
പാലക്കാട്: വി എസ് അച്യുതാനന്ദന്റെ പിറന്നാള്‍ ആഘോഷപരിപാടിയില്‍ നിന്ന് ക്ഷണം ലഭിച്ചതിനെ ശേഷം മാറ്റി നിര്‍ത്തപ്പെട്ട സന്തത സഹചാരി എ സുരേഷ് മറ്റൊരിടത്ത് പ്രസംഗിക്കും. സുരേഷിന് പ്രസംഗിക്കാന്‍ വേണ്ടി മാത്രം നെന്മാറയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ സംഘടനയായ 'ഇടം' ആണ് വേദിയൊരുക്കുന്നത്. സുരേഷിന് വേദി നിഷേധിക്കപ്പെട്ടത് ചോദ്യം ചെയ്യുന്നത് പോലെയാണ് പരിപാടിയുടെ സംഘാടനം.
'നൂറിന്റെ നിറവ്' എന്ന പേരില്‍ വിഎസിന്റെ നൂറാം ജന്മദിനാഘോഷം ആദ്യം പ്രഖ്യാപിച്ചത് മുണ്ടൂരിലാണ്. ഇവിടെ പരിപാടി നടക്കുന്ന അതേ സമയത്ത് തന്നെയാണ് നെന്മാറയിലെയും പരിപാടി നടക്കുക. വിഎസിന്റെ നൂറാം പിറന്നാള്‍ ദിനമായ 20-ന് നടത്താന്‍ തീരുമാനിച്ച മുണ്ടൂരിലെ പരിപാടിയിലേക്ക് നേരത്തേ സുരേഷിനെ സംഘാടകര്‍ ക്ഷണിച്ചിരുന്നു. പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു.
ദീര്‍ഘകാലം വിഎസിന്റെ സഹായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന പാലക്കാട്ടുകാരനായ വ്യക്തി എന്ന നിലയിലായിരുന്നു നെന്മാറയില് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ടായത്. മുണ്ടൂരില്‍ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് പരിപാടിയിൽ നിന്നൊഴിവാക്കുകയായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് ആദ്യമിറക്കിയ പോസ്റ്ററിലും സുരേഷിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഒഴിവാക്കിയതോടെ പിന്നീട് ഇറക്കിയ പോസ്റ്ററിൽ നിന്ന് സുരേഷിന്റെ പേരും ഒഴിവാക്കി. പരിപാടിക്ക് വരേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.
ഒരു കാലത്ത് പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. വിഎസിന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് എ.സുരേഷ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്തുദിവസം മുന്‍പാണ് ക്ഷണിച്ചത്. രണ്ടുദിവസം മുന്‍പ് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചത് വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കി. പാര്‍ട്ടിയില്‍നിന്ന് പുറത്തായിട്ടും താന്‍ പാര്‍ട്ടിവിരുദ്ധനായിട്ടില്ലെന്നും സുരേഷ് പാലക്കാട്ട് പറഞ്ഞു.





