
കൊച്ചി: കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ നോട്ടീസ് അയച്ച് ഹൈക്കേടതി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാനാണ് കോടതിയുടെ തീരുമാനം. എതിര്‍കക്ഷികളെ കേള്‍ക്കാതെയും പ്രാഥമിക പരിശോധനയില്ലൊതെയും ഇക്കാര്യത്തില്‍ വിധി പറയാനാകില്ലെന്നായിരുന്നു ജസ്റ്റീസ് കെ.ബാബു പറഞ്ഞത്.
എതിര്‍വശത്ത് നില്ക്കുന്ന മുഖ്യമന്ത്രിയും മകളും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അടക്കം കേസില്‍ പരാമര്‍ശിച്ചിട്ടുള്ള 12 പേര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. എല്ലാവരേയും കേള്‍ക്കണമെന്ന് കോടതി പറഞ്ഞു. കേസില്‍ എതിര്‍കക്ഷികളുടെ വാദവും കേള്‍ക്കണമെന്നും അല്ലാതെ തീരുമാനം എടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കുന്നു. പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുന്നതിന് പകരം ഇവരെക്കൂടി കേള്‍ക്കണമെന്ന നിലപാടാണ് കോടതി അംഗീകരിച്ചത്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു എന്നയാളാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ നേരത്തേ വിജിലന്‍സ് കോടതി ഉത്തരവിനെതിരേ കണ്ടെത്തല്‍ നടത്തിയ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷി മൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.






