
കൊച്ചി: ഡീസലിന് നികുതി കുറവുള്ള കര്‍ണാടക, തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് ഡീസല്‍ കടത്തുന്നത് വ്യാപകം. ഇതുമൂലം സംസ്ഥാനത്തിന് വന്‍ നികുതി നഷ്ടം. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധന വില്പനയില് വലിയ കുറവുണ്ടായിട്ടുണ്ട്. ഡീസല്‍ വില്പനയിലാണ് വലിയ ഇടിവെന്ന് പമ്പുടമകള്‍ പറയുന്നു. കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടിലും കര്‍ണാടകയിലും ഡീസലിനും പെട്രോളിനും പത്തു മുതല്‍ പന്ത്രണ്ടു രൂപവരെ കുറവാണ്. മാഹിയില്‍ ഇത് 14 രൂപവരെയാണ്.
ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ചരക്കുലോറികള്‍ വിലക്കുറവുള്ള സ്ഥലങ്ങളില്‍നിന്നാണ് ഡീസല്‍ നിറയ്ക്കുന്നത്. സംസ്ഥാനത്ത് ഡീസല്‍ വില്പനയില് ഇടിവിനുള്ള പ്രധാന കാരണമിതാണ്. ഇതുമൂലം വന്‍ നികുതി നഷ്ടവും സംസ്ഥാനം നേരിടുന്നു. കോഴിക്കോട് ജില്ലയിലെ പമ്പുകളില്‍ ഒരു ദിവസത്തെ ശരാശരി ഡീസല്‍ വില്പന 2000 മുതല്‍ 3000 ലിറ്റര്‍വരെയാണ്.
അതേസമയം, തൊട്ടടുത്തുള്ള മാഹിയില്‍ പ്രതിദിനം വിറ്റുപോകുന്നത് 40,000 ലിറ്റല്‍ ഡീസലാണ്. കേരളത്തിന്റെ അതിര്‍ത്തിയിലുള്ള വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലേക്കാണ് വന്‍തോതില്‍ ഡീസല്‍ കടത്തുന്നത്. വലിയ ടാങ്കറുകളിലാണ് ഡീസല്‍ എത്തുന്നത്. ഏതാനും ദിവസം മുമ്പ് ഡീസല്‍ കടത്തിയ കേസില്‍ 10.5 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
സംസ്ഥാനത്തെ പമ്പുകളില്‍ വില്പന ഇടിവ് 50 ശതമാനത്തിലേറെയാണെന്ന് പമ്പുടകമകളുടെ സംഘടനയായ ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍ ചട്ടം പാലിക്കാതെ സംസ്ഥാനത്ത് നിരവധി പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയ്ക്കെതിരേ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴു വര്‍ഷമായി ഡീലര്‍ കമ്മിഷന് വര്‍ധിപ്പിക്കാത്ത എണ്ണക്കമ്പനികളുടെ നടപടിയും പ്രതിസന്ധി കൂട്ടി.
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്ക്കുനേരേ വലിയതോതില്‍ അക്രമം നടക്കുന്നത് തടയാന്‍ ആശുപത്രി സംരക്ഷണ നിയമത്തിനു സമാനമായ പമ്പ് സംരക്ഷണ നിയമംകൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു. രാവിലെ ആറുമുതല്‍ രാത്രി പത്തുമണിവരെ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ബാക്കി സമയം അടച്ചിടണമെന്നും ഉടമകള്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ അടുത്ത 9-ന് കോഴിക്കോട്ട് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും സംഘടന അറിയിച്ചു.






