
അടിമാലി: ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ മധ്യഭാഗങ്ങളില്‍ നില്ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യാത്തതുമൂലം നേര്യമംഗലം വനമേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഇടുക്കിയുടെ പ്രവേശന കവാടമായ നേര്യമംഗലം പാലം കടന്നാല്‍ വാളറവരെയുള്ള 14 കിലോമീറ്ററോളം വനമേഖലയിലൂടെയാണ് ദേശീയ പാത കടന്നുപോകുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് പോകുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ക്ക് ഇത് അപകടക്കെണിയായി മാറിയിരിക്കുകയാണ്.
വഴിപരിചയമില്ലാതെ എത്തുന്ന സ്വകാര്യ വാഹന ഡ്രൈവര്‍മാര്‍ക്കാണ് യാത്ര ഏറെ ക്ളേശകരമാകുന്നത്. പ്രത്യേകിച്ച് മഴയും മഞ്ഞും നിറഞ്ഞ കാലാവസ്ഥയില്‍ റോഡ് നന്നായി കാണാന്‍ കഴിയില്ല. രാത്രികാലങ്ങളിലും ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മുന്‍പ് ദേശീയ പാതയില്‍ അപകടങ്ങള്‍ വര്‍ധിച്ച ഘട്ടത്തില്‍ കോടികള്‍ ചെലവഴിച്ച് കലുങ്കുകളും സംരക്ഷണ ഭിത്തികളും കെട്ടിയുയര്‍ത്തി. ഇതോടെ കൂടുതല്‍ മരങ്ങള്‍ റോഡിലായി മാറി. ദേശീയ പാതക്കായി തിട്ടപെടുത്തിയ ഭാഗങ്ങള്‍ അടയാളപ്പെടുത്തി വനമേഖലയില്‍ നിന്നും വേര്‍തിരിച്ച് സംരക്ഷിക്കാന്‍ ദേശീയപാതാ അധികൃതരും കൂട്ടാക്കിയിട്ടില്ല. ഇതോടെ റോഡില്‍ നില്ക്കുന്ന മരങ്ങള്‍ പോലും മാറ്റുവാന്‍ വനപാലകര്‍ അനുവദിക്കുന്നില്ല.
ഇതിന്റെ പേരില്‍ മുന്‍പ് നിരന്തരം തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പോലീസ് കേസുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഈ ദേശീയപാത, നാഷണല്‍ െഹെവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ഏറ്റെടുത്തുവെങ്കിലും സ്ഥിതിക്ക് മാറ്റുണ്ടായിട്ടില്ല. ചാക്കോച്ചി വളവിനു സമീപവും മൂന്നു കലുങ്കിന് സമീപവുമെല്ലാം സമാനമായ അപകടക്കെണി തുടരുകയാണ്. കൂടാതെ റോഡുവക്ക് ഇടിഞ്ഞുതാഴ്ന്ന മേഖലകളില്‍ പലഭാഗത്തും അപകട സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും നടപടിയുണ്ടാകുന്നില്ല.






