
കൊച്ചി: പരീക്ഷ എഴുതാനുള്ള സഹായിയെ സ്വന്തമായി കൊണ്ടുവരാന്‍ അനുവദിക്കണമെന്ന പി.ഡബ്ല്യു.ഡി. ഉദ്യോഗാര്‍ഥിയുടെ അപേക്ഷ നിരസിച്ച കേരള പബ്ലിക് സര്‍വീസ് കമ്മിഷന് തീരുമാനം െഹെക്കോടതി ശരിവച്ചു.
പരീക്ഷാ വേളയില്‍ എഴുതാന്‍ വരുന്ന ആളുടെ ദുരുപയോഗം ഒഴിവാക്കാനാണ് തീരുമാനമെന്ന പി.എസ്.സി. വാദം കോടതി അംഗീകരിച്ചു. കമ്മിഷന് തയാറാക്കിയ പാനലില്‍നിന്ന് ഉദ്യോഗാര്‍ഥിക്ക് ഒരു സഹായിയെ അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമന്, ജസ്റ്റിസ് സി. പ്രതീപ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിട്ടത്.
100% കാഴ്ച െവെകല്യമുള്ള വ്യക്തിയാണ് സ്വന്തമായി സ്ക്രൈബിനെ കൊണ്ടുവരാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചത്. വികലാംഗ അവകാശ നിയമവും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
കേരള അഡ്മിനിസ്ട്രേഷന് പരീക്ഷ (കെ.എ.എസ്) എഴുതുമ്പോള്‍ തനിക്ക് ലഭിച്ച സ്ക്രൈബ് മൂലം ചില ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും സഹായത്തില്‍ തൃപ്തനല്ലെന്നും ഹര്ജിക്കാരന് ആരോപിച്ചു. പി.ഡബ്ല്യു.ഡി. ഉദ്യോഗാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ മനസിലാക്കുന്നതിനും ഉത്തരങ്ങള്‍ അടയാളപ്പെടുത്തുന്നതിനും സഹായിയെ നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കെ.പി.എസ്.സി. സര്‍ക്കുലര്‍ അനുസരിച്ച്, കെ.പി.എസ്.സി. തയാറാക്കിയ പാനലില്‍ നിന്നുള്ള അഭ്യര്‍ത്ഥന പ്രകാരം ഉദ്യോഗാര്‍ഥികള്‍ക്ക് എഴുത്തുകാരെ അനുവദിക്കാം. മത്സരപരീക്ഷകളുടെ പരിശുദ്ധി ഉറപ്പാക്കാനും അപാകതകള്‍ തടയാനും ഈ നടപടിക്രമം കെ.പി.എസ്.സിയെ പ്രാപ്തമാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.






