
ഓസ്ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തിനാണു പുരസ്കാരം. പുരസ്കാരം തേടിയെത്തുമ്പോള്‍ നര്‍ഗീസ് ജയിയില്‍ ശിക്ഷ അനുഭവിക്കുകയാണ്. സമാധാന നോബേല്‍ നേടുന്ന 19-ാമത്തെ വനിതയാണ് അവര്‍. ഇറാന് ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നര്‍ഗീസ് മുഹമ്മദി ജയിലില്‍ വച്ചാണ് പുരസ്കാര വാര്‍ത്ത അറിഞ്ഞത്.
മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ നര്‍ഗീസ്, മനുഷ്യാവകാശങ്ങള്‍ക്കായി ഇറാന് ഭരണകൂടത്തിനെതിരേ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായി. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നര്‍ഗീസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്. ഇറാനിലെ സ്ത്രീപീഡനത്തിനെതിരേയും സ്വാതന്ത്ര്യവും മനുഷ്യാവകാശവും പ്രോത്സാഹിപ്പിക്കുന്നതിനും നര്‍ഗീസ് നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേല്‍ പുരസ്കാര സമിതി ഓസ്ലോയില്‍ അറിയിച്ചു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് പുരസ്കാര കമ്മിറ്റി വിലയിരുത്തി.
നര്‍ഗീസ് മുഹമ്മദിക്ക് സമാധാനപുരസ്കാരം നല്‍കുന്നതിലൂടെ ഇറാനിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അവര്‍ നടത്തിയ പോരാട്ടത്തെ ആദരിക്കുകയാണെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു. നേരത്തെ, ഐക്യരാഷ്ട്ര സംഘടനയുടെ പത്രസ്വാതന്ത്ര്യ പുരസ്കാരം നര്‍ഗീസ് മുഹമ്മദിക്ക് ലഭിച്ചിരുന്നു. നിലോഫര്‍ ഹമീദി, ഇലാഹി മുഹമ്മദി എന്നിവര്‍ക്കൊപ്പമായിരുന്നു അവര്‍ പുരസ്കാരം പങ്കിട്ടത്. 1986-ല്‍ കൊല്ലപ്പെട്ട കൊളംബിയന്‍ പത്രപ്രവര്ത്തകന് ഗില്ലര്‍മോ കാനോയുടെ സ്മരണാര്‍ഥം ലോക മാധ്യമസ്വാതന്ത്ര്യദിനമായ മേയ് മൂന്നിനാണ് പുരസ്കാരം വിതരണം ചെയ്യുന്നത്.






