
രാജ്യത്തെ അവയമാറ്റ ചരിത്രത്തിൽ ആദ്യമായി എറണാകുളം ജില്ല ജനറൽ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. 28 വയസ്സുകാരനായ മകന് 50 വയസ്സുകാരിയായ അമ്മയാണ് വൃക്ക ദാനം ചെയ്തത്.
ആശുപത്രി അധികൃതർ ഇരുവരും സുഖമായിരിക്കുന്നതായി അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർ ഷാ പറഞ്ഞു.
അടുത്തിടെയാണ് ജനറൽ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അനുമതി ലഭ്യമായത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ രജിസ്ട്രേഷനും സർട്ടിഫിക്കേഷനും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.






