
ഒരു ലോകകപ്പ് നേടുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ച് ഏറെ അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. ലോകകപ്പ് നേടി കായികതാരങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ അതുകൊണ്ട് തന്നെ ആ രാജ്യക്കാരത് ഉത്സവമാക്കാറുണ്ട്. പക്ഷേ അങ്ങനെയൊരു ആഗ്രഹം ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനുണ്ടായാല് അത് ശരിക്കും അതിമോഹമാകും. ഇന്ത്യ ആതിഥേയത്വം വഹിച്ച വേള്‍ഡ്കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഏകദിന ലോകകപ്പുമായി ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ കാത്തു നിന്ന ‘സ്വീകരണ’മാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സാധാരണ ഏതൊരാളും വന്നിറങ്ങുന്നതു പോലയേ കമ്മിൻസും സംഘവും എയര്‍പോര്‍ട്ടില്‍ വന്നുള്ളൂ. ആകെപ്പാടെ കുറച്ചു മാധ്യമപ്രവര്‍ത്തകരും പിന്നെ വേറെ കുറച്ചു ആളുകളും മാത്രം. അതില്‍ മാധ്യമപ്രവര്‍ത്തകരൊഴികെ അവിടെ നിന്ന മറ്റാളുകള്‍ ആസ്ട്രേലിയന്‍ ടീമിനെ സ്വീകരിക്കന്‍ വന്നവരുമല്ല. ഏതായാലും വന്നതല്ലേ, അപ്പോള്‍പ്പിന്നെ കമ്മിന്‍സിനൊപ്പം ഫോട്ടോയെടുക്കുന്ന ചിലരെയും കാണാം. ഈ വീഡിയോ മിക്ക ആളുകളും അത്ഭുതപ്പെടുകയാണ്. ഒരു ലോകകപ്പ് ടീമിനെ ഈ വിധമാണോ സ്വീകരിക്കേണ്ടത് എന്നാണ് പലരും ചോദിക്കുന്നത്.
Pat Cummins back on home soil as a World Cup winning captain #CWC23 pic.twitter.com/0r7MhPmwXZ
— Andrew McGlashan (@andymcg_cricket) November 21, 2023
രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നുണ്ട്. ‘‘ആറാം ഏകദിന ലോകകിരീടമാണ് ആസ്ട്രേലിയ നേടുന്നത്, അവര്‍ക്കിതൊന്നും പുതുമയല്ല, ആസ്ട്രേലിയക്കാര്‍ ഇത്രവിലയേ ഇതിനൊക്കെ കല്‍പ്പിക്കുന്നുള്ളൂ അധികമായി ചിന്തിച്ച് സമ്മര്ദത്തിനടിമപ്പെടാറില്ല, ഉപരിപഠനം കഴിഞ്ഞ് വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന ഇന്ത്യക്കാരനെ സ്വീകരിക്കാൻ ഇതിലേറെ ആളുണ്ടാകുമായിരുന്നു...’’ എന്നതടക്കമാണ് കമന്റുകള്‍.
Any random Indian kid returning home after studying abroad will have more crowd than this 😭 https://t.co/WVhma4JrTB
— Heisenberg ☢ (@internetumpire) November 22, 2023
ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ആസ്ട്രേലിയ ആറാം ലോകകിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് എല്ലവവരും പുറത്തായപ്പോള്‍ ആസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 43ാം ഓവറില്‍ വിജയലക്ഷ്യം നേടി. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും തകര്‍ത്തത്. ഫൈനലിനു ശേഷം പലരും ഇന്ത്യയെ കുറ്റപ്പെടുത്തുന്നുണ്ട്. അമിത സമ്മര്‍ദമാണ് ഇന്ത്യക്ക് ഫൈനലില്‍ വിനയായതെന്ന തരത്തിലുള്ള വിലയിരുത്തലുകളും അക്കൂട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു.






