
ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി നാളെ. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടത്. സ്വവര്‍ഗവിവാഹം സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമാക്കണമോ എന്നതിലാണ് വിധി പറയാന്‍ പോകുന്നത്.
ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലുള്ള മറ്റ് അംഗങ്ങള്‍. നാളെ രാവിലെ പത്തരയോടെ ഹര്‍ജികള്‍ കോടതി പരിഗണിക്കുമെന്നാണ് വിവരം. 20 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
എന്നാല്‍ ഈ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികള്‍ക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റി നിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നല്കുന്ന വിഷയം പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം വാദിച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയില്‍ സ്വവര്‍ഗ വിവാഹം വരുമോ എന്നതാണ് പ്രധാന ചോദ്യം. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നിലപാടെടുക്കുമ്പോഴും അത്തരത്തിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാവില്ലെവന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാജ്യത്തെ സാമൂഹിക വ്യവസ്ഥകളെ അത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുമെന്നും നിയമപരമായ സങ്കീര്ണതകളുണ്ടാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ പാര്‍ലമെന്റ് ഇതില്‍ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങള്‍ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വിവാഹത്തിന് സാധുത നല്കിയാല് കുട്ടികളെ ദത്തെടുക്കുന്നത് പോലുള്ള വിഷയങ്ങളിലും കോടതി മാര്‍ഗ്ഗരേഖ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. കേന്ദ്രം അഭിപ്രായം ചോദിച്ചെങ്കിലും കേരളം ഉള്‍പ്പെട പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചില്ല.






