
തിരുവനന്തപുരം: യുഎഇ പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയവരെ വിദേശ ബാങ്കുകളുടെ പേര് പറഞ്ഞ് സംഘങ്ങള്‍ വേട്ടയാടുന്നു. ഫോണിലും മറ്റും വിളിച്ച് നിരന്തരം ശല്യം ചെയ്യുകയും വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഇവരുടെ ഭീഷണി മൂലം പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്. ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്കിയിട്ടു പോലും രക്ഷയില്ലെന്നും റിപ്പോര്‍ട്ട്. നിരവധി പരാതികള്‍ ചെന്നിട്ടും കേസെടുക്കാന്‍ കൂട്ടാക്കാതെ പോലീസ് അനുരഞ്ജനം നടത്തി വിടുന്നതായും സ്റ്റേഷനില്‍ നിന്നും ഇറങ്ങിയാലുടന്‍ ഇവര്‍ വീണ്ടും ഭീഷണിയുമായി വരുന്നെന്നുമാണ് ആക്ഷേപം.
ഇവരുടെ ശല്യം കാരണം കുടുംബവുമായി ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി എസ്. അജിത്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പൊലീസ് ഇവരുടെ നമ്പരിലേക്ക് വിളിച്ചെങ്കിലും മറുവശത്തുള്ളവര്‍ എസ്എച്ച്ഓയോട് തട്ടിക്കയറുകയായിരുന്നു. നടപടി കടുപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ഇനി തങ്ങള്‍ ശല്യം ചെയ്യില്ലെന്ന് വാക്കാല്‍ ഉറപ്പു നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആകുന്നതുവരെ പരാതി പിന്‍വലിക്കാന്‍ ഇദ്ദേഹം തയാറായിട്ടില്ല.
സ്ത്രീകള്‍ അടങ്ങിയ സംഘമാണ് ഭീഷണിക്ക് പിന്നിലുണ്ടെന്നും കരുക്കള്‍ നീക്കുന്നത് കൊച്ചിയിലുള്ള ഒരു അഭിഭാഷകനാണെന്നുമാണ് വിവരം. ഭീഷണി മുഴക്കിയുള്ള വിളികളില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സൈബര്‍ പൊലീസിലെ ചിലരും തങ്ങള്‍ക്ക് പിന്നിലുണ്ടെന്നും ഇവര്‍ അവകാശവാദം മുഴക്കുന്നു. 2019 ല്‍ യുഎഇയില്‍ നിന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ആളാണ് അജിത്ത്. കോവിഡ് കാരണം തിരികെ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. 30 വര്‍ഷത്തോളം ദുബായില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
നാലു മാസം മുമ്പ് ദുബായിലെ റാക് ബാങ്കിന്റെ ക്രെഡിറ്റ് സെക്ഷന്‍ ഓഫീസര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ അജിത്തിന്റെ ഫോണിലേക്ക് വിളിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബാങ്കിന്റെ കൊച്ചി ബ്രാഞ്ചില്‍ നിന്നാണ് വിളിക്കുന്നതെന്നും അജിത്തിനുള്ള ലോണ്‍ കുടിശികയായ 34,000 ദിര്‍ഹം ഉടന്‍ തിരിച്ച് അടയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ബാധ്യത സ്പോണ്സര് തീര്‍ത്തതാണെന്ന് പറഞ്ഞപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. പിറ്റേന്ന് ഷമീര്‍ എന്ന് പരിചയപ്പെടുത്തിയ ആള് വിളിച്ച് ഇതൊക്കെ ആവര്‍ത്തിച്ചു. തുടര്‍ന്ന് ഭാര്യ, ഭാര്യാ മാതാവ്, ബന്ധുക്കള്‍ എന്നിവരുടെ നമ്പരുകളിലേക്ക് വിളിച്ച് ഭീഷണി മുഴക്കാന്‍ തുടങ്ങി. ഇവരുടെ നിരന്തരശല്യവും ഭീഷണിയും കാരണം താനും ഭാര്യയും ബന്ധുക്കളുമൊക്കെ കഴിഞ്ഞ കുറേ നാളുകളായി ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ നമ്പരുകള്‍ മാറി. ഇതോടെ മറ്റു ബന്ധുക്കളെ വിളിക്കാന്‍ തുടങ്ങി. പാര്‍വതി, ടാനിയ, ഗംഗ, ഷെമീര്‍, ദേവി എന്നിങ്ങനെ പരിചയപ്പെടുത്തിയവരാണ് ഫോണ്‍വിളിയിലൂടെ നിരന്തരം ഭീഷണി മുഴക്കിയതെന്ന് അജിത്തിന്റെ പരാതിയില്‍ പറയുന്നു. ഈ പേരുകള്‍ യഥാര്‍ഥമാണോ എന്നുപോലും വ്യക്തമല്ല.
