
ആലുവ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അനുജന് ജേഷ്ഠനെ വെടിവെച്ചു കൊന്നു. ഇന്നലെ രാത്രി 11 മണിയോടെ നടന്ന സംഭവത്തില്‍ എറണാകുളം ആലുവയിലുള്ള എടയപ്പുറം തൈപ്പറമ്പ് വീട്ടില്‍ പോള്‍സണ്‍ (48) ആണ് മരണമടഞ്ഞത്. സംഭവത്തില്‍ ഇയാളുടെ സഹോദരന് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുവെച്ച് തന്നെ പോള്‍സണ്‍ മരണമടയുകയും ചെയ്തു.
കാന്‍സര്‍ രോഗിയാണ് പോള്‍സണ്‍. വീടിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയതിനെ ചൊല്ലിയുള്ള സഹോദരങ്ങളുടെ തര്‍ക്കം അടിപിടിയിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. തുടര്‍ന്ന് പിതാവ് ജോസഫിന്റെ എയര്‍ഗണ്‍ എടുത്ത് അനുജന് ജേഷ്ഠനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഹൈക്കോടതി സെക്ഷൻ ഓഫിസറാണ് പ്രതി. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. രണ്ടുപേരും വിവാഹിതരായിരുന്നില്ല.
സഹോദരങ്ങള്‍ രണ്ടുപേരും മാനസീക വെല്ലുവിളി നേരിടുന്നവരാണ് എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. പിതാവും രണ്ടു മക്കളുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. അയല്‍ക്കാരുമായോ നാട്ടുകാരുമായ ഇവര്‍ ഒരു തരത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല.
അതുകൊണ്ടു തന്നെ രാത്രി നടന്ന സംഭവം പുലര്‍ച്ചെ വരെ നാട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. മാസങ്ങളായി ഇവിടെ ഒച്ചപ്പാടും ബഹളവും നടക്കാറുണ്ടായിരുന്നെന്നും വീട്ടിലുള്ളവര്‍ തമിഴിലും ഇംഗ്ളീഷിലുമായിരുന്നു മിക്കവാറും സംസാരിച്ചിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു. ജേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം അനുജന് തന്നെ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. താന്‍ സഹോദരനെ വെടിവെച്ചു കൊന്നെന്ന് അനുജന് വിളിച്ചു പറഞ്ഞു. പിന്നാലെ ആലുവ ഡിവൈഎസ്പി എത്തി തോമസിനെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിതാവ് ജോസഫിന്റെ പേരിലുള്ളതാണ് ഈ തോക്ക്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റും. മൂന്നാണുങ്ങള്‍ മാത്രമുള്ള വീട്ടില്‍ ജോസഫിന്റെ ഭാര്യ വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മരണമടഞ്ഞിരുന്നു. മകള്‍ സമീപത്തെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലും കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.






