
സോളാർ കേസിൽ നിലപാട് വ്യക്തമാക്കിയും യുഡിഎഫിനെ വിമർശിച്ചും ഷിബു ബേബി ജോൺ. മതബോധന പഠനത്തിന്റെ കേന്ദ്രമാകാതെ യുഡിഎഫ് പ്രതികരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാകണമെന്ന് ഷിബു ബേബി ജോൺ നിർദ്ദേശിച്ചു. ആർഎസ്പി യഥാർത്ഥ ഇടത് പക്ഷമായി പ്രവർത്തിക്കണം. യുഡിഎഫ് മുന്നണിയും ശക്തമായ രീതിയിൽ പ്രവർത്തിക്കണം. ധാർഷ്ട്യത്തോടെ ജനാധിപത്യ വ്യവസ്ഥയിൽ ഭരണാധികാരി നീങ്ങുമ്പോൾ പിടിച്ചുനിർത്തി മറുപടി പറയിക്കണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഒരു പാർട്ടി യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയതിന്റെ ഉപാധിയാണ് സോളാർ ഗൂഢാലോചനയിലെ പുതിയ കത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതിക്കാരിക്ക് പണം നൽകിയത് ആരാണെന്ന് കണ്ടെത്തണം. സോളാർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം വേണം. അച്ഛനും മകനുമല്ല പണം നൽകിയത്. ഗൂഢാലോചന നടത്തിയവരെ മുഴുവൻ പുറത്തു കൊണ്ടുവരണം. പരാതിക്കാരി എഴുതിയ കത്ത് മാറ്റിയെഴുതിയതിന് പിന്നിൽ ടിപിയെ കൊന്ന അതേ മുഖമാണെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേര്‍ത്തു.






