
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഫയല്‍നീക്കം സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ വരുന്ന പ്രതിമാസ അവലോകന റിപ്പോര്‍ട്ട് മുടങ്ങിയിട്ട് നാലുമാസം. ഇതോടെ ഫയലുകള്‍ തീര്‍പ്പാക്കാതെ കാലതാമസം നേരിടുന്നതായി റിപ്പോര്‍ട്ട്. നാട്ടുകാരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാര്‍ ഓഫീസ് വിട്ട് നാട്ടിലിറങ്ങിയപ്പോള് സെക്രട്ടേറിയേറ്റില്‍ നീക്കം നടക്കാതെ ഫയലുകള്‍ കുമിഞ്ഞു കൂടുന്നതായിട്ടാണ് ആക്ഷേപം.
ജൂലൈയ്ക്ക് ശേഷം ഇതുവരെ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ലെന്നും എത്തിയ ഫയലുകളുടെ എണ്ണം കൂടുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ 8000 ഫയലുകളില്‍ 4000 എണ്ണത്തിലാണ് തീര്‍പ്പു കല്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാധാരണഗതിയില്‍ അഞ്ചാം തീയതിക്ക് മുമ്പായി പുറത്തിറക്കുന്ന അവലോകന റിപ്പോര്‍ട്ടില്‍ ഫയലുകളുടേയും അവ തീര്പ്പാക്കുന്നതിന്റെയും അതു സംബന്ധിച്ച പരാതിയും ഉള്‍പ്പെടുന്ന സ്ഥിതിവിവര കണക്കുകള്‍ ഉണ്ടാകാറുണ്ട്. നാലു മാസമായി അവലോകനം ഇല്ല. ഇതോടെ ഉദ്യോഗസ്ഥര്‍ക്കും ഫയലുകളുടെ കാര്യത്തില്‍ ആശങ്ക ഇല്ലാതായി. ഫയല്‍ നീക്കത്തിന്റെ കാര്യത്തില്‍ വിവിധ വകുപ്പുകളും അലംഭാവവും വീഴ്ചയും വരുത്തുകയാണ്.
മൂന്ന് വര്‍ഷത്തിനിടയില്‍ 12 ശതമാനത്തില്‍ താഴെ മാത്രമാണ് പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനായത്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കുറയ്ക്കാന്‍ പോലും നടപടിയില്ല എന്ന ആക്ഷേപവുമുണ്ട്. ജൂലൈയിലെ പ്രതിമാസ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടില്‍ 27 വകുപ്പുകളിലായി ഏകദേശം നാല്‍പ്പതിനായിരത്തോളം ഫയലുകള്‍ പരിഗണനയ്ക്ക് എത്തിയതായി പറയുന്നു. അതില്‍ തീര്‍പ്പാക്കിയത് അയ്യായിരം മാത്രമാണ്. ഇതില്‍ തന്നെ ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള പതിനയിരത്തില് പരം ഫയലുകളും മൂന്ന് വര്‍ഷമായിട്ടുള്ള 6000 എണ്ണവുമുണ്ട്.