അജിത്ത് പണം തട്ടി ദുബായില്‍ നിന്ന് മുങ്ങിയ ആളാണെന്നും വിദേശത്ത് പഠിക്കുന്ന അയാളുടെ മകളെ ഉപദ്രവിക്കുമെന്നൊക്കെ വരെ ഭീഷണി മുഴക്കി. അജിത്തിന്റെ മൂത്ത സഹോദരന്റെയും കസിന്റെയും നമ്പരില്‍ വിളിച്ചും ഭീഷണി മുഴക്കി. അതേസമയം തന്റെ പേരില്‍ നാട്ടിലോ ദുബായിലോ ഒരു തരത്തിലുമുള്ള കേസുകളും ഇല്ലെന്ന് അജിത്ത് പറയുന്നു. ഇത്തരം ആള്‍ക്കാരുടെ ഭീഷണിയും ഉപദ്രവവും കാരണം കുടുംബത്തെയും കൂട്ടി ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അജിത് പറയുന്നു. അജിത്തിന്റെ പരാതി ലഭിച്ച പൊലീസ് ഈ നമ്പരുകളില്‍ ബന്ധപ്പെട്ടപ്പോള്‍ എല്ലാ നമ്പരുകളും സ്വിച്ച്ഡ് ഓഫായി.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നമ്പരുകള്‍ വീണ്ടും ഓണ്‍ ആവുകയും ഭീഷണി തുടരുകയും ചെയ്തു. വീണ്ടും പൊലീസ് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഷെമീര്‍ എന്നയാള്‍ ആദ്യം തട്ടിക്കയറുകയാണ് ചെയ്തത്. ഇങ്ങനെ പണം പിരിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ഇയാളുടെ വാദം. അത് ഏത് നിയമമാണെന്ന് എസ്എച്ച്ഓ ചോദിച്ചതോടെ ഇയാള്‍ പരുങ്ങി. മേലാല്‍ അജിത്തിനെയും കുടുംബത്തെയും വിളിച്ച് ശല്യം ചെയ്യില്ലെന്ന് ഉറപ്പു കൊടുത്തിരിക്കുകയാണ്.
വിദേശത്തെ പണമിടപാട്: നാട്ടില്‍ നടപടിയെടുക്കേണ്ടത് എംബസി വഴി
വിദേശത്ത് നടന്ന പണമിടപാടിന്റെ പേരില്‍ നാട്ടിലെത്തി ഭീഷണി മുഴക്കാനോ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് പിരിച്ചെടുക്കാനോ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. വിദേശ ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുകയും അത് തിരികെ അടയ്ക്കാതെ നാട്ടിലേക്ക് മടങ്ങുകയും ചെയ്താല്‍ എംബസി മുഖേനെ ആളെ കണ്ടെത്തി ആ രാജ്യത്ത് നിലനില്‍ക്കുന്ന നിയമം അനുസരിച്ച് പണം തിരികെ ഈടാക്കാന്‍ കഴിയും. ഗള്‍ഫ് രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡും മറ്റ് വായ്പകളും എടുക്കുന്നവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം മുന്‍ നിര്‍ത്തി ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അതിന്റെ ഉത്തരവാദിത്തം വന്നു ചേരും.
പണം തിരികെ വാങ്ങാന്‍ പിന്തുടരുന്നത് ലോണ്‍ ആപ്പുകളുടെ രീതി
നിയമാനുസൃതമായ രീതയില്‍ ഈടാക്കുന്നതിന്റെ നൂലാമാലകള്‍ ഒഴിവാക്കുന്നതിനും വേഗം പണം തിരികെ കിട്ടുന്നതിനും വേണ്ടിയാണ് ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്ന ലോണ്‍ ആപ്പുകള്‍ പ്രയോഗിക്കുന്ന അതേ തന്ത്രമാണ് ഇവരും പരീക്ഷിക്കുന്നത്. ലോണ്‍ ആപ്പുകള്‍ കോണ്ടാക്ടില് കയറി അതിലുള്ള നമ്പരുകളിലേക്ക് ലോണ്‍ എടുത്തയാളുടെ മോര്‍ഫ് ചെയ്ത ഫോട്ടോകളും ഇയാളെ കുറിച്ചുള്ള അപവാദങ്ങളും പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. എടുത്ത പണത്തിന്റെ നാലിരട്ടി വരെ, മാനഹാനി ഭയന്ന് തിരികെ നല്‍കുമെന്ന് മനസിലാക്കിയാണ് ഇങ്ങനെ ചെയ്യുന്നത്. പണം തിരികെ നല്കാന് കഴിയാതെ സ്ത്രീകള്‍ അടക്കം ജീവനൊടുക്കിയതോടെയാണ് പൊലീസ് ഇവര്‍ക്ക് പൂട്ടിടാന്‍ ഇറങ്ങിയത്. സമാന രീതിയിലാണ് വിദേശ ബാങ്കിന്റെ പണം പിരിക്കാനുള്ള സംഘങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് പൊലീസ് അന്വേഷിക്കേണ്ടത്.






