
പഞ്ചാബ് മാൻസ സ്വദേശിയായ അഗ്നിവീർ സൈനികൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ റൈഫിൾസിന്റെ പൂഞ്ച് സെക്ടറിൽ സേവനമനുഷ്ഠിച്ചിരുന്ന അമൃത്പാൽ സിംഗ് (21) ആണ് ഒക്ടോബർ 10ന് മരിച്ചത്. അടുത്തിടെയാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. അമൃത്പാൽ സിംഗ് ട്രൈയിനിംഗിന് ശേഷം കഴിഞ്ഞ മാസമായിരുന്നു ഡ്യൂട്ടി ആരംഭിച്ചത്.
തന്റെ മകന്റെ മൃതദേഹം ഒരു സൈനിക ഹവിൽദാറും രണ്ട് ജവാൻമാരും ചേർന്നാണ് പഞ്ചാബിലേക്ക് എത്തിച്ചതെന്നും ഗാർഡ് ഓഫ് ഓണർ നൽകാൻ ഒരു സൈനിക സംഘം പോലും ഉണ്ടായിരുന്നില്ലെന്നും അമൃത്പാൽ സിംഗിന്റെ പിതാവ് ഗുർദീപ് സിംഗ്
പറയുന്നു.
പഞ്ചാബിൽ നിന്ന് അഗ്നിവീർ പദ്ധതിപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ട ഒരു സൈനികൻ വീരമൃത്യു വരിക്കുന്നത് ഇതാദ്യമായാണ്. തലയിൽ വെടിയേറ്റ നിലയിലായിരുന്നു അമൃത്പാൽ സിംഗിനെ കണ്ടെത്തിയത്. പിന്നീട് പോലീസ് സേനയുടെ ഗാർഡ് ഓഫ് ഓണറോട് കൂടി അമൃതപാലിന്റെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ ഗ്രാമമായ കോട്ലി കലനിൽ സംസ്കരിച്ചു. മകന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതായി ഗുർദീപ് സിംഗ് പറഞ്ഞു.






