുമ്മായം) പൊടി വിതറിയിട്ടുണ്ട്. പുറത്തെടുത്ത മൃതദേഹത്തില്‍ വെള്ള പൊടികളുണ്ടായിരുന്നു.
തൂങ്ങിമരിച്ച ശിവരാമനും കാണാതായ പ്രതീഷും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. വിരലടയാള വിദ്ഗധരും ഫോറന്‍സിക്ക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന പൂര്‍ത്തിയാക്കി. സംഭവസ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.






