
പത്തനംതിട്ട: വിദേശഫണ്ട് സ്വീകരിക്കുന്നതിലെ നിയന്ത്രണനിയമത്തിലെ നിബന്ധനകള്‍ ലംഘിച്ച 20,000 എന്‍.ജി.ഒകളുടെ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര വകുപ്പ് റദ്ദാക്കി. എന്നാല്‍ ആര്.എസ്.എസ്. അനുകൂല സംഘടനകളെ നടപടിയില്‍നിന്ന് ഒഴിവാക്കി.
നോട്ട് അസാധുവാക്കിയശേഷം രാജ്യാന്തര ശ്രീകൃഷ്ണകേന്ദ്രം അടക്കമുള്ള സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്ക് ലഭിച്ച കോടികളുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പ് ഇന്റലിജന്‍സിനെ അനുവദിക്കുന്നില്ലെന്ന പരാതിയുണ്ട്.
സംഘപരിവാര്‍ അനുകൂല എന്‍.ജി.ഒകളുമായി വിദേശത്തുനിന്നു ചിലര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് കോടിക്കണക്കിന് തുക ഈ സംഘടനകള്‍ക്ക് ലഭിച്ചെന്നു സൂചന കിട്ടിയത്. വന്‍ തോതില്‍ ഇവര്‍ കള്ളപ്പണം വെളുപ്പിച്ചതായും സംശയിക്കുന്നു.
സംഘടനകള്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചെങ്കിലും ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു.
ഇതേത്തുടര്‍ന്ന് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നുകാട്ടി ഇന്റലിജന്‍സ് വിഭാഗം കേന്ദ്ര ധനകാര്യവകുപ്പിനും ആഭ്യന്തര വകുപ്പിനും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടയച്ചു. 500 കോടിയിലധികം രൂപയാണ് രാജ്യാന്തര ശ്രീകൃഷ്ണ കേന്ദ്രം അടക്കമുള്ള സംഘടനകള്‍ക്ക് ലഭിച്ചിട്ടുള്ളത്. വിദേശത്തുള്ള ഈ സംഘടനകളുടെ സഹോദര സംഘടനകളില്‍നിന്നാണ് പണം എത്തിയതെന്നാണു വിവരം.
രാജ്യത്തു വിദേശ നാണയ വിനിമയ ചട്ടപ്രകാരം പുറത്തുനിന്നു പണം സ്വീകരിക്കുന്ന 33,000 എന്‍.ജി.ഒകളുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ ചട്ടം ലംഘിച്ച് പണമിടപാടുകള്‍ ദുര്‍വിനിയോഗം ചെയ്തതായി തെളിഞ്ഞ 20,000 എന്‍.ജി.ഒകളുടെ അനുമതിയാണ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ഇതില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍-ഇന്ത്യാ, ഗ്രീന്‍പീസ് ഇന്ത്യാ, ടര്ഷി-ഡല്‍ഹി, ദ ഡല്‍ഹി ഡ്രഗ്സ് യൂസേഴ്സ് ഫോറം, സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്നു. വന്‍ തോതില്‍ വിദേശപണം സ്വീകരിച്ചശേഷം രാജ്യത്ത് വിഘടനവാദം സൃഷ്ടിക്കാന്‍ വിനിയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
2013-14 വര്‍ഷത്തില്‍ 13,600 കോടിയുടെ വിദേശ ഫണ്ട് ഇന്ത്യയിലേക്ക് എത്തിയിരുന്നുവെങ്കില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം 2014-15 വര്‍ഷത്തില്‍ ഇത് 7,600 കോടിയായി കുറഞ്ഞുവെന്ന് ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അനുമതി റദാക്കിയതോടെ 13,000 എന്‍.ജി.ഓകള്‍ക്ക് മാത്രമാണ് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ മൂവായിരത്തോളം എന്‍.ജി.ഒകള്‍ ലൈസന്‍സ് പുതുക്കാന്‍ അനുമതി തേടിയിട്ടുണ്ട്.






