
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. നിര്‍ണായക ശക്‌തിയാകുമെന്നു ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 40 മുതല്‍ 50 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇടതുമുന്നണിക്ക് വീണ്ടും അധികാരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും നേമം മണ്‌ഡലത്തിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. സര്‍വേകള്‍ പകരുന്ന ആത്മവിശ്വാസവും താഴേത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ബി.ജെ.പിക്കു പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു.
'കഴിഞ്ഞ നവംബറില്‍ ബി.ജെ.പി. നടത്തിയ സര്‍വേ പ്രകാരം, 68% മലയാളികളും യു.ഡി.എഫിലും എല്‍.ഡി.എഫിലും അതൃപ്‌തരാണ്. ഏകദേശം 62% പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ച രാഷ്‌ട്രീയ നേതാവായി കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍, എന്‍.ഡി.എ. ഒരു മൂന്നാമത്തെ ഓപ്‌ഷനായി മാറും. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഉറച്ച സീറ്റുകളെന്നു കരുതപ്പെടുന്ന നിരവധി മണ്‌ഡലങ്ങള്‍ നഷ്‌ടപ്പെടും.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്ര്‌പസി'ന്റെ പ്രീ പോള്‍ ചാറ്റില്‍ തെളിവുകള്‍ നിരത്തി രാജീവ് ചന്ദ്രശേഖര്‍ വ്യക്‌തമാക്കി.
'സംസ്‌ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടമാണിത്. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. മുന്നണി സംസ്‌ഥാനത്ത് നിര്‍ണായക ശക്‌തിയായി ഉയര്‍ന്നുവരും. 2026 ന് ശേഷം കേരളത്തില്‍ ദ്വിമുഖ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഒരു ഭാഗത്ത് എന്‍.ഡി.എയും മറുഭാഗത്ത് 'ഇന്‍ഡി' മുന്നണിയുമായിരിക്കും. മുസ്ലിം വോട്ടുകള്‍ ലഭിക്കുമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ ഫലിക്കില്ല. ഭരണവിരുദ്ധ വോട്ടുകള്‍ അവര്‍ക്ക് അനുകൂലമായി ലഭിക്കില്ല. സി.പി.എം., ബി.ജെ.പിയുടെ ബി ടീമാണെന്ന വാദം ശരാശരി മലയാളി വിശ്വസിക്കില്ല. ഇരു പാര്‍ട്ടികളും തമ്മിലുള്ള രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രം അതിന് തെളിവാണ്. കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമാകുക എന്നത് അസാധ്യമാണ്. കാരണം കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ലക്ഷ്യം.
യഥാര്‍ഥത്തിലുള്ള 'ഡീല്‍' സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ്. കോണ്‍ഗ്രസ് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ടുകള്‍ മാത്രമാണ് ഏകീകരിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ മുസ്ലിംകളും ഈ രണ്ട് ഗ്രൂപ്പുകളുമായി യോജിക്കുന്നില്ല. അതുപോലെ, എല്ലാ ൈക്രസ്‌തവരും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും കരുതാനാവില്ല. എന്‍.ഡി.എയുടെ സര്‍വേ പ്രകാരം യു.ഡി.എഫ് 4050 സീറ്റുകളില്‍ ഒതുങ്ങും. യു.ഡി.എഫിന് 100 സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ എ ടീം, ബി ടീം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നില്ല.
ജി. അരുണ്‍






