
ലക്നൗ: കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയില്‍ 80 മദ്രസകള്‍ക്ക് 100 കോടി രൂപയോളം വിദേശഫണ്ട് എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മദ്രസകളുടെ സാമ്പത്തീക സ്രോതസ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി മൂന്നംഗ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമി (എസ്ഐടി) നെയും നിയോഗിച്ചിരിക്കുകയാണ്. മദ്രസകള്‍ ഈ പണം ഏതു ഇനത്തിലാണ് ചെലവഴിക്കുന്നതെന്നും അതില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമവിരുദ്ധമായ നടപടികള്‍ ഉണ്ടോയെന്നും എസ്ഐടി പരിശോധിക്കും.
ഉത്തര്‍പ്രദേശില്‍ 24,000 മദ്രസകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 16,500 എണ്ണം പ്രവര്‍ത്തിക്കുന്നത് യുപി ബോര്‍ഡ് ഓഫ് മദ്രസ എഡ്യൂക്കേഷന്‍ കീഴിലാണ്. തിരിച്ചറിയാത്ത മദ്രസകളെ കണ്ടെത്താന്‍ കഴിഞ്ഞവര്‍ഷം ജില്ലാ മജിസ്ട്രേറ്റിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുമാസം നടത്തിയ സര്‍വേയില്‍ 8,449 മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ലാഖിംപൂര്‍ ഖേരി, പിലിഭിത്ത്, ശ്രാവസ്തി, സിദ്ധാര്‍ത്ഥ് നഗര്‍, നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ബഹാറിച്ച് എന്നിവിടങ്ങളിലും പരിസരങ്ങളിലുമായി 1000 ലധികം മദ്രസകള്‍ നടക്കുന്നുണ്ടെന്നും കണ്ടെത്തി. ഏതാനും വര്‍ഷം കൊണ്ട് ഇവിടെ മദ്രസകളുടെ എണ്ണം പെട്ടെന്ന് കൂടിയെന്നും പറയുന്നു.
ഈ മദ്രസകള്‍ക്ക് വിദേശപണം കിട്ടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. മദ്രസകള്‍ക്ക് വിദേശപണം കിട്ടുന്നതായി ന്യൂനപക്ഷ വകുപ്പിനും തെളിവുകള്‍ കിട്ടി. അനധികൃതമായി കുടിയേറുന്ന ബംഗ്ളാദേശി പൗരന്മാരും റോഹിംഗ്യകളുമായി ബന്ധപ്പെട്ട ഗ്യാംഗിലെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന മൂന്ന് പേരെ അടുത്തിടെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ വഴി മൂന്ന് വര്‍ഷത്തിനിടയില്‍ വിദേശത്ത് നിന്നും 20 കോടി രൂപ സ്വീകരിച്ചതായും കണ്ടെത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.






